പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, October 30, 2010

പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം



പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം


മൂവാറ്റുപുഴ: പൊള്ളുന്ന നെഞ്ചില്‍ ഒരു നനുത്ത തൂവല്‍സ്​പര്‍ശം പോലെ പ്രൊഫ. ടി.ജെ.ജോസഫിന് മലയാളിയുടെ പ്രിയപ്പെട്ട ഒ.എന്‍.വി. കവിതയില്‍ മറുപടിയെഴുതി. കത്ത് നെഞ്ചോടടക്കി പ്രൊഫ. ജോസഫ് പറഞ്ഞു-'ഈ കത്ത് എന്റെ സഹനത്തിന് കരുത്തുനല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്'.


'വിറയ്ക്കുമിടം കയ്യാല്‍ സുഹൃത്തേ

താങ്കള്‍ നൊന്തു-

കുറിച്ചൊരഭിനന്ദനക്കത്ത് കിട്ടീ,

യതില്‍
പതിഞ്ഞ വിരലടയാളം കാണ്‍കവേ,യെന്റെ

നിറഞ്ഞമിഴികളില്‍ നിന്നിറ്റുവീണു കണ്ണീര്‍'-



എന്നു തുടങ്ങുന്ന 14 വരി കവിതയിലുള്ള കത്ത് വ്യാഴാഴ്ചയാണ് പ്രൊഫ. ജോസഫിന് കിട്ടിയത്. ഒപ്പം പതിനായിരം രൂപയുടെ ചെക്കും. 'വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യസ്‌നേഹികളെല്ലാം നിങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസം കരുത്ത് പകരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് സ്വന്തം കൈപ്പടയില്‍ ഒ.എന്‍.വി. പ്രൊഫ. ജോസഫിന് കത്തയച്ചത്.


ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനമറിയിച്ച് സപ്തംബര്‍ 29നാണ് ഇടതുകൈകൊണ്ട് വിറയ്ക്കുന്ന അക്ഷരങ്ങളില്‍ പ്രൊഫ. ജോസഫ് ഒ.എന്‍.വി.ക്ക് കത്തയച്ചത്. 'കവിഗുരുവായ അങ്ങേക്ക്പ്രണാമം അര്‍പ്പിക്കുന്നു' എന്നവസാനിച്ച കത്ത് 'വലതുകൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്'എന്നാണ് തുടങ്ങിയത്. പ്രൊഫ. ജോസഫിന്റെ ഇടം കൈയെഴുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കവിയുടെ മറുപടി വീണ്ടും ശക്തിപകരുമെന്നുറപ്പ്.


'ഫോണില്‍ വിളിച്ചപ്പോള്‍ വലംകൈ കൊടുത്തത് ഇടംകൈ അറിയരുതെന്നാണ് പണത്തെക്കുറിച്ച് ഒ.എന്‍.വി. പറഞ്ഞത്. ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠ സമ്മാനത്തുകയില്‍ നിന്ന് പതിനായിരം രൂപ നീക്കിവെച്ച് 'ഓടക്കുഴല്‍'അവാര്‍ഡ് തുടങ്ങി. ഒ.എന്‍.വി. തന്ന പണം അതുപോലെ എനിക്കുള്ള അവാര്‍ഡാണ്. ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു.
( Mathrubhumi Newspaper Edition. Kerala,)


ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്തായ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായി.


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പ്രൊഫ. ടി ജെ ജോസ്ഫിനെ അനുകൂലിച്ചതിന്‌ സസ്പെന്‍ഷനിലായ ഡോ. സ്റ്റീഫന്‍ ചേരയില്‍ ഓട്ടോ ഡ്രൈവറായി. സെപ്റ്റംബറില്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്റ് ചെയ്തത്. ഓട്ടോ ഓടിക്കാന്‍ ലൈസന്‍സും ബാഡ്ജും നേരത്തെ സംഘടിപ്പിച്ച സ്റ്റീഫന്‍ എല്ലാ ജോലിയും മഹത്തരമെന്ന വിശ്വാസത്തിലാണ്‌ കോളേജ് പ്രൊഫസറെന്ന മേലങ്കി അഴിച്ചുവെച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിയുടുപ്പ് അണിഞ്ഞത്. സാമ്പത്തികനില മോശമായപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ്‌ ഓട്ടോ ഡ്രൈവറുടേ വേഷം കെട്ടിയതെന്ന് സ്റ്റീഫന്‍ പറയുന്നു. 


ഭാര്യയ്ക്ക് ജോലിയില്ല. മൂന്ന് മക്കളുണ്ട്. 


എന്റെ കുടുംബത്തിനും ജീവിക്കണ്ടേ? സ്റ്റീഫന്‍ ചോദിക്കുന്നു.


(Kerala Kaumudi Daily- 30-10-2010)

Sunday, October 17, 2010

അയോധ്യാ വിധിയുടെ ചരിത്ര വിശകലനം- റൊമീലാ ഥാപ്പര്‍





    ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധി. ഒരു ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുക്കാമായിരുന്ന തീരുമാനമാണീ വിധിയില്‍ പ്രതിഫലിക്കുന്നത്. പൊളിച്ച പള്ളിയുടെ സ്ഥാനത്തെ ക്ഷേത്ര നിര്‍മാണം, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയാണ് ഈ പ്രശ്നത്തിന്റെ മര്‍മങ്ങള്‍. മതസ്വത്വങ്ങള്‍ക്ക് കൂടി ഇടമുള്ള സമകാലിക രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു വിധി, ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്ന അവകാശവാദം നിലനില്‍ക്കുകയുമാണ്. എന്നാല്‍ പ്രസ്തുത വിധി പുറത്ത് വന്നപ്പോള്‍ ഈ ന്യായം അവഗണിക്കപ്പെട്ടുവെന്നതാണ് വസ്തുത.

     ദൈവികമോ അര്‍ധ ദൈവികമോ ആയ ശക്തി ജന്മംകൊണ്ട സ്ഥലത്ത് ജനനത്തെ ഓര്‍ക്കാന്‍ ഒരു പുതിയ ക്ഷേത്രം പണിയാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദുവിശ്വാസപരമായ അവകാശത്തിനനുഗുണമായ പ്രതികരണമാണീ വിധി. തങ്ങളുടെ ന്യായത്തിനനുസൃതമായ തെളിവുകളുടെ അഭാവത്തില്‍ ഇത്തരമൊരു വിധി നീതിപീഠത്തില്‍നിന്നും ആരും പ്രതീക്ഷിച്ചതായിരുന്നില്ല. രാമനെ ദേവനെന്ന നിലയില്‍ ഹൈന്ദവര്‍ തീവ്രമായി ആരാധിക്കുന്നുണ്ട്. എന്നാല്‍ സുപ്രധാന ചരിത്ര പൈതൃകത്തെ തകര്‍ത്ത് ഒരു ഭൂപ്രദേശം കൈയടക്കാനും ജന്മസ്ഥലത്തിന്റെ പേരില്‍ ഭൂവുടമസ്ഥത അവകാശപ്പെട്ടുമുള്ള തര്‍ക്കത്തിന്റെ കോടതിവിധിയില്‍ ഇതൊരു ന്യായീകരണമാകുമോ?

     എ.ഡി 12-ആം നൂറ്റാണ്ടില്‍ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വിധി അവകാശപ്പെടുന്നത്. പള്ളി നിര്‍മിക്കാന്‍വേണ്ടി പിന്നീട് തകര്‍ക്കപ്പെടുകയായിരുന്നുവത്രെ. തദ്വാരാ പുതിയ ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള നൈയാമിക ന്യായമാവുകയായിരുന്നുവത്. നിരവധി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനങ്ങളും അന്വേഷണങ്ങളും പൂര്‍ണമായി സ്വീകരിക്കപ്പെടുകയായിരുന്നു. അഭിപ്രായാന്തരങ്ങളുള്ള ഒരു വൈജ്ഞാനിക വിഷയമായിരിക്കെ നിസ്സാരഭാവത്തില്‍ ഒരു അഭിപ്രായത്തെ മാത്രം സ്വീകരിക്കുകയെന്നത് കോടതിവിധിയുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്യുന്നത്.

     കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിന്റെയും അവകാശവാദങ്ങളുടെ ചരിത്രപരതയുടേതുമാണ് പ്രശ്നം എന്നിരുന്നിട്ടും ഒരു ജഡ്ജി പ്രസ്താവിച്ചത് ഇപ്രകാരമാണ്: "ഞാന്‍ ഒരു ചരിത്രകാരനല്ലാത്തത് കൊണ്ട് ചരിത്രപരമായ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ല. മാത്രവുമല്ല, ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ചരിത്രവും പുരാവസ്തു ഗവേഷണങ്ങളും ഒട്ടും അനിവാര്യവുമല്ല.''

     പള്ളി നിര്‍മിക്കപ്പെട്ടത് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രേരണയാല്‍ ക്ഷുഭിതരായ ജനക്കൂട്ടം ദുരുപദിഷ്ഠിതമായി അത് തകര്‍ക്കുകയായിരുന്നു. വിധിയുടെ സംഗ്രഹത്തില്‍ പോലും നമ്മുടെ പൈതൃകത്തിന് നേരെയുള്ള ഈ കടന്നാക്രമണവും അന്യായമായ പള്ളി തകര്‍ക്കലും അപലപനീയമാണെന്ന പരാമര്‍ശമില്ല. പുതിയ ക്ഷേത്രത്തിന്റെ വിശുദ്ധ ഇടം പള്ളിയുടെ അവശിഷ്ടങ്ങള്‍ നിന്നിരുന്ന സ്ഥലത്താണ്. പുതിയ ക്ഷേത്ര നിര്‍മാണത്തിന് ന്യായീകരണമായ ക്ഷേത്ര തകര്‍ച്ചയെ (എന്ന് കരുതപ്പെടുന്ന) അപലപിച്ച് കോടതി തന്ത്രപൂര്‍വം പള്ളിയുടെ തകര്‍ച്ചയെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് കേസിന്റെ പുറത്ത് പ്രസ്തുത വിഷയത്തെ പ്രതിഷ്ഠിക്കുകയായിരുന്നു.

     രൂപപ്പെട്ട പുതിയ കീഴ്വഴക്കം നീതിന്യായ വ്യവസ്ഥയില്‍ പുതിയ കീഴ്വഴക്കമാണ് ഈ വിധി രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സാമുദായിക സംഘത്തിനും തങ്ങള്‍ ആരാധിക്കുന്ന ദേവന്റെയോ ദൈവിക ഉണ്‍മയുടെയോ പേരില്‍ ഏത് ഭൂപ്രദേശത്തിന്റെയും അവകാശവാദമുന്നയിക്കാം എന്ന് സാരം. തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളിലും തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഭൂപ്രദേശം കാണുന്നിടങ്ങളിലും ഇത്തരം ഒരുപാട് ജന്മസ്ഥലങ്ങള്‍ ഇനി രൂപംകൊള്ളും. ദുരുദ്ദേശ്യത്തോടെ ചരിത്ര പൈതൃകങ്ങള്‍ തകര്‍ക്കുന്നത് അപലപിക്കപ്പെടാതിരുന്നാല്‍ ഇത്തരം അരുതായ്മകള്‍ തുടരുന്നതില്‍നിന്ന് എന്താണ് ജനങ്ങളെ തടയുക? ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത് പോലെ, ആരാധനാ സ്ഥലങ്ങളുടെ നിരന്തരമായ മാറ്റത്തിനെതിരായ 1993ലെ നിയമനിര്‍മാണം പൂര്‍ണമായും നിര്‍വീര്യമായികൊണ്ടിരിക്കുയാണ്.

     ചരിത്രത്തില്‍ സംഭവിച്ചതെന്തോ അത് സംഭവിച്ചു. അത് മാറ്റാന്‍ സാധിക്കുകയില്ല. എങ്കിലും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും അവലംബനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാക്കി പാഠം ഗ്രഹിക്കാവുന്നതാണ്. സമകാലിക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ കാലത്തെ മാറ്റുക നമുക്ക് സാധ്യമല്ല. ഈ വിധി ചരിത്ര വസ്തുതകളുടെ പ്രാധാന്യത്തെ നിരാകരിച്ച്, തത്സ്ഥാനത്ത് മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങള്‍ കേവല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലല്ല, നീതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന ആത്മവിശ്വാസം രൂപപ്പെടുത്താന്‍ കഴിയുമ്പോഴാണ് സമാധാനപൂര്‍ണമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുക. 


(ദ ഹിന്ദു, 2 ഒക്ടോബര്‍ 2010)

(കടപ്പാട്- പ്രബോധനം വാരിക- 16-10-2010)

Friday, October 15, 2010

കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണം?

     ആയുധപൂജ, പുസ്തകപൂജ- അമ്പലങ്ങളില്‍ മാത്രമല്ല, ഫാക്റ്ററികളില്‍, സ്കൂളുകളില്‍ വരെ പൂജ പൊടിപൊടിക്കുകയാണ്‌. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിലെ എല്‍ പി സ്കൂളില്‍ പൂജയെന്നു പറഞ്ഞാല്‍ വലിയ ആഘോഷമാണ്‌. ഒരാഴ്ചമുമ്പേ തുടങ്ങും ഒരുക്കങ്ങള്‍. ബെഞ്ചുകളും ഡസ്കുകളും കഴുകിവൃത്തിയാക്കും, സ്കൂള്‍ അലങ്കരിക്കും, പൂജനടക്കുമ്പോല്‍ കുട്ടികള്‍ പ്രസാദത്തിനായി പുറത്തുകാത്തുനില്‍ക്കും. രണ്ട് ദിവസം പുസ്തകം തൊടേണ്ട. അതുവരെ പുസ്തകം വായിക്കാത്തതിന്‌ ചീത്ത പറഞ്ഞവര്‍ അന്ന് പുസ്തകം വായിച്ചാലാകും ചീത്ത പറയുന്നത്. ഏതായാലും രണ്ട് ദിവസം അടിപൊളിതന്നെ. സംഗതി 'മതേതര'മാണെങ്കിലും അറബി മാഷും മുസ്ലിം കുട്ടികളും പൂജയ്ക്കെത്തില്ല. മുതിര്‍ന്ന ശേഷം നമ്മളും അക്കൂട്ടത്തില്‍ കൂടി. 

     എല്ലാ കൊല്ലവും അമൃത പ്രസ്സിലും ആയുധപൂജയുണ്ട്. പൂജയെന്നു പറഞ്ഞാല്‍ അടച്ചിട്ടുപൂജ. രണ്ട് ദിവസം ആയുധം തൊടില്ല. പ്രസ്സിലെ യന്ത്രസാമഗ്രികളൊക്കെ പൂജിക്കും. 

 തെരഞ്ഞെടുപ്പു സംബന്ധമായി രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും, അഭ്യര്‍ത്ഥനകളും, മാനിഫെസ്റ്റോകളും അച്ചടിക്കുന്ന തിരക്കില്‍ പ്രസ്സുകാര്‍ക്ക് നിന്ന് തിരിയാന്‍ നേരമില്ലാത്ത നേരത്താണല്ലോ ഇക്കൊല്ലത്തെ പൂജ. ഒരു കൗതുകത്തിനു വേണ്ടിയാണ് അമൃതയുടെ ഓണര്‍ രാഘവേട്ടനെ വിളിച്ചുനോക്കിയത്.

     എന്താ, ഇക്കൊല്ലം പൂജയില്ലേ?

     പിന്നെ, പൂജ മുടക്കാന്‍ പറ്റുമോ, ഇക്കൊല്ലവും ഉണ്ട്. 

     അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രിന്റിംഗ്?

     ഇന്ന് വൈകിട്ട് പ്രസ്സിലെ ജോലികഴിഞ്ഞാണ്‌ പൂജ തുടങ്ങുക. പിന്നെ രാവിലെ വന്ന് പ്രസ്സിലെ പണി തുടങ്ങും മുമ്പ് വീണ്ടും പൂജ. ഇക്കൊല്ലം ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ട്.

     അല്ല അപ്പോള്‍ അടച്ചിട്ടുപൂജ?

     അതല്ലേ പറഞ്ഞത് ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ടെന്ന്‌? ഹ ഹ!

     തെരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണമെന്ന് രാഘവേട്ടനറിയാം. ഹ! ഹ! 

     പോരാത്തതിന്‌ 'മൂപ്പര്' കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തയാളുമല്ലല്ലോ?

Friday, October 1, 2010

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കുക.





സുഹൃത്തുക്കളേ,

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കാന്‍ ഒരു ഫണ്ട് സ്വരൂപീക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ഒരു അക്കൗണ്ട് തുടങ്ങിയതായി പ്രശാന്ത് രണ്ടാടത്ത് അറിയിക്കുന്നു:
അഭ്യര്‍ത്ഥന താഴെ:




Please use the below details to send your contributions to Prof.T.J.Joseph Fund

Bank Account Details: 

State Bank of Travancore,
Tattamangalam Branch

SB A/C no: 671 297 66711
IFSC Code: SBTR0000788


Address to which cheques to be send 


Prashanth Randadath
"dotcompals"
High School Road,
Tattamangalam.P.O
Palakkad - Kerala State PIN: 678 102
Telephone: 9946556202 ; 9746 200 00 8

Use professional couriers or India post 

You can call me (  
9946556202  ) 
 or C.Ravichandran ( 9744498815 )
--