പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, August 25, 2010

സത്യം, യക്ഷി കണ്ട് ഞാനിന്ന് കൂവി!!

സിനിമ കണ്ടുകൊണ്ടിരിക്കെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധമല്ല; മുഴുവന്‍ കണ്ടു കഴിഞ്ഞശേഷം ഞങ്ങളുടെ നാല്‌  X രണ്ടര= പത്ത് മണിക്കൂര്‍ വേസ്റ്റായല്ലൊ എന്നോര്‍ത്ത്.

വളരെ കാലത്തിനുശേഷമാണ്‌ കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കാണാമെന്ന് വെച്ചത്. ശ്രിനിവാസന്‍ ചിത്രവും, സിബി മലയില്‍ ചിത്രവുമെല്ലാം അടുത്ത തിയേറ്ററുകളില്‍ കളിക്കുന്നുണ്ടെങ്കിലും വളരെ പ്രതീക്ഷയോടെയാണ്‌ വിനയന്‍ സാറിന്റെ യക്ഷിയും ഞാനും തന്നെ കാണാന്‍ തീരുമാനിച്ചത്.

അതിന്‌ തക്കതായ കാരണവുമുണ്ട്. ഒന്ന്, മുമ്പ് ഇറങ്ങിയ  വിനയന്‍ ചിത്രങ്ങളുടെ വ്യത്യസ്തത. ഇതിനു പുറമെ താരരാജാക്കന്മാര‍ടക്കമുള്ള സകലമാന സിനിമാ രാജാക്കന്മാരോടും പൊരുതിനിന്ന വിനയന്‍ സാറും കൂടെ തിലകന്‍ ചേട്ടനുമുണ്ട്.  കൂടാതെ പണം കൊടുത്ത് കൂവി തോല്പിക്കാന്‍ ആളെ വിട്ടിരിക്കുന്നു തിലകന്‍ ചേട്ടന്റെ പ്രസ്ഥാവനയും. എന്നാലൊന്നു കണ്ടുകളയാമെന്നുതന്നെ വെച്ചു.

യക്ഷിക്കഥകള്‍ മലയാളത്തില്‍ കലാമൂല്യത്തോടെ ഇതിനുമുമ്പും എത്രയോ സിനിമയായിട്ടുണ്ട്. അതാണെന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല. കുറച്ച് ഗ്ലാമറൊക്കെയില്ലാതെ ഇക്കാലത്ത് നടപ്പില്ല, അതുമാകട്ടെ. അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന സിനിമകള്‍ കുറെപേരെ തൃപ്തിപ്പെടുത്തി സാമ്പത്തിക വിജയം നേടാമെന്ന കാരണത്താലായാലും മലയാളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതും ക്ഷമിക്കാം. ചില സിനിമകളില്‍ യുക്തിവാദികളെയും നിരീശ്വരവാദികളെയുമൊക്കെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കളിയാക്കാറും അവരടക്കം അതിലെ നര്‍മ്മം ആസ്വദിക്കാനുമുണ്ട്. രഷ്ട്രീയക്കാരെ കളിയാക്കുന്ന സിനിമയും മാഫിയാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന സിനിമയും മുമ്പ് ഉണ്ടായിട്ടുണ്ട്.

എന്നാല്‍, മന്ത്രവാദവും, യക്ഷിയും, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കലും, യക്ഷിയുടെ കുറച്ച് 'ഗ്ലാമര്‍ പ്രദര്‍ശനവും', ടി വി-സീരിയല്‍ താരങ്ങളുടെ കുറച്ച് നാലാം കിട കോമഡിയും, യൂണിയനും, പരിസ്ഥിതിയും, റിയല്‍ എസ്റ്റേറ്റും, ബിസിനസ് രാഷ്ട്രീയ വിമര്‍ശനവും, കുറെ ക്യാമറാട്രിക്കുകളും കൂടി അസ്ഥാനത്ത് കൂട്ടിക്കുഴച്ചാല്‍ അത് സിനിമയാകില്ല എന്നതിന്‌ ഒന്നാംതരം ഉദാഹരണമാണ്‌ വിനയന്‍ സാറിന്റെ പുതിയ സിനിമ യക്ഷിയും ഞാനും.

വിനയന്‍ സാര്‍,

തുറന്നു പറയുന്നതില്‍ വിരോധമൊന്നും തോന്നരുത്.  സാറ് പറഞ്ഞപോലെ ഒരുപക്ഷേ മലയാളത്തിലെ താരപദവികള്‍ രണ്ട് വര്‍ഷത്തിനകം കൊഴിഞ്ഞുപോയേക്കാം, പുതുമുഖങ്ങള്‍ കൂടുതല്‍ രംഗത്തുവന്നേക്കാം, പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ്‌ സാര്‍ ഇനിയും വരുന്നതെങ്കില്‍ സാറിന്‌ വേറെ പണി വല്ലതും നോക്കുന്നതാകും ഉത്തമം.

Tuesday, August 10, 2010

പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച് പുണ്യം നേടി

09-08-2010:-
 ഇന്നലെ ബലിതര്‍പ്പണത്തിന്റെ തിരക്കായിരുന്നു നാടെങ്ങും. പിതൃക്കള്‍ക്ക് ബലി നല്‍കി അവര്‍ക്ക് മോക്ഷം കിട്ടാന്‍ സഹായിക്കുക എന്ന കടമയാണ്‌ ഇതിലൂടെ മക്കള്‍ നിര്‍വ്വഹിക്കുന്നത് എന്ന സങ്കല്പത്തിലാണ്‌ തിക്കിയും തിരക്കിയും ഈ ഏര്‍പ്പാട്‌ നടത്തുന്നത്. പിതൃക്കള്‍ക്ക് സ്വന്തം വീട്ടില്‍ വെച്ച് ബലി നല്‍കുന്നതിനേക്കാള്‍ ഫലപ്രദമാണ്‌ ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് ബലി നല്‍കല്‍ എന്നാണ്‌ ഈ തിരക്ക് കാണുമ്പോള്‍ മനസ്സിലാകുന്നത്. എന്റെ ഒരു സുഹൃത്ത് ബലിയിടാനായി പോയിട്ട് വൈകിട്ട് മൂന്നര മണി വരെ ക്യൂവില്‍ നിന്നിട്ടാണ്‌ അവസരം കിട്ടിയത് എന്ന് പറഞ്ഞു.

വിചിത്രമായ വസ്തുത, ഒരു കൊല്ലം ബലി നല്‍കി മോക്ഷപ്രാപ്തിയേകിയവര്‍ അതേ പിതൃക്കള്‍ക്കുതന്നെ അടുത്ത വര്‍ഷങ്ങളിലും വീണ്ടും ബലി നല്‍കാന്‍ എത്തുന്നു എന്നതാണ്‌. കഴിഞ്ഞവര്‍ഷം നലികിയ ബലി ഫലപ്രാപ്തിയിലെത്തിയില്ല എന്ന് ഇവര്‍ കരുതുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? ഓരോരുത്തരുടെയും കര്‍മ്മഫലമനുസരിച്ചാണ്‌ മൊക്ഷം ലഭിക്കുക എന്നാണ്‌ വിശ്വാസം എന്നിരിക്കേ ഈ ശുപാര്‍ശകളുടെ ഉദ്ദേശമെന്താണെന്നും മനസ്സിലാകുന്നില്ല. ഏതായാലും മലയാളത്തിലെ പത്രങ്ങളായ പത്രങ്ങളെല്ലാം ചിത്രങ്ങള്‍ സഹിതം മല്‍സരിച്ച് http://www.mathrubhumi.com/malappuram/news/462755-local_news-Thirunavaya-തിരുനാവായ.html വാര്‍ത്ത കൊടുത്തിട്ടുണ്ട്.


പിതൃക്കളെ ബലി നല്‍കി സന്തോഷിപ്പിക്കുന്നതിനിടെ വേങ്ങരയിലും വര്‍ക്കലയിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്ത ചുവടെ.

ബലിതര്‍പ്പണത്തിനെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

വര്‍ക്കല: ബലിതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവ വെണ്‍കുളം വല്ലഭം നിന്നവിളയില്‍ കുമാറാണ്(38) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പിതൃതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിമല. മക്കള്‍: വിമല്‍കുമാര്‍, വിപിന്‍കുമാര്‍.
വര്‍ക്കല താലൂക്ക് ആസ്​പത്രിയിലെ അത്യാഹിതവിഭാഗം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ക്കടകവാവിന് ഇത് അടഞ്ഞുകിടക്കുകയായിരുന്നു. കുഴഞ്ഞുവീണ കുമാറിനെ ചിറയിന്‍കീഴ് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


ബലിതര്‍പ്പണത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി




വേങ്ങര: കുടുംബസമേതം ബലിതര്‍പ്പണത്തിന് കടലുണ്ടിപ്പുഴയിലിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ തട്ടാന്‍പടിയിലെ തൊണ്ണത്ത് കുഞ്ഞുക്കുട്ടന്‍(മണി- 48)ആണ് ഒഴുക്കില്‍പ്പെട്ടത്. കടലുണ്ടിപ്പുഴയില്‍ ഇരിങ്ങല്ലൂര്‍ അമ്പലമാട് പാറക്കടവിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ആറിന് കുടുംബത്തോടൊപ്പം പുഴയിലെത്തിയതായിരുന്നു കുഞ്ഞുക്കുട്ടന്‍. ഭാര്യ അബദ്ധത്തില്‍ ആദ്യം പുഴയില്‍ വീണു. ഭാര്യയെ കരയ്ക്കുകയറ്റിയശേഷം കുഞ്ഞുക്കുട്ടന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഭാര്യയും സഹോദരഭാര്യയും തുണിയെറിഞ്ഞ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വേങ്ങര എസ്.ഐ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്തുനിന്ന് ഫയര്‍ഫോഴ്‌സും മുങ്ങല്‍വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ്. വൈകിയും തിരച്ചില്‍ തുടരുകയാണ്.

ഭാര്യ: ഇന്ദിര. മക്കള്‍: ശരണ്യ, സുനില്‍


മരണങ്ങളില്‍ ദുഖം രേഖപ്പെടുത്തുന്നു.
രണ്ട് മരണങ്ങളും ബലി നല്‍കുന്നതിനിടയിലായതിനാല്‍ അവര്‍ക്ക് നേരിട്ട് മോക്ഷം ലഭിക്കുമായിരിക്കും എന്ന് ആശിക്കാം. എങ്കിലും അവര്‍ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ മക്കള്‍ അടുത്ത കൊല്ലം ബലിയര്‍പ്പിക്കാനെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Tuesday, August 3, 2010

എങ്കില്‍ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല.

കേരളത്തിലെ മൗദൂദിസ്റ്റുകളുടെ ജനാധിപത്യ -മതേതര വെളിച്ചപ്പാടുകള്‍ക്ക് മൗദൂദിയുടെ മറുപടി.
     
     (ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും എല്ലാമെല്ലാം തങ്ങളാണ്‌ എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലിലാണ്‌ കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍. ഇതിനായി മതരാഷ്ട്രവാദത്തിനും മതമൗലികവാദത്തിനുമെല്ലാം തല്‍കാലം അവധികൊടുത്ത് ഇവര്‍ തീവ്ര ശ്രമത്തിലാണ്‌. ജനാധിപത്യം മതേതരത്വം ഇത്യാദികളുടെ മഹത്വത്തെ നിരന്തരം പുകഴ്തുത്തുന്ന തിരക്കിനിടയില്‍ തങ്ങളുടെ പൂര്‍വ്വകാലത്തെയും തത്വശാസ്ത്രത്തെയുമെല്ലാം ഇവര്‍ മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി ഒളിച്ച് പൊതുജന പിന്തുണ ആര്‍ജിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്. സാംസ്കാരികനായകരും പൊതു രംഗത്തെ പ്രമുഖരില്‍ പലരും ഈ എട്ടുകാലി വലയില്‍ പെട്ടിട്ടുള്ളത് സമീപകാല വര്‍ത്തമാനങ്ങളില്‍ നിന്ന് നമ്മള്‍ അറിയുന്നു. ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ നിരന്തരം പ്രചരിപ്പിക്കുന്ന അവാസ്തവ പ്രസ്ഥാവനകളുടെ നിജസ്ഥിതി അറിയാന്‍ നടത്തിയ ശ്രമത്തിനിടയിലാണ്‌ താഴെ പറയാന്‍ പോകുന്ന പഴയ രേഖകള്‍ ശ്രദ്ധയില്‍ പെട്ടത്. അത് ഇനിയും അറിഞ്ഞിട്ടില്ലാത്തവരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. വിവിധ ആധികാരിക- പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ മാത്രമാണിവ. സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.)

ടി ആരിഫലി(ജമാ അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍): "ഒരു രാജ്യത്തിനകത്ത് രണ്ട് ഖൗമിയത്ത് (ദേശീയത) ഉണ്ടാകാന്‍ പറ്റില്ല.  അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് സാമുദായികമായ ഒരു രാജ്യം വേണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് രംഗത്തു വന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ജമാ അത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവുക എന്നത് ഏതൊരു മുസ്ലിമിന്റെയും വ്യക്തിപരമായ ബാധ്യതയാണെന്നാണ്‌ ആദ്യ ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമി പറഞ്ഞൊരു കാര്യം. വ്യക്തിപരമായി സയ്യിദ് അബുല്‍ അ അലാ മൗദൂദി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്നു. ഇന്ത്യാ വിഭജനത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് മൗദൂദി പറഞ്ഞത് മുസ്ലിങ്ങള്‍ക്ക് സമുദായികമായ ഒരു രാജ്യമുണ്ടാകുക എന്നത് ഒരിക്കലും ഗുണകരമാകില്ലെന്നാണ്‌....." (മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)

ഒരു മുസല്‍മാനെന്ന നിലയ്ക്ക് എന്റെ വീക്ഷണത്തില്‍ ഇന്ത്യ ഒറ്റ രാഷ്ട്രമാകണോ പത്തു ഖണ്ഡമായി വിഭജിക്കണോ എന്ന പ്രശ്നത്തിന്‌ യാതൊരു പ്രാധാന്യവുമില്ല. ഭൂഗോളമാസകലം ഒരൊറ്റ രാജ്യമാണ്‌. മനുഷ്യന്‍ അത് ആയിരമായിരം ഘണ്ഡങ്ങളായി പകുത്തുവെച്ചിരിക്കുകയാണ്‌. ഇതുവരെ നടത്തിയിട്ടുള്ള വിഭജങ്ങള്‍ ന്യായമാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വിഭജനം നടക്കുന്ന പക്ഷം അതെങ്ങനെ അന്യായമായി ഭവിക്കും?" (IPH പുറത്തിറക്കിയ മൗദൂദിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന്‌)

"ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ എകരാഷ്ട്രവാദം ഇസ്ലാമിന്‌ വിരിദ്ധമാണെന്ന് വാദിച്ചും കോണ്‍ഗ്രസ്സില്‍ അണിനിരന്ന മുസ്ലിം പണ്ഡിതന്മാരെ പുനശ്ചിന്തനത്തിനാഹ്വാനം ചെയ്തും മര്‍ഹൂം കെ എം മൗലവി അവര്‍കള്‍ 1938 ഡിസംബറിലെ അല്‍ മുര്‍ശിദ് മാസികയില്‍ അറബി ഭാഷയിലെഴുതിയ ലേഖനം അവസാനിച്ചത് ഇങ്ങനെയാണ്‌: അത്യന്തം ദുഷ്കരവും സങ്കീര്‍നവുമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ സത്യസന്ധനും ദൃഢവിശ്വാസിയും ഏകരാഷ്ട്രവാദത്തിലടങ്ങിയ വിപത്തുകളെക്കുറിച്ച് ശരിക്ക് ബോധവാനുമായ ഒരു മനുഷ്യനെ നമ്മുടെ നാട്ടില്‍ നിന്നുതന്നെ നമുക്കായി എഴുന്നേല്പിച്ചു തന്നതിന്‌ അല്ലാഹുവിനെ സ്മരിക്കുന്നു. സയ്യിദ് അ അ്‌ലാ മൗഊദി എന്നാണദ്ദേഹത്തിന്റെ പേര്‌. മുസല്‍മാന്‍ ഔര്‍ മജൂദാ സിയാസി കശ്മകശ്(മുസ്ലിങ്ങളും ഇന്നത്തെ രാഷ്ട്രീയ വടം വലിയും) എന്ന രണ്ട് ഭാഗങ്ങളുള്ള ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ വേണ്ട വിധം സമരം ചെയ്യാന്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥം ശേഖരിച്ച് പ്രസിദ്ധീകരിക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്‌."(IPH പുറത്തിറക്കിയ കെ സി അബ്ദുള്ള മൗലവിയുടെ ഇബാദത്ത് ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്‌)

"അതിന്‌ (ജമാ അത്തെ ഇസ്ലാമിക്ക്) മറ്റു നാടുകളിലെ ഒരു പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ല". ( പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി, കേരള ശബ്ദം- 2010 മാര്‍ച്ച്  28)

"ഇന്‍ഡ്യയിലെ ജമാ അത്തിന്‌, ഇന്‍ഡ്യക്ക് പുറത്തും കാശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല".(ഇ എ ജോസഫ്, മാധ്യമം ദിനപത്രം പേജ് 6- 30-05-2010)

ജമാ അത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകലുണ്ട്. (പ്രബോധനം- ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്)

ടി ആരിഫലി: "ഒരു ഇസ്ലാമിക് സൊസൈറ്റിയാണ്‌ ഉണ്ടാകുന്നതെന്ന് വിചരിക്കുക. ബഹുസ്വലതയെ അത് പ്രതികൂലമായി ബാധിക്കില്ല. ഇസ്ലാമിക് സൊസൈറ്റി എന്നു പറയുന്നത് ഒരേ വിശ്വാസവും, ഒരേ ആദര്‍ശവും, ഒരേ പ്രവര്‍ത്തനരീതിയുമുള്ള എകശിലാമിഖത്തോടു കൂടിയ സമുദായത്തെയല്ല വിഭവന ചെയ്യുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളും, ജന വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന്‌ നേതൃത്വം നല്‍കുന്ന മൂല്യ വ്യവസ്ഥയാണ്‌ ഇസ്ലാം. ആ ഒരു ദര്‍ശനത്തിന്റെ തന്നെ കാഴ്ചപ്പാട് അതാണ്‌. ഇന്ത്യയില്‍ ഏത് അര്‍ഥത്തിലുള്ള മതേതരത്വമാണോ ഉള്ളത്, അത് അനുസരിച്ചുള്ള ഒരു ബഹുസ്വര സമൂഹം തന്നെയാണ്‌ ഇസ്ലാമിക രാഷ്ട്രമാണെങ്കില്‍ കൂടി ഉണ്ടാകുക."(മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)

"ഇന്ത്യയില്‍ നില നില്‍ക്കുന്ന ജനാധിപത്യ സംവിധാനം തകരുകയോ തലരുകയോ ചെയ്യാതെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ്‌ ജമാ അത്തെ ഇസ്ലാമി."(പ്രബോധനം)


"മത നിരപേക്ഷതയും സാമുദായിക സൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്ന ഇന്ത്യന്‍ മതേതരത്വം മഹത്തായ മൂല്യമാണെന്ന് ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.(പ്രബോധനം-15-05-2010- പേജ് 16,17)

"മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്‌. നിങ്ങളതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിഞ്ഞ പോലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹകൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിങ്ങളോട് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്‌. അതിന്റെ മൗലിക  തത്വങ്ങളും ഇതിന്റെ മൗലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്‌. അതിന്റെ ഓരൊ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്‌. പ്രസ്തുത വ്യവസ്ഥിതിയുമയി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന്‌ സ്വാധീനമുള്ള ധിക്കില്‍ ആ വ്യവസ്ഥയ്ക്കു സ്ഥാനമുണ്ടായിരിക്കുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ ആനും തിരു ദൂതനും ആവിഷകരിച്ച ഇസ്ലാമിലാണ്‌ യദാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതിമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധികുകയും പകരം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നിലനില്‍ക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ത്ഥ ഇസ്ല്ലമിക വ്യവസ്ഥിതിക്ക് പകരം, ഈ കുഫ്‌ര്‍ വ്യവസ്ഥയാണ്‌ നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മ്മിച്ചു നടത്തുന്നതെങ്കില്‍പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."  (മൗദൂദി-2007 l IPH പ്രസിദ്ധീകരിച്ച മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം- പേജ് 22)

(05-08-2010 Mathrubhumi Daily)

അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്‌

ഹമീദ് ചേന്നമംഗലൂര്‍


ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്റെ 12-ാം വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്​പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്‍. അങ്ങനെയാണ് 12-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.

1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്‌ലാമി പങ്കാളിയായി.

തുടര്‍ന്ന് വായിക്കുക