പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, November 3, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍

റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.

     'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.

     ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.

Saturday, October 30, 2010

പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം



പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം


മൂവാറ്റുപുഴ: പൊള്ളുന്ന നെഞ്ചില്‍ ഒരു നനുത്ത തൂവല്‍സ്​പര്‍ശം പോലെ പ്രൊഫ. ടി.ജെ.ജോസഫിന് മലയാളിയുടെ പ്രിയപ്പെട്ട ഒ.എന്‍.വി. കവിതയില്‍ മറുപടിയെഴുതി. കത്ത് നെഞ്ചോടടക്കി പ്രൊഫ. ജോസഫ് പറഞ്ഞു-'ഈ കത്ത് എന്റെ സഹനത്തിന് കരുത്തുനല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്'.


'വിറയ്ക്കുമിടം കയ്യാല്‍ സുഹൃത്തേ

താങ്കള്‍ നൊന്തു-

കുറിച്ചൊരഭിനന്ദനക്കത്ത് കിട്ടീ,

യതില്‍
പതിഞ്ഞ വിരലടയാളം കാണ്‍കവേ,യെന്റെ

നിറഞ്ഞമിഴികളില്‍ നിന്നിറ്റുവീണു കണ്ണീര്‍'-



എന്നു തുടങ്ങുന്ന 14 വരി കവിതയിലുള്ള കത്ത് വ്യാഴാഴ്ചയാണ് പ്രൊഫ. ജോസഫിന് കിട്ടിയത്. ഒപ്പം പതിനായിരം രൂപയുടെ ചെക്കും. 'വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യസ്‌നേഹികളെല്ലാം നിങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസം കരുത്ത് പകരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് സ്വന്തം കൈപ്പടയില്‍ ഒ.എന്‍.വി. പ്രൊഫ. ജോസഫിന് കത്തയച്ചത്.


ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനമറിയിച്ച് സപ്തംബര്‍ 29നാണ് ഇടതുകൈകൊണ്ട് വിറയ്ക്കുന്ന അക്ഷരങ്ങളില്‍ പ്രൊഫ. ജോസഫ് ഒ.എന്‍.വി.ക്ക് കത്തയച്ചത്. 'കവിഗുരുവായ അങ്ങേക്ക്പ്രണാമം അര്‍പ്പിക്കുന്നു' എന്നവസാനിച്ച കത്ത് 'വലതുകൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്'എന്നാണ് തുടങ്ങിയത്. പ്രൊഫ. ജോസഫിന്റെ ഇടം കൈയെഴുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കവിയുടെ മറുപടി വീണ്ടും ശക്തിപകരുമെന്നുറപ്പ്.


'ഫോണില്‍ വിളിച്ചപ്പോള്‍ വലംകൈ കൊടുത്തത് ഇടംകൈ അറിയരുതെന്നാണ് പണത്തെക്കുറിച്ച് ഒ.എന്‍.വി. പറഞ്ഞത്. ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠ സമ്മാനത്തുകയില്‍ നിന്ന് പതിനായിരം രൂപ നീക്കിവെച്ച് 'ഓടക്കുഴല്‍'അവാര്‍ഡ് തുടങ്ങി. ഒ.എന്‍.വി. തന്ന പണം അതുപോലെ എനിക്കുള്ള അവാര്‍ഡാണ്. ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു.
( Mathrubhumi Newspaper Edition. Kerala,)


ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്തായ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായി.


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പ്രൊഫ. ടി ജെ ജോസ്ഫിനെ അനുകൂലിച്ചതിന്‌ സസ്പെന്‍ഷനിലായ ഡോ. സ്റ്റീഫന്‍ ചേരയില്‍ ഓട്ടോ ഡ്രൈവറായി. സെപ്റ്റംബറില്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്റ് ചെയ്തത്. ഓട്ടോ ഓടിക്കാന്‍ ലൈസന്‍സും ബാഡ്ജും നേരത്തെ സംഘടിപ്പിച്ച സ്റ്റീഫന്‍ എല്ലാ ജോലിയും മഹത്തരമെന്ന വിശ്വാസത്തിലാണ്‌ കോളേജ് പ്രൊഫസറെന്ന മേലങ്കി അഴിച്ചുവെച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിയുടുപ്പ് അണിഞ്ഞത്. സാമ്പത്തികനില മോശമായപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ്‌ ഓട്ടോ ഡ്രൈവറുടേ വേഷം കെട്ടിയതെന്ന് സ്റ്റീഫന്‍ പറയുന്നു. 


ഭാര്യയ്ക്ക് ജോലിയില്ല. മൂന്ന് മക്കളുണ്ട്. 


എന്റെ കുടുംബത്തിനും ജീവിക്കണ്ടേ? സ്റ്റീഫന്‍ ചോദിക്കുന്നു.


(Kerala Kaumudi Daily- 30-10-2010)

Sunday, October 17, 2010

അയോധ്യാ വിധിയുടെ ചരിത്ര വിശകലനം- റൊമീലാ ഥാപ്പര്‍





    ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധി. ഒരു ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുക്കാമായിരുന്ന തീരുമാനമാണീ വിധിയില്‍ പ്രതിഫലിക്കുന്നത്. പൊളിച്ച പള്ളിയുടെ സ്ഥാനത്തെ ക്ഷേത്ര നിര്‍മാണം, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയാണ് ഈ പ്രശ്നത്തിന്റെ മര്‍മങ്ങള്‍. മതസ്വത്വങ്ങള്‍ക്ക് കൂടി ഇടമുള്ള സമകാലിക രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു വിധി, ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്ന അവകാശവാദം നിലനില്‍ക്കുകയുമാണ്. എന്നാല്‍ പ്രസ്തുത വിധി പുറത്ത് വന്നപ്പോള്‍ ഈ ന്യായം അവഗണിക്കപ്പെട്ടുവെന്നതാണ് വസ്തുത.

     ദൈവികമോ അര്‍ധ ദൈവികമോ ആയ ശക്തി ജന്മംകൊണ്ട സ്ഥലത്ത് ജനനത്തെ ഓര്‍ക്കാന്‍ ഒരു പുതിയ ക്ഷേത്രം പണിയാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദുവിശ്വാസപരമായ അവകാശത്തിനനുഗുണമായ പ്രതികരണമാണീ വിധി. തങ്ങളുടെ ന്യായത്തിനനുസൃതമായ തെളിവുകളുടെ അഭാവത്തില്‍ ഇത്തരമൊരു വിധി നീതിപീഠത്തില്‍നിന്നും ആരും പ്രതീക്ഷിച്ചതായിരുന്നില്ല. രാമനെ ദേവനെന്ന നിലയില്‍ ഹൈന്ദവര്‍ തീവ്രമായി ആരാധിക്കുന്നുണ്ട്. എന്നാല്‍ സുപ്രധാന ചരിത്ര പൈതൃകത്തെ തകര്‍ത്ത് ഒരു ഭൂപ്രദേശം കൈയടക്കാനും ജന്മസ്ഥലത്തിന്റെ പേരില്‍ ഭൂവുടമസ്ഥത അവകാശപ്പെട്ടുമുള്ള തര്‍ക്കത്തിന്റെ കോടതിവിധിയില്‍ ഇതൊരു ന്യായീകരണമാകുമോ?

     എ.ഡി 12-ആം നൂറ്റാണ്ടില്‍ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വിധി അവകാശപ്പെടുന്നത്. പള്ളി നിര്‍മിക്കാന്‍വേണ്ടി പിന്നീട് തകര്‍ക്കപ്പെടുകയായിരുന്നുവത്രെ. തദ്വാരാ പുതിയ ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള നൈയാമിക ന്യായമാവുകയായിരുന്നുവത്. നിരവധി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനങ്ങളും അന്വേഷണങ്ങളും പൂര്‍ണമായി സ്വീകരിക്കപ്പെടുകയായിരുന്നു. അഭിപ്രായാന്തരങ്ങളുള്ള ഒരു വൈജ്ഞാനിക വിഷയമായിരിക്കെ നിസ്സാരഭാവത്തില്‍ ഒരു അഭിപ്രായത്തെ മാത്രം സ്വീകരിക്കുകയെന്നത് കോടതിവിധിയുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്യുന്നത്.

     കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിന്റെയും അവകാശവാദങ്ങളുടെ ചരിത്രപരതയുടേതുമാണ് പ്രശ്നം എന്നിരുന്നിട്ടും ഒരു ജഡ്ജി പ്രസ്താവിച്ചത് ഇപ്രകാരമാണ്: "ഞാന്‍ ഒരു ചരിത്രകാരനല്ലാത്തത് കൊണ്ട് ചരിത്രപരമായ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ല. മാത്രവുമല്ല, ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ചരിത്രവും പുരാവസ്തു ഗവേഷണങ്ങളും ഒട്ടും അനിവാര്യവുമല്ല.''

     പള്ളി നിര്‍മിക്കപ്പെട്ടത് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രേരണയാല്‍ ക്ഷുഭിതരായ ജനക്കൂട്ടം ദുരുപദിഷ്ഠിതമായി അത് തകര്‍ക്കുകയായിരുന്നു. വിധിയുടെ സംഗ്രഹത്തില്‍ പോലും നമ്മുടെ പൈതൃകത്തിന് നേരെയുള്ള ഈ കടന്നാക്രമണവും അന്യായമായ പള്ളി തകര്‍ക്കലും അപലപനീയമാണെന്ന പരാമര്‍ശമില്ല. പുതിയ ക്ഷേത്രത്തിന്റെ വിശുദ്ധ ഇടം പള്ളിയുടെ അവശിഷ്ടങ്ങള്‍ നിന്നിരുന്ന സ്ഥലത്താണ്. പുതിയ ക്ഷേത്ര നിര്‍മാണത്തിന് ന്യായീകരണമായ ക്ഷേത്ര തകര്‍ച്ചയെ (എന്ന് കരുതപ്പെടുന്ന) അപലപിച്ച് കോടതി തന്ത്രപൂര്‍വം പള്ളിയുടെ തകര്‍ച്ചയെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് കേസിന്റെ പുറത്ത് പ്രസ്തുത വിഷയത്തെ പ്രതിഷ്ഠിക്കുകയായിരുന്നു.

     രൂപപ്പെട്ട പുതിയ കീഴ്വഴക്കം നീതിന്യായ വ്യവസ്ഥയില്‍ പുതിയ കീഴ്വഴക്കമാണ് ഈ വിധി രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സാമുദായിക സംഘത്തിനും തങ്ങള്‍ ആരാധിക്കുന്ന ദേവന്റെയോ ദൈവിക ഉണ്‍മയുടെയോ പേരില്‍ ഏത് ഭൂപ്രദേശത്തിന്റെയും അവകാശവാദമുന്നയിക്കാം എന്ന് സാരം. തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളിലും തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഭൂപ്രദേശം കാണുന്നിടങ്ങളിലും ഇത്തരം ഒരുപാട് ജന്മസ്ഥലങ്ങള്‍ ഇനി രൂപംകൊള്ളും. ദുരുദ്ദേശ്യത്തോടെ ചരിത്ര പൈതൃകങ്ങള്‍ തകര്‍ക്കുന്നത് അപലപിക്കപ്പെടാതിരുന്നാല്‍ ഇത്തരം അരുതായ്മകള്‍ തുടരുന്നതില്‍നിന്ന് എന്താണ് ജനങ്ങളെ തടയുക? ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത് പോലെ, ആരാധനാ സ്ഥലങ്ങളുടെ നിരന്തരമായ മാറ്റത്തിനെതിരായ 1993ലെ നിയമനിര്‍മാണം പൂര്‍ണമായും നിര്‍വീര്യമായികൊണ്ടിരിക്കുയാണ്.

     ചരിത്രത്തില്‍ സംഭവിച്ചതെന്തോ അത് സംഭവിച്ചു. അത് മാറ്റാന്‍ സാധിക്കുകയില്ല. എങ്കിലും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും അവലംബനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാക്കി പാഠം ഗ്രഹിക്കാവുന്നതാണ്. സമകാലിക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ കാലത്തെ മാറ്റുക നമുക്ക് സാധ്യമല്ല. ഈ വിധി ചരിത്ര വസ്തുതകളുടെ പ്രാധാന്യത്തെ നിരാകരിച്ച്, തത്സ്ഥാനത്ത് മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങള്‍ കേവല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലല്ല, നീതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന ആത്മവിശ്വാസം രൂപപ്പെടുത്താന്‍ കഴിയുമ്പോഴാണ് സമാധാനപൂര്‍ണമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുക. 


(ദ ഹിന്ദു, 2 ഒക്ടോബര്‍ 2010)

(കടപ്പാട്- പ്രബോധനം വാരിക- 16-10-2010)

Friday, October 15, 2010

കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണം?

     ആയുധപൂജ, പുസ്തകപൂജ- അമ്പലങ്ങളില്‍ മാത്രമല്ല, ഫാക്റ്ററികളില്‍, സ്കൂളുകളില്‍ വരെ പൂജ പൊടിപൊടിക്കുകയാണ്‌. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിലെ എല്‍ പി സ്കൂളില്‍ പൂജയെന്നു പറഞ്ഞാല്‍ വലിയ ആഘോഷമാണ്‌. ഒരാഴ്ചമുമ്പേ തുടങ്ങും ഒരുക്കങ്ങള്‍. ബെഞ്ചുകളും ഡസ്കുകളും കഴുകിവൃത്തിയാക്കും, സ്കൂള്‍ അലങ്കരിക്കും, പൂജനടക്കുമ്പോല്‍ കുട്ടികള്‍ പ്രസാദത്തിനായി പുറത്തുകാത്തുനില്‍ക്കും. രണ്ട് ദിവസം പുസ്തകം തൊടേണ്ട. അതുവരെ പുസ്തകം വായിക്കാത്തതിന്‌ ചീത്ത പറഞ്ഞവര്‍ അന്ന് പുസ്തകം വായിച്ചാലാകും ചീത്ത പറയുന്നത്. ഏതായാലും രണ്ട് ദിവസം അടിപൊളിതന്നെ. സംഗതി 'മതേതര'മാണെങ്കിലും അറബി മാഷും മുസ്ലിം കുട്ടികളും പൂജയ്ക്കെത്തില്ല. മുതിര്‍ന്ന ശേഷം നമ്മളും അക്കൂട്ടത്തില്‍ കൂടി. 

     എല്ലാ കൊല്ലവും അമൃത പ്രസ്സിലും ആയുധപൂജയുണ്ട്. പൂജയെന്നു പറഞ്ഞാല്‍ അടച്ചിട്ടുപൂജ. രണ്ട് ദിവസം ആയുധം തൊടില്ല. പ്രസ്സിലെ യന്ത്രസാമഗ്രികളൊക്കെ പൂജിക്കും. 

 തെരഞ്ഞെടുപ്പു സംബന്ധമായി രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും, അഭ്യര്‍ത്ഥനകളും, മാനിഫെസ്റ്റോകളും അച്ചടിക്കുന്ന തിരക്കില്‍ പ്രസ്സുകാര്‍ക്ക് നിന്ന് തിരിയാന്‍ നേരമില്ലാത്ത നേരത്താണല്ലോ ഇക്കൊല്ലത്തെ പൂജ. ഒരു കൗതുകത്തിനു വേണ്ടിയാണ് അമൃതയുടെ ഓണര്‍ രാഘവേട്ടനെ വിളിച്ചുനോക്കിയത്.

     എന്താ, ഇക്കൊല്ലം പൂജയില്ലേ?

     പിന്നെ, പൂജ മുടക്കാന്‍ പറ്റുമോ, ഇക്കൊല്ലവും ഉണ്ട്. 

     അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രിന്റിംഗ്?

     ഇന്ന് വൈകിട്ട് പ്രസ്സിലെ ജോലികഴിഞ്ഞാണ്‌ പൂജ തുടങ്ങുക. പിന്നെ രാവിലെ വന്ന് പ്രസ്സിലെ പണി തുടങ്ങും മുമ്പ് വീണ്ടും പൂജ. ഇക്കൊല്ലം ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ട്.

     അല്ല അപ്പോള്‍ അടച്ചിട്ടുപൂജ?

     അതല്ലേ പറഞ്ഞത് ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ടെന്ന്‌? ഹ ഹ!

     തെരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണമെന്ന് രാഘവേട്ടനറിയാം. ഹ! ഹ! 

     പോരാത്തതിന്‌ 'മൂപ്പര്' കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തയാളുമല്ലല്ലോ?

Friday, October 1, 2010

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കുക.





സുഹൃത്തുക്കളേ,

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കാന്‍ ഒരു ഫണ്ട് സ്വരൂപീക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ഒരു അക്കൗണ്ട് തുടങ്ങിയതായി പ്രശാന്ത് രണ്ടാടത്ത് അറിയിക്കുന്നു:
അഭ്യര്‍ത്ഥന താഴെ:




Please use the below details to send your contributions to Prof.T.J.Joseph Fund

Bank Account Details: 

State Bank of Travancore,
Tattamangalam Branch

SB A/C no: 671 297 66711
IFSC Code: SBTR0000788


Address to which cheques to be send 


Prashanth Randadath
"dotcompals"
High School Road,
Tattamangalam.P.O
Palakkad - Kerala State PIN: 678 102
Telephone: 9946556202 ; 9746 200 00 8

Use professional couriers or India post 

You can call me (  
9946556202  ) 
 or C.Ravichandran ( 9744498815 )
-- 

Saturday, September 18, 2010

വീണ്ടും മൗദൂദിയെക്കുറിച്ചുതന്നെ

     വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പാലായനം ചെയ്ത മൗദൂദിയുടെയും സംഘത്തിന്റെയും ലക്ഷ്യം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു. അതിനുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ പാക് ജമാ അത്തെ ഇസ്ലാമിയും സംഘവും തുടങ്ങി.

    പാക് സര്‍ക്കാരുമായി ജനങ്ങളോട് സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന 'ഖിലാഫത്തും രാജ വാഴ്ചയും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. സഹികെട്ട് പാക് സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ച് കണ്ടുകെട്ടി. അതുപോലെ പാക് സര്‍ക്കാരില്‍ ഭരണ പങ്കാളിയായിരുന്ന അഹ്‌മദിയ്യാ മതവിഭാഗക്കാരെ അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രഖ്യാപനം നടത്തുകയും 'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു. 

     ഇന്ത്യയിലും ഇത്തരം രാജ്യദ്രോഹപരമായ ആശയങ്ങളടങ്ങിയ മൗദൂദിയന്‍ സിദ്ധാന്തങ്ങളടങ്ങിയ പുസ്തകങ്ങള്‍ ധാരാളമായി ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ 1998 ല്‍ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ 'സന്മാര്‍ഗ്ഗ'ക്കെതിരെ നടപടിയെടുക്കുകയും അതിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വന്ദേമാതരത്തെക്കുറിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്നതരത്തില്‍ ലേഖനമെഴുതിയതിനായിരുന്നു ഈ നടപടി. 

     മൗദൂദി കൃതികളാണ്‌ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതെന്നും പരിപോഷിപ്പിക്കുന്നതുമെന്നതിന്‌ ധാരാളം തെളിവുകളുണ്ട്. ജമാ അത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ഒന്നാം തരം തെളിവായി നമുക്ക് ഇങ്ങനെ വായിക്കാം. "താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി  അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ്  145)

(മുഹമ്മദ് പാറയ്ക്കല്‍, ചുങ്കത്തറ)

മാതൃഭൂമി ദിനപത്രം- 18-09-2010

Sunday, September 12, 2010

അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക്‌ വിലയില്ലേ?

ഇക്കഴിഞ്ഞ മെയ്‌ 28ന്‌ പാകിസ്‌താനിലെ ലാഹോറില്‍ അഹമ്മദിയ്യാ മുസ്‌ലീങ്ങളുടെ രണ്ടു പള്ളികളില്‍ പാക്‌ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. അഹമ്മദിയ്യാ വിഭാഗത്തിനു നേരെ പാകിസ്‌താനില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്‌. 1953ല്‍ ഒരു വന്‍കലാപം തന്നെ അവര്‍ക്കെതിരെ നടന്നു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഖ്യധാരാ മുസ്‌ലീം സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തിയ ആ ലഹളയില്‍ രണ്ടായിരത്തിലേറെ അഹമ്മദി മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്‌.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഞ്ചാബിലെ ഖാദിയാനില്‍ മിര്‍സാ ഗുലാം അഹമ്മദാണ്‌ പ്രവാചക പരമ്പര അവസാനിച്ചിട്ടില്ലെന്ന ആശയം അവതരിപ്പിച്ചുകൊണ്ട്‌ പുതിയ മുസ്‌ലീം വിഭാഗത്തിനു രൂപം നല്‍കിയത്‌. മുഹമ്മദ്‌ അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്ന മുഖ്യധാരാ മുസ്‌ലീങ്ങള്‍ അന്നു തൊട്ടേ അഹമ്മദിയ മുസ്‌ലീങ്ങളെ ശത്രുക്കളായാണ്‌ വീക്ഷിച്ചുപോന്നത്‌. പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ പഞ്ചാബിലെ അഹമ്മദി മുസ്‌ലീങ്ങളിലെ ഭൂരിപക്ഷം നവരാഷ്‌ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. പാകിസ്‌താന്റെ പ്രഥമവിദേശകാര്യമന്ത്രി ചൗധരി സഫറുള്ളാഖാന്‍ അഹമ്മദി മുസ്‌ലീമായിരുന്നു. അദ്ദേഹത്തെപ്പോലെ വേറെ ചില അഹമ്മദികളും ആദ്യകാലത്ത്‌ പാകിസ്‌താനില്‍ ഉന്നതസ്ഥാനങ്ങളിലുണ്ടായിരുന്നു. അവരെയെല്ലാം നീക്കം ചെയ്യണമെന്നും അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു 1953ല്‍ മുഖ്യധാരക്കാരുടെ പ്രക്ഷോഭം.
തങ്ങളുടെ ലക്ഷ്യം നേടാന്‍ പ്രക്ഷോഭകര്‍ക്ക്‌ തത്‌കാലം സാധിച്ചില്ലെങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. മറ്റുള്ളവരുടെ മതവിശ്വാസ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന അവര്‍ അഹമ്മദിമുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആക്രാമകപ്രചാരണങ്ങള്‍ തുടര്‍ന്നു. മതഫാഷിസത്തില്‍ അഭിരമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി അഹമ്മദികള്‍ മൂര്‍ത്തദ്ദൂകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി. രണ്ടുദശാബ്‌ദത്തിലേറെക്കാലം തുടര്‍ന്ന ഈ യക്ഷിവേട്ട 1974ല്‍ ചെന്നെത്തിയത്‌ ഭരണഘടനാ ഭേദഗതിയിലാണ്‌. മൗദൂദിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണയുദ്ധത്തിനു മുന്‍പില്‍ മുട്ടുമടക്കി സുല്‍ഫിക്കര്‍ അലിഭൂട്ടോയുടെ സര്‍ക്കാര്‍ അഹമ്മദികളെ ഇസ്‌ലാം മതത്തില്‍നിന്നു പുറന്തള്ളാന്‍ പാകത്തിലുള്ള ഭേദഗതി ഭരണഘടനയില്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്നവരെ മാത്രമെ മുസ്‌ലീങ്ങളായി പരിഗണിക്കൂ എന്നതായിരുന്നു ഭേദഗതിയുടെ പൊരുള്‍. അതനുസരിച്ച്‌ അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കുകയും ചെയ്‌തു.
അതുകൊണ്ടും തൃപ്‌തരായിരുന്നില്ല മൗദൂദിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരക്കാര്‍. കൂടുതല്‍ കടുത്ത നിയമങ്ങള്‍ വഴി അഹമ്മദികളെ സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ അവര്‍ നടത്തി. മതമൗലികവാദികളെ വഴിവിട്ട്‌ പ്രീണിപ്പിക്കുന്ന ജനറല്‍ സിയാവുല്‍ ഹഖ്‌ പ്രസിഡന്റായപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 1984 ഏപ്രിലില്‍ ഓര്‍ഡിനന്‍സ്‌ മുഖേന ജനറല്‍ഹഖ്‌ അഹമ്മദികളെ അക്ഷരാര്‍ത്ഥത്തില്‍ ഗളച്ഛേദം നടത്തി. മുസ്‌ലീങ്ങള്‍ എന്നവകാശപ്പെടാനോ തങ്ങളുടെ മതാശയങ്ങള്‍ പ്രചരിപ്പിക്കാനോ തങ്ങളുടെ മസ്‌ജിദുകളെ മസ്‌ജിദുകള്‍ എന്നു വിശേഷിപ്പിക്കാനോ ബാങ്ക്‌ വിളിക്കാനോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാനോ ഉള്ള അവകാശംപോലും അഹമ്മദികള്‍ക്കു നിഷേധിക്കപ്പെട്ടു.
ഇന്നു പാകിസ്‌താനില്‍ നാല്‌പതുലക്ഷം അഹമ്മദി മുസ്‌ലീങ്ങളുണ്ട്‌. പക്ഷേ മുസ്‌ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്‌ടിക്കപ്പെട്ട രാഷ്‌ട്രത്തില്‍ അവര്‍ അമുസ്‌ലീം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനപോലും അവര്‍ക്ക്‌ `പവിത്രതയുടെ നാട്‌’ എന്നര്‍ത്ഥമുള്ള പാകിസ്‌താനില്‍ ലഭിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കാരും ലശ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്‌, ലശ്‌കറെ ജംഗ്‌വി, സിപാഹെ സഹാബ, പാക്‌ താലിബാന്‍ തുടങ്ങിയ ഭീകരവാദസംഘങ്ങളും അവരെ വീക്ഷിക്കുന്നത്‌ വധിക്കപ്പെടേണ്ടവര്‍ എന്ന നിലയ്‌ക്കാണ്‌. മതവിശ്വാസികളുടെ പേരില്‍ ഒരു ജാതിവിഭാഗത്തെ ഉന്‍മൂലനം ചെയ്യേണ്ടതുണ്ടെന്നു പ്രചരിപ്പിക്കുകയും അവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ പാക്‌ ഭരണകൂടം മുന്നോട്ടുവരുന്നില്ല എന്നത്‌ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇന്നു ലോകത്തിലെ ഏറ്റവും അരക്ഷിതരായ ജനവിഭാഗമാണ്‌ പാകിസ്‌താനിലെ അഹമ്മദിയാ മുസ്‌ലീങ്ങള്‍. മനുഷ്യാവകാശങ്ങള്‍ ഇത്രത്തോളം നിഷേധിക്കപ്പെട്ട മറ്റൊരു ജനവിഭാഗത്തെ കണ്ടെത്തുക പ്രയാസം.
വിചിത്രമായ കാര്യം, അഹമ്മദിയ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവയര്‍ഹിക്കുന്ന വിധം തുറന്നുകാട്ടാന്‍ നമ്മുടെ നാട്ടില്‍ പലരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌. പലസ്‌തീന്‍ മേഖലയിലെയും ചെച്‌നിയയിലെയും സിംഗിയാങ്കിലെയും കാശ്‌മീരിലെയും ബോസ്‌നിയയിലെയും ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും ഗ്വാണ്ടനാമോയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തികച്ചും ന്യായമായി ഇവിടെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. അവയ്‌ക്കെതിരെ ഉച്ചത്തില്‍ ശബ്‌ദിക്കാന്‍ നമ്മുടെ സംസ്ഥാനത്തും പുറത്തും പല കൂട്ടായ്‌മകളും മുന്നോട്ടു വന്നിട്ടുമുണ്ട്‌. തീര്‍ച്ചയായും അത്‌ വേണ്ടത്‌ തന്നെ. പക്ഷേ അത്രതന്നെ ഗൗരവത്തില്‍ വീക്ഷിക്കപ്പെടേണ്ടതാണ്‌ പാകിസ്‌താനില്‍ ദശാബ്‌ദങ്ങളായി അഹമ്മദികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യാവകാശലംഘനങ്ങളും. ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

Friday, September 10, 2010

കെ പി സുകുമാരന്‍ യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍

മുന്‍ യുക്തിവാദിയെന്നവകാശപ്പെടുന്ന ശ്രീ. കെ പി സുകുമാരന്‍ അദ്ദേത്തിന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗിലെഴുതിയ യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍  എന്ന പൊസ്റ്റില്‍ ഇട്ട പ്രതികരണമാണിത്:-

സുകുമാരന്‍ സര്‍,
സാറിന്റെ ഒരോ വാക്യത്തോടും പ്രതികരിക്കാന്‍ താല്പര്യമുണ്ട്:-

"മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.  മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്."

>>> എവിടുന്നുകിട്ടി സാറിന്‌ ഈ അറിവ്? ഏത് മതത്തെക്കുറിച്ചാണ്‌ പറഞ്ഞത്? എല്ലാ മതങ്ങളും കുഞ്ഞുനാളിലേ മനസ്സിലേക്ക് കുത്തിക്കയറ്റുന്നതല്ലേ? മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടര്‍ന്നു എന്നതും ആദ്യം പറഞ്ഞതും തമ്മില്‍ യോജിക്കുന്നില്ല. വിശ്വാസം എങ്ങനെയാണ്‌ ഉണ്ടാകുന്നത്? ഏതെങ്കിലും മത വിശ്വാസി മതത്തെ പഠിച്ച ശേഷം തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുത്തത് സാറിനറിയുമെങ്കില്‍ അറിയിക്കുക.

"അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല"

>>>> മതം വേട്ടയാടിയയത്ര ഈ ലോകത്ത് മറ്റൊന്നും മനുഷ്യനെ വേട്ടയാടിയിട്ടുണ്ടോ സര്‍, ചേകന്നൂരും, സല്‍മാന്‍ റുഷ്ദിയും, തസ്ലീമയും, എം എഫ് ഹുസ്സൈനും നമ്മുടെ മുന്നിലുണ്ടല്ലോ? ഗുജറാത്തില്‍ മുസ്ലിംകളെ വേട്ടയാടിയത് ആരാണ്‌? പാക്കിസ്ഥാനില്‍ അഹമ്മദീയരെ വേട്ടയാടിക്കൊണ്ടിരുക്കുന്നതാരാണ്‌? സുന്നികളും ഷീയാകളും പരസ്പരം വേട്ടയാടുന്നില്ലേ?

"മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ  ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്.  മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്. "

>>>  "പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദന മുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം" കുരീപ്പുഴ ശ്രീകുമാണിന്റെ ചാര്‍വാകനില്‍ നിന്നു്‌.

ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്? അല്ലെങ്കില്‍ എങ്ങനെ സാമാന്യവല്‍ക്കരിക്കും?

"അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും  എതിര്‍ക്കാതെ,  എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം  ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്. "

>>>> അതുകൊണ്ടാണ്‌ സാറിന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ സാറിനോട് പറഞ്ഞത് സാര്‍ എതിര്‍ക്കുന്നത് സാര്‍തന്നെ ഇതുവരെ നടത്തിയ യുക്തിവാദത്തെയാണെന്ന്. എല്ലാ യുക്തിവാദികളും മതത്തെ മാത്രം എതിര്‍ക്കുന്നവരല്ല. യുക്തിവാദം ഒരു ജീവിത വീക്ഷണമാണ്‌. അത് ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളെയും ആ രീതി ഉപയോഗിച്ച് പരിശോധിക്കുന്നു. വിശ്വാസികളോട് ചേര്‍ന്ന് നടത്തേണ്ട സമരങ്ങള്‍ അങ്ങനെ നടത്തും. വിശ്വാസങ്ങളെ എതിര്‍ക്കുന്നത് വിശ്വാസിയെ എതിര്‍ക്കലല്ലെന്നെങ്കിലും യുക്തിവാദിയായിരുന്ന സുകുമാര്‍ സാറിനറിയില്ലേ? ശബരിമല മകരവിളക്കിനെ എതിര്‍ക്കുന്നത് വിശ്വാസിയോടുള്ളെ എതിര്‍പ്പാണോ അതോ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തോടുള്ള എതിര്‍പ്പോ? ആള്‍ ദൈവങ്ങളെ യുക്തിവാദികള്‍ മാത്രമല്ല വിശ്വാസികളും എതിര്‍ക്കുന്നില്ലേ? അതല്ല അതും യുക്തിവാദികള്‍ ഒഴിവാക്കേണ്ടതുണ്ടോ? ഒരു മതവും മറ്റൊരു മത വിശ്വാസത്തെയും അംഗീകരിക്കുന്നില്ല. മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നില്ല. അയിത്തത്തെയും തൊട്ടുകൂടായ്മയെയും എതിര്‍ത്താല്‍ അത് വിശ്വാസത്തിനെതിരാകുമോ? മൃഗബലിയെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? നാലുകെട്ടിനെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? മതഗ്രന്ഥങ്ങളിലെ വിഢ്ഠിത്തങ്ങളെ വിളിച്ചു പറഞ്ഞാല്‍ അത് വിശ്വാസിക്കെതിരാകുമോ?


"അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?"

>>>>> യുക്തിവാദിയായിരുന്നെവകാശപ്പെടുന്ന സാറിന്‌ എന്താണ്‌ യുക്തിവാദമെന്ന് അറിയില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്?


 "രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.
എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്?  "

>>> പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും മതത്തില്‍ വിശ്വസിക്കുന്നതും ഒരു പോലെയാണോ? 'പാര്‍ട്ടി വിശ്വാസം' മതവിശ്വാസം പോലെയായി തരം താഴുമെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തിപരവും സ്വാര്‍ത്ഥവുമായ മോക്ഷപ്രാപ്തിക്കല്ലല്ലോ, അത് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യുവാനാണ്‌. അതല്ലാതെ പാര്‍ട്ടി എന്നത് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗ്ഗമാകുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഒരു യുക്തിവാദിക്കും കഴിയില്ല.

"ഇനി മറ്റൊരു രസകരമായ വസ്തുത  ഭൂരിപക്ഷം യുക്തിവാദികളും  കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്.  കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്.  കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.  കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും.  മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും. "

>>>> യുക്തിവാദികള്‍ കമ്മ്യൂണിസത്തെയും വിലയിരുത്തുന്നത്  വിശ്വാസമായിട്ടല്ല. മാര്‍ക്സിസം മതമല്ല. മാര്‍ക്സ്‌ എല്ലാ കാലത്തെക്കുമുള്ള മൂല്യബോധം ദാനം ചെയ്ത പ്രവാചകനുമല്ല. മാര്‍ക്സിസത്തെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം സാറിനുണ്ട്. എന്നാല്‍ അത് വ്യക്തിയധിഷ്ടിതമായ വിരോധത്തിന്റെ അടിസ്ഥാനത്തിലാകരുത്. കാര്യ കാരണ സഹിതമായിരിക്കണം. മാര്‍ക്സിസത്തെ യുക്തിസഹമായി വിലയിരുത്തുന്ന ഒരു പോസ്റ്റ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ അഭിപ്രായങ്ങള്‍ അതുസംബന്ധിച്ചുള്ളത് അതില്‍ പറയാം.

"മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്.  നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്.  ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം,  സമൂഹത്തെ ബാധിക്കുന്ന പ്രശ്നം  കക്ഷിരാഷ്ട്രീയമാണ്."

>>>> മാര്‍ക്സിസം വിശ്വാസമല്ല, ഭൗതികവാദമാണെന്നെങ്കിലും സമ്മതിച്ചല്ലോ. കക്ഷിരാഷ്ട്രീയത്തിന്‌ അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.അത് ചര്‍ച്ച ചെയ്യാം. അതിനുപകരം നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നു പറഞ്ഞതുപോലെ ഒരു വെടിക്ക്‌ യുക്തിവാദികളെയും കക്ഷിരാഷ്ട്രീത്തെയും കൈകാര്യം ചെയ്തുകളയാമെന്ന് സാറ് ധരിക്കരുത്.


"ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല.  നിഷ്പക്ഷരായ  വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്.  മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.  മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്."

>>>> യുക്തിവാദികള്‍ക്ക് ബോധ്യപ്പെടുന്ന ഒന്നും സാറ് പറഞ്ഞിട്ടല്ലാത്തതിനാല്‍ അപ്പറഞ്ഞത് അംഗീകരിക്കുന്നു. എല്ലാ മതങ്ങളും പരസ്പരം നിഷേധിക്കുന്നുവെന്നിരിക്കെ സാറ് നിഷേധിക്കാതിരുന്നിട്ട് കാര്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. 'മത'ത്തിനകത്ത് (ഏത് മതത്തിനകത്ത്?) മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.


യുക്തിവാദികളും ഭൂരിപക്ഷം മതവിശ്വാസികലുള്ള സമൂഹത്തില്‍ ജീവിക്കുന്നവരാണ്‌. അവരുടെ വീടുകളിലും വിശ്വാസികളുണ്ടാകും. ഒരാള്‍ മദ്യപാനത്തെ എതിര്‍ക്കുന്നത് മദ്യപാനിയോടുള്ള എതിര്‍പ്പുകൊണ്ടല്ല; മറിച്ച് മദ്യം അത് കുടിക്കുന്നയാള്‍ക്ക് ദോഷകരമാണ്‌ എന്ന തിരിച്ചറിവുകൊണ്ടാണ്‌. അതേപോലെ മതത്തെ തിര്‍ക്കുന്നത് അത് വിശ്വാസിക്ക് പൊതുവേ ദൊഷകരമാണ്‌ എന്ന തിരിച്ചറിവുകൊണ്ടാണ്‌. മതം മൊത്തത്തില്‍ ദോഷകരമാണെന്നും അതില്‍ നന്മയൊന്നുമില്ലെന്നും ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നു മാത്രമല്ല അതില്‍ പങ്കാളിയാകുന്നതിനും ഒരു യുക്തിവാദിയും എതിരാകില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എന്നാല്‍ കഴുകന്‍ കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.

സാമൂഹ്യ തിന്മകള്‍ക്കെതിരെ യുക്തിവാദികള്‍ വിശ്വാസികള്‍ക്കൊപ്പം ശബ്ദിക്കണമെന്ന സുകുമാരന്‍ സാറിന്റെ വീക്ഷണത്തോട് യോജിക്കുന്നു. ഇത് ഒരു പുതിയ അറിവൊന്നുമല്ല. യുക്തിവാദികള്‍ പിന്തുടര്‍ന്നു വരുന്ന രീതി തന്നെയാണ്‌. എന്നാല്‍ അക്കാര്യത്താല്‍ യുക്തിവാദികള്‍ അവരുടെ ചിന്തയും ബുദ്ധിയും സംഘടനയുമെല്ലാം അടിയറവെച്ച് വീട്ടിലിരിക്കണമെന്നുള്ള വീക്ഷണം ആരു മുന്നോട്ട് വെച്ചാലും സ്വീകാര്യമല്ല.

മത വിശ്വാസമാണ്‌ ഏക പ്രശ്നമെന്ന്‌ ഒരു യുക്തിവാദിയും പറയാറില്ല. അതിനേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം ഭക്ഷണവും വസ്ത്രവുമാണ്‌. ഇതു രണ്ടും ആവശ്യത്തിനുണ്ടെങ്കിലേ മതവിശ്വാസവും മത നിഷേധവും വരൂ. അതിനുള്ള പ്രവര്‍ത്തനവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒരു മഹത്തായ സംസ്കാരമാണെന്ന് യുക്തിവാദി തിരിച്ചറിയുന്നു. രക്തദാനവും നേത്രദാനവും അവയവ ദാനവും മാത്രമല്ല ശരീരദാനവും മഹത്തായ കര്‍മ്മമാണെന്ന് യുക്തിവാദി മനസ്സിലാക്കുന്നു. അതിലെല്ലാം പങ്കാളിയാകുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനമെല്ലാം യുക്തിവാദി സംഘം ചെയ്യണമെന്നു പറഞ്ഞാല്‍ അതിനുള്ള ശേഷി സംഘത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഗള്‍‍ഫില്‍ നിന്നുള്ള എണ്ണപ്പണവും, കൈ വെട്ടാനും കാലുവെട്ടാനും പോകുമ്പോള്‍ കാറുവങ്ങാനുള്ള പണവും പോലെ യുക്തിവാദികള്‍ക്ക് പുറത്തുനിന്നും പണം വരുന്നൊന്നുമില്ലല്ലോ?

യുക്തിയും ബുദ്ധിയും ജമാ അത്തുകാര്‍ക്ക്  പണയം വെച്ച്‌ വേണം 'എതിര്‍ത്തുതോല്പ്പിക്കാനുള്ളവയെ' എതിര്‍ത്തുതോല്പിക്കാനെന്ന്‍  സുകുമാരന്‍ സര്‍ ഞാന്‍ കരുതുന്നില്ല.

Tuesday, September 7, 2010

സമൂഹത്തിന്റെ പ്രതികരണ ശേഷി നിര്‍ജീവമായി - പി.എം. ആന്റണി




നിലമ്പൂര്‍: സമൂഹത്തിന്റെ പ്രത്യേകിച്ചും കേരളീയരുടെ പ്രതികരണശേഷി നിര്‍ജീവമായതായി നാടകകൃത്ത് പി.എം. ആന്റണി പറഞ്ഞു. കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച മതഭീകരവാദത്തിന്റെ ഇരകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജബാര്‍ അധ്യക്ഷത വഹിച്ചു. ഷംസുപുന്നക്കല്‍, എം. ഫൗസിയ, മുസ്തഫ പുല്ലാര, ആന്റണി പെരിന്തല്‍മണ്ണ, അബ്ദുള്‍ ഷമീഹ് എടക്കര, റോയ് ചെമ്പന്‍കൊല്ലി, അഷ്‌റഫ് താളിപ്പാടം.

ചേക്കുണ്ണി, കെ. അബൂബക്കര്‍, റഫീക്ക് മംഗലശ്ശേരി എന്നിവര്‍ വിവിധ ഭീകരവാദികളില്‍ നിന്നേല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളെയും പീഡനങ്ങളെയും കുറിച്ച് വിവരിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ലെനിന്‍ദാസ്, ബഷീര്‍ ചുങ്കത്തറ, അഡ്വ. കെ. കെ. രാധാകൃഷ്ണന്‍, ഡോ. സജീവ്, കെ. അരുണ്‍കുമാര്‍, അഡ്വ. ബിജുജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തിന് പാറക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ പ്രകടനവും നടത്തി.

Monday, September 6, 2010

മതങ്ങള്‍ വിശ്വാസികളെ വേര്‍തിരിക്കുന്നു: സ്വാമി അഗ്‌നിവേശ്


കൊച്ചി:  മതങ്ങള്‍ വിശ്വാസികളെ കൂട്ടിയോജിപ്പിക്കുകയല്ലെന്നും വിശ്വാസങ്ങളുടെ വേലികള്‍കൊണ്ട് വേര്‍തിരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ലോക മതസമ്മേളനത്തില്‍ 'മനുഷ്യാവകാശങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി അഗ്‌നിവേശ്. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഭൂരിഭാഗം മതനേതൃത്വവും അനുവര്‍ത്തിക്കുന്നത്. തങ്ങളുടെ മതത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് അനുയായികളെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.  സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിയുടെ ജാതി രേഖപ്പെടുത്തണമെന്ന  നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവിടെ എഴുതിച്ചേര്‍ക്കുന്നത് മാതാപിതാക്കളുടെ മതമാണ്; കുട്ടിയുടേതല്ല.   മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും പിറന്നുവീണ മതത്തില്‍ത്തന്നെ തുടരണമെന്ന നിഷ്‌കര്‍ഷ ഒരാളുടെ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണെന്നും  അദ്ദേഹം പറഞ്ഞു.
പിറന്നുവീഴുന്ന ഒരു കുഞ്ഞിന് സ്വന്തം ജാതി നിര്‍ണ്ണയിക്കാന്‍ കഴിയില്ല. പക്ഷേ ഒന്നുമറിയാത്ത പ്രായത്തില്‍ അവനെ മതനിയമങ്ങളില്‍കുരുക്കിയിടുന്നത് തെറ്റാണ്. ലഭ്യമാകുന്ന അറിവുകളുടെ വെളിച്ചത്തില്‍ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കു കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ മതസ്വാതന്ത്ര്യം അന്വര്‍ത്ഥമാകുന്നത്. പതിനെട്ടുവയസ്സിനുശേഷം തന്റെ മതം തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം.
ഇന്ന് മതങ്ങള്‍ വേര്‍തിരിച്ചറിയപ്പെടുന്നത് അനുവര്‍ത്തിക്കപ്പെടുന്ന ചടങ്ങുകളിലുടെയും ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ പേരിലൂടെയും വിശ്വാസ സംഹിതകളിലൂടെയും തികച്ചും അശാസ്ത്രീയമായ നിലപാടുകളിലൂടെയും മറ്റുമാണ്. അതിനു പകരം സാമൂഹ്യതിന്മകള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും ലിംഗ അസമത്വങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്ന ആഗോള ആത്മീയത കൈവരിക്കുകയാണ് മതങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.