പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.
Showing posts with label ജനയുഗം. Show all posts
Showing posts with label ജനയുഗം. Show all posts

Friday, June 24, 2011

പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം


ജനയുഗം ദിനപത്രം DATE : 2011-06-24
പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം
ബിനോയ് വിശ്വം
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.
അന്താരാഷ്ട്ര വനവര്‍ഷത്തോടനുബന്ധിച്ച് ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫോറസ്റ്റ് ഫെസ്റ്റ് 2011 ആയിരുന്നു വേദി. അതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കപ്പെട്ട ദക്ഷിണേന്ത്യന്‍ വനംമന്ത്രിമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയറാം രമേശ്. യോജിപ്പും വിയോജിപ്പും പ്രശ്‌നാധിഷ്ഠിതമായി ഇടകലര്‍ന്ന ഒരു ബന്ധമായിരുന്നു ഔദ്യോഗിക കൃത്യനിര്‍വഹണ കാലഘട്ടത്തിലുടനീളം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ആ വസ്തുത സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ എന്റെ അധ്യക്ഷപ്രസംഗം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോര്‍പ്പറേറ്റ് ലാഭകൊതിക്കു മുമ്പില്‍ വനങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന സത്യം അതില്‍ വിശദീകരിക്കപ്പെട്ടു. ആഗോളതാപന കാലഘട്ടത്തില്‍ ലോകം മുഴുവന്‍ വനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍ ലാഭമോഹത്തിന്റെ ശക്തികള്‍ പ്രാണവായുവിനെയും ഭാവിയെയും മറന്നുകൊണ്ട് വനങ്ങള്‍ വെട്ടിവെളുപ്പിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടുന്നുണ്ടായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി അന്‍പത്തിഅയ്യായിരത്തില്‍പരം ഏക്കര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അഭിമാനബോധം കേരളത്തിനുണ്ടെന്നു പറഞ്ഞപ്പോള്‍ ജയറാം രമേശ് പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന് മുഴുവന്‍ പ്രയോജനകരമാകുംവിധം മൂന്നാറിലെ 17,000 ഏക്കറും മാങ്കുളത്തെ 22,000 ഏക്കറും കാന്തല്ലൂര്‍-വട്ടവടമേഖലയിലെ 8000 ഏക്കറും വാഗമണിലെ 1000 ഏക്കറും റിസര്‍വ് വനമായി പ്രഖ്യാപിച്ച് കയ്യേറ്റങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുന്ന കേരളത്തിന് ഗ്രീന്‍ ഡിവിഡന്റ് നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോള്‍, അദ്ദേഹം സാകൂതം കേട്ടിരുന്നു. എന്നാല്‍ ഒറീസയിലെ പോസ്‌കോ വിഷയത്തിലേയ്ക്ക് ഞാന്‍ കടന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുചോദിച്ചു. ''അത് എന്തിനാണ് ഇവിടെ പറയുന്നത്? ദക്ഷിണേന്ത്യയിലല്ലോ ഒറീസ''. ഭൂമിയുടെയും ഭാവിയുടെയും മുമ്പിലുള്ള വിഷയങ്ങളെല്ലാം വനം മന്ത്രിമാരുടെ വിഷയങ്ങളാണെന്നും അതുകൊണ്ട് ഒറീസ ദക്ഷിണേന്ത്യയില്‍ ആണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് ഞാന്‍ പ്രതികരിച്ചത്. 
സമരത്തിന്റെ ഒരു ഘട്ടം വരെ ദക്ഷിണകൊറിയന്‍ കമ്പനിയുടെയും ഒറീസാ ഗവണ്‍മെന്റിന്റെയും ലാഭമോഹത്തില്‍ നിന്നും ഉടലെടുത്ത ഗൂഢ നീക്കങ്ങള്‍ക്ക് സമ്മതം മൂളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറച്ചുനില്‍ക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടമാകുന്നതും ആയിരക്കണക്കിന് ആദിവാസികളും മറ്റു പാവപ്പെട്ടവരും കുടുംബങ്ങളോടെ പിഴുതെറിയപ്പെടുന്നതും വില നിര്‍ണയിക്കാനാകാത്ത ജൈവവൈവിധ്യത്തിന്റെ നാശവും ആണ് പോസ്‌കോ ഉയര്‍ത്തുന്ന വെല്ലുവിളി. 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു മന്ത്രാലയത്തിന് വികസനത്തെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാരുടെ വാദമുഖങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന പട്ടിണി പാവങ്ങള്‍ അധികാരികളോട് പറഞ്ഞു പോരുന്നത്. ആ സമരം നയിക്കുന്ന കമ്മ്യൂണിസ്റ്റു നേതാവ് അഭയ്‌സാഹുവുമായുള്ള സമ്പര്‍ക്കത്തിലൂടെ പ്രക്ഷോഭത്തിന്റെ ഗതി-വിഗതികള്‍ അറിയാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നു. അഭയ്‌സാഹുവിന്റെ നിര്‍ദേശപ്രകാരം ഒന്നുരണ്ടു തവണ ഞാന്‍ ജയറാം രമേശിന് എഴുതുകയും ചെയ്തിട്ടുള്ളതാണ്. അതെല്ലാം അനുസ്മരിച്ചുകൊണ്ട് അന്നത്തെ പ്രസംഗത്തിനൊടുവില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ''പോസ്‌കോ വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയിരിക്കുന്നത് മലക്കം മറിച്ചിലാണ്,. അത് പരിസ്ഥിതിയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ലവലേശം നിരക്കുന്നതല്ല. ഈ മലക്കം മറിച്ചിലിനോട് കടുത്ത പ്രതിഷേധമുണ്ടെന്ന് ഇവിടെ വച്ച് പറഞ്ഞില്ലെങ്കില്‍ അതു നീതീകരിക്കാനാകാത്ത കൃത്യവിലോപമായിരിക്കും''. 
തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു. വനസംരക്ഷണരംഗത്ത് കേരളം കൈക്കൊണ്ട നിലപാടുകളെ കലവറ കൂടാതെ പ്രകീര്‍ത്തിച്ച അദ്ദേഹം മന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. അതിരപ്പള്ളിയും ക്രിക്കറ്റ് സ്റ്റേഡിയവും എല്ലാം പരാമര്‍ശിക്കപ്പെട്ട പ്രസംഗം തീരാറായപ്പോള്‍ ഒന്നു നിര്‍ത്തിയതിനുശേഷം ജയറാം രമേശ് പറഞ്ഞത് ഇങ്ങനെയാണ്. ''എന്റെ സ്‌നേഹിതന്‍ ഇവിടെ ഒറീസയിലെ കാര്യം പറഞ്ഞു. അതേക്കുറിച്ച് എനിക്ക് ഇത്രമാത്രമേ പറയാനുള്ളു-വനം മന്ത്രിമാര്‍ക്ക് അവര്‍ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ചിലപ്പോള്‍ തലച്ചോര്‍ ഉണ്ടെന്നു തെളിയിക്കേണ്ടിവരും''. 
നാടകീയമായി പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്ത് കസേരയില്‍ വന്നിരുന്നു. എനിക്കു ചോദിക്കാതിരിക്കാനായില്ല. ചോദ്യം ഇങ്ങനെയായിരുന്നു: ''തലച്ചോറിന്റെ കാര്യം പറഞ്ഞ താങ്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദത്തെയല്ലേ സൂചിപ്പിച്ചത്?'' ജയറാം രമേശ് ഒന്നും പറയാതെ എന്റെ മുഖത്തേയ്ക്ക് നോക്കി. ''പരിസ്ഥിതിയുടെയും വനങ്ങളുടെയും പാവപ്പെട്ട ജനങ്ങളുടെയും താല്‍പര്യങ്ങള്‍ കാക്കണമോ അതോ കസേര കാക്കണമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ കസേരയ്ക്ക് ഒന്നാം സ്ഥാനം കല്‍പ്പിക്കാനുള്ള തലച്ചോര്‍ താങ്കള്‍ക്കുണ്ടെന്നു പറഞ്ഞത് നന്നായി., അത് പക്ഷെ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ആരെങ്കിലും താങ്കളോട് അതു തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല''.അപ്പോഴാണ് പൊള്ളയെന്നു തോന്നിപ്പിക്കുന്ന ആ ചിരി തലച്ചോര്‍ ഉണ്ടെന്നു തെളിയിച്ച ജയറാം രമേശില്‍ നിന്നു ഉണ്ടായത്. ആ തലച്ചോറും അതിന് തെളിവ് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാം ചേര്‍ന്നുകൊണ്ടാണ് ഒറീസയിലെ ആദിവാസിമേഖലയിലെ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിധേയപൂര്‍വം സമ്മതം മൂളിയത്. അവര്‍ സമ്മതം മൂളിയാലും തങ്ങളുടെ അച്ഛനപ്പൂപ്പന്‍മാരുടെ വിയര്‍പ്പും കണ്ണീരും വീണ മണ്ണും തലമുറകളുടെ സമ്പത്തായ വനവും ആര്‍ക്കും അടിയറവെയ്ക്കില്ലെന്നാണ് ജയതസിംഗ്പൂരിലെ പട്ടിണിപാവങ്ങള്‍ ഒന്നിച്ചു പറയുന്നത്. മണ്ണും മാനവും കാക്കാനുള്ള ഈ പോരാട്ടത്തിനു മുമ്പില്‍ ചെങ്കൊടിയുണ്ട്. പാവങ്ങളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് പണ പ്രഭുത്വത്തിനു കോട്ട പണിയാനുള്ള തലതിരിഞ്ഞ വികസന നയമാണ് അവിടെ വെല്ലുവിളിക്കപ്പെടുന്നത്. പോസ്‌കോ വിരുദ്ധ സമരം രാജ്യത്തിന്റെ സമരമാകുന്നത് അതുകൊണ്ടാണ്. 

Saturday, June 18, 2011

അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍


കുരീപ്പുഴ ശ്രീകുമാര്‍ -ജനയുഗം ദിനപത്രം- 18-06-2011
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്‌ക്കറിന്റെ വിദ്യാര്‍ഥി ജീവിതം ക്ലേശം നിറഞ്ഞതായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുബാലന്‍ ധാരാളം മാനക്കേടുകള്‍ക്കിരയായി. അതിനെല്ലാം കാരണമായിത്തീര്‍ന്നത്‌ ഹിന്ദുമതം ഇന്ത്യയ്‌ക്കു സമ്മാനിച്ച ജാതി വ്യവസ്ഥ എന്ന മാരകരോഗമായിരുന്നു. അംബേദ്‌ക്കര്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നാല്‍ ക്ലാസ്‌ മുറിയില്‍ എല്ലാ കുട്ടികളുടേയും അടുത്തിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. കുട്ടികള്‍ക്ക്‌ ഉപയോഗിക്കാനായി ക്ലാസ്‌മുറിയില്‍ ഇട്ടിരുന്ന ബഞ്ചും ഡസ്‌ക്കും അംബേദ്‌ക്കര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഒരു ചാക്കുകഷണവുമായാണ്‌ അംബേദ്‌ക്കര്‍ സ്‌കൂളില്‍ പോയിരുന്നത്‌. ഉന്നത ജാതിയില്‍പ്പെട്ട കുട്ടികള്‍ ബഞ്ചിലിരിക്കുമ്പോള്‍ ക്ലാസുമുറിയുടെ ഒരു മൂലയില്‍ ചാക്കുകഷണത്തില്‍ ഇരുന്നാണ്‌ അംബേദ്‌ക്കര്‍ പഠിച്ചത്‌. എത്ര ദാഹിച്ചാലും ക്ലാസിലെ കലത്തില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാന്‍ അംബേദ്‌ക്കറെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ദാഹിച്ചുവലഞ്ഞ്‌ കലത്തിനടുത്തേക്ക്‌ ചെന്ന അംബേദ്‌ക്കറെ വെള്ളത്തില്‍ തൊട്ടുപോകരുത്‌ എന്ന ആജ്ഞയുമായി സ്‌കൂളിലെ ഒരു ജീവനക്കാരന്‍ വിലക്കുകയായിരുന്നു.
ഇത്തരം ബാല്യകാലാനുഭവങ്ങളാണ്‌ ജാതിയുടേയും ആചാരാനുഷ്‌ഠാന വൈകൃതങ്ങളുടേയും ചതുപ്പുനിലമായ ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധദര്‍ശനത്തിന്റെ പ്രകാശവഴിയേ സഞ്ചരിക്കാന്‍ അംബേദ്‌ക്കറെ പ്രേരിപ്പിച്ചത്‌.
ദളിതര്‍ നടക്കുമ്പോള്‍ ഉമിനീര്‍ വഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ പാത്രം കെട്ടിത്തൂക്കണമായിരുന്നു. നടപ്പാതയിലെ കാലടിപ്പാടുകള്‍ ഒഴിവാക്കി ശുദ്ധീകരിക്കാനായി ദളിതന്റെ പിന്നില്‍ ചൂലു കെട്ടിത്തൂക്കണമായിരുന്നു. ഇത്തരം മനുഷ്യവിരുദ്ധതകളില്‍ നിന്നും മുക്തിപ്രാപിച്ചല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ്‌ കേരളത്തില്‍ നിന്നുപോലും കുട്ടികളെ ജാതീയമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്‌.
കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ്‌ ആഗ്നസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ എണ്‍പത്തിരണ്ടു കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരണിയിച്ചതാണ്‌ അപമാനകരമായിട്ടുള്ളത്‌. കേരളം മുഴുവന്‍ പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ഈ സ്‌കൂളില്‍ കീഴാള കുടുംബത്തില്‍ നിന്നും വന്നിട്ടുള്ള കുഞ്ഞുങ്ങളെ ജാതിപ്പേര്‍ കഴുത്തിലണിയിച്ച്‌ അപമാനിക്കുകയാണല്ലോ സ്‌കൂള്‍ അധികൃതര്‍ ചെയ്‌തത്‌.
ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിദ്യാര്‍ഥികളായതിനാല്‍ ജാതിപ്പേരെഴുതുമ്പോഴുണ്ടാകുന്നതിലെ പിശകുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ്‌ കഴുത്തില്‍ ജാതി എഴുതി പ്രദര്‍ശിപ്പിച്ചത്‌ എന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. ഈ സംഭവത്തില്‍ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായപ്പോള്‍ ഖേദം രേഖപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായി എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മാനസിക ഘടന പരിശോധിക്കപ്പെടേണ്ടതാണ്‌. ആനുകൂല്യം കിട്ടേണ്ട വിദ്യാര്‍ഥികളുടെ പേരും ജാതിയും കാര്‍ഡിലെഴുതി കഴുത്തില്‍ കെട്ടിത്തൂക്കണമെന്ന്‌ കേരള വിദ്യാഭ്യാസച്ചട്ടങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കുട്ടികളെ വര്‍ഗീയവല്‍ക്കരിക്കാതെ വളര്‍ത്തണം എന്ന്‌ താല്‍പര്യമുള്ള മാതാപിതാക്കള്‍ക്കുവേണ്ടി സ്‌കൂള്‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ക്കേണ്ടതില്ലെന്ന ഉത്തരവുപോലും നിലവിലുണ്ട്‌. ആ നാട്ടിലാണ്‌ ഇങ്ങനെയൊരു അസാംസ്‌കാരിക പ്രവര്‍ത്തനം അരങ്ങേറിയത്‌.
ജാതി പറയുന്നതില്‍ അഭിമാനിക്കണം എന്നു വീമ്പിളക്കാറുള്ള കേന്ദ്രങ്ങള്‍ പോലും കുഞ്ഞുങ്ങളോടു കാണിച്ച ഈ അപമര്യാദയെ അപലപിക്കുകയാണ്‌. ദളിത്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനാനുകൂല്യങ്ങള്‍ നല്‍കുന്നത്‌ ജാതിപ്പിശാചിനെ ഊട്ടി ഉറപ്പിക്കുവാനല്ല. പ്രോത്സാഹനവും സംരക്ഷണവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ വിവേചനത്തിന്റെ വേര്‍തിരിവുകള്‍ ഇല്ലാതാക്കി സന്ദര്‍ഭ സമത്വമുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്ന മഹത്തായ കാഴ്‌ചപ്പാടാണ്‌ അതിലുള്ളത്‌. അതിനാല്‍ ജാതി പരസ്യമായി രേഖപ്പെടുത്തുന്നത്‌ തെറ്റു തന്നെയാണ്‌. സവര്‍ണസമൂഹവും ജാതിവാലുകള്‍ പേരില്‍ നിന്നും ഒഴിവാക്കി മാതൃക കാട്ടേണ്ടതാണ്‌.
ജാതിപ്പേരുകള്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടിവന്നതുമൂലം ആ കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായ മാനഹാനി വളരെ പ്രധാനപ്പെട്ടതാണ്‌. ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം അപമാനത്തിനെതിരായ പോരാട്ടമായിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഒറ്റ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള അവകാശത്തിനുവേണ്ടിയാണ്‌ ജാതി വിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്‌. വഴിയേ നടക്കുവാനും ഒന്നിച്ചു ആഹാരം കഴിക്കുവാനും വീടുണ്ടാക്കി താമസിക്കുവാനും മാന്യമായി വസ്‌ത്രം ധരിക്കുവാനുമുള്ളതായിരുന്നു ജാതി വിരുദ്ധ പോരാട്ടങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌ എന്നാണ്‌ കടുത്തുരുത്തിയിലെ വര്‍ഗീയ സൂചനകള്‍ തെളിയിക്കുന്നത്‌.
സ്‌കൂളിനെതിരെ ശിക്ഷാ നടപടികള്‍ എടുത്താലും മലയാളിയുടെ മാനസികമായ പിന്‍യാത്രയെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏനാദിമംഗലം, പുല്ലമ്പാറ പഞ്ചായത്തുകളില്‍ നടന്ന സവര്‍ണ ശുദ്ധീകരണക്രിയകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ആ അന്വേഷണം രാഷ്‌ട്രീയ കാലാവസ്ഥ മാറിയതിനാല്‍ ശീതികരിക്കപ്പെടുമോ എന്ന ആശങ്കയിലാണ്‌ സാംസ്‌കാരിക കേരളം.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ചാണകവെള്ളം തളിക്കലും മലയാളി അതിവേഗം ബഹുദൂരം പിന്നോട്ടുപോയതിന്റെ തെളിവാണ്‌. പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിത്യജാഗ്രത വര്‍ഗീയതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്‌. കടുത്തുരുത്തിയിലെ സ്‌കൂള്‍ അധികൃതര്‍ കാണിച്ച വിവേകമില്ലായ്‌മ ആ സ്‌കൂളിലെ ദളിതരല്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന്‌ നമുക്കാശിക്കാം. 

Wednesday, May 4, 2011

ബിന്‍ലാദന്റെ വധവും ഭീകരവാദവും- ജനയുഗം മുഖപ്രസംഗം.

Osama bin Laden was a 
radical Islamic jihadist who rose to 
prominence in the 1980s. The son of a wealthy 
Saudi businessman, bin Laden was trained 
by the U.S. to fight invading Soviet forces
 in Afghanistan.  (Source: Rag Bag)
  ഒസാമ ബിന്‍ലാദന്‍ കൊല ചെയ്യപ്പെട്ടത് അല്‍ഖ്വയ്ദ ഭീകര സംഘടനയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ലോകത്താകെ ഭീതിപരത്തിയ ഭീകര പ്രവര്‍ത്തകനാണ് ബിന്‍ലാദന്‍. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബിന്‍ലാദനാണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തു വര്‍ഷമായി അമേരിക്ക വിരിച്ച വലയില്‍വീഴാതെ ഒഴിഞ്ഞുമാറിയ ലാദനെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഖ്യ കക്ഷിയായി അമേരിക്ക വിശേഷിപ്പിക്കുന്ന പാകിസ്ഥാനില്‍വച്ചാണ് വകവരുത്തിയത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ലാദന്‍ കുടുംബ സമേതം ഒളിച്ചുകഴിഞ്ഞിരുന്നത്. ലാദനുവേണ്ടി ഒരു കൂറ്റന്‍ കെട്ടിടം അവിടെ പണിതിരുന്നു. അഞ്ചു വര്‍ഷത്തോളമായി അവിടെ കഴിയുന്ന ലാദനെ കുറിച്ച് പാകിസ്ഥാന്‍ ഗവണ്‍മെന്റിനോ, പാക്ചാര സംഘടനയായ ഐ എസ് ഐക്കോ, പട്ടാളത്തിനോ അറിവില്ലായിരുന്നുവെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. ഐ എസ് ഐയുടെ സംരക്ഷണയിലായിരുന്നു ലാദനെന്ന് വ്യക്തമാണ്. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുമ്പോഴെല്ലാം ഗവണ്‍മെന്റ് ശക്തിയായി നിഷേധിക്കുകയായിരുന്നു പതിവ്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ നമ്പാന്‍ പറ്റില്ലെന്നാണ് ലാദനു സംരക്ഷണം നല്‍കിയത് വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പാകിസ്ഥാന്‍  സര്‍ക്കാരിനെ അറിയിക്കുകയോ, സര്‍ക്കാരിന്റെ സമ്മതം തേടുകയോ ചെയ്യാതെയാണ് അമേരിക്കന്‍ പട്ടാളം ലാദന്റെ താമസസ്ഥലത്ത് ആക്രമണം നടത്തി അദ്ദേഹത്തെയും സഹായികളേയും വധിച്ചത്. സ്വതന്ത്രപരമാധികാര രാഷ്ട്രമായ പാകിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുമ്പോള്‍, സര്‍ക്കാരിനെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിക്കാതിരുന്നത് പാകിസ്ഥാനെ അമേരിക്ക ഏതു തരത്തിലാണ് കാണുന്നതെന്നതിന്റെ തെളിവാണ്. സ്വന്തം കോളനിയായാണ് അമേരിക്ക പാകിസ്ഥാനെ കരുതുന്നതെന്ന് വ്യക്തം. അമേരിക്കയുടെ ഈ സമീപനം പാകിസ്ഥാനില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കാതിരിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വരുംനാളുകളില്‍ സാക്ഷ്യം വഹിക്കും.
ബിന്‍ലാദന്‍ കൊടും ഭീകരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലാദനെ പാലൂട്ടി വളര്‍ത്തി വലുതാക്കിയത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ലാദനെയും മറ്റ് മത മൗലികവാദ തീവ്രവാദികളെയും അമേരിക്ക കൂട്ടുപിടിച്ചത്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അകമഴിഞ്ഞ സഹായവും അതിനുലഭിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സൈന്യത്തിന് എതിരെ ആക്രമണം നടത്താന്‍ ലാദനെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പരിശീലിപ്പിച്ചു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ അവര്‍ക്ക് നല്‍കി. പാകിസ്ഥാനില്‍ നൂറുകണക്കിനു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. 'ഇസ്‌ലാമി'നെ രക്ഷിക്കാനുള്ള ജിഹാദാണ് തങ്ങള്‍ നടത്തുന്നതെന്ന് ലാദനും സംഘവും വിശ്വസിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് പട്ടാളം പിന്‍മാറുകയും ഇടതുപക്ഷ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. ലാദനെ വീരയോദ്ധാവായി അമേരിക്കയും സൗദി അറേബ്യയും പാകിസ്ഥാനും വാഴ്ത്തി. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുനിന്നില്ല. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കി ജിഹാദ് മുന്നോട്ടുകൊണ്ടുപോകാന്‍ ലാദനും സംഘവും തീരുമാനിച്ചു. ലാദന്‍ അമേരിക്കയുടെ കണ്ണിലെ കരടായത് അതോടുകൂടിയാണ്.
താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
ബിന്‍ലാദനെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്യും. ഒബാമയുടെ ജനസമ്മതിയില്‍ ഗണ്യമായ കുറവുവന്നുകൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. ബുഷിന്റേതില്‍ നിന്നും ഭിന്നമായ നയങ്ങള്‍ ഒബാമ അവലംബിക്കുമെന്ന പ്രതീക്ഷ തകര്‍ന്നു. സാമ്പത്തിക നയത്തിന്റെയും വിദേശ നയത്തിന്റെയുമെല്ലാം കാര്യത്തില്‍ വ്യതിരിക്തമായ ഒരു പാത വെട്ടിത്തുറക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടു. അടുത്തവര്‍ഷം നവമ്പറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയസാധ്യതയ്ക്കു മങ്ങല്‍ ഏല്‍ക്കാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ബിന്‍ലാദനെ വകവരുത്തി ഭീകരവിരുദ്ധ യുദ്ധത്തിലെ ''വീരനായക'നാകാന്‍ ഒബാമയ്ക്ക് അവസരം കൈവന്നത്. അതു നന്നായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ലാദനെ വധിച്ച വിവരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗം കാണിച്ചുതരുന്നു. 
ബിന്‍ലാദന്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും സഖ്യക്ഷികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന അക്രമങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്.                                                          (ജനയുഗം- 03-05-2011)

Friday, February 25, 2011

അവരുടെ കുട്ടികള്‍-അഷ്ടമൂര്‍ത്തിയുടെ ലേഖനം


നമ്മള്‍ ഏറെക്കുറെ മറന്നുകഴിഞ്ഞിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും പൊന്തിവന്നതാണ് രണ്ടായിരത്തിപ്പതിനൊന്നിന്റെ തുടക്കത്തിലുള്ള പ്രധാനസംഭവം.  രാഷ്ട്രീയകക്ഷികളും ന്യായാധിപരും ഒരു കൂട്ടം മാധ്യമങ്ങളും തമസ്‌കരിക്കാന്‍ ശ്രമിച്ച സംഭവം വീണ്ടും സജീവമായതിന്റെ കാരണം നിസ്വാര്‍ഥ രായ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. എം പി ബഷീറും വി എം ദീപയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു പ്രവര്‍ത്തിച്ചു. ദീപയ്ക്കു നേരിടേണ്ടി വന്നത് ശാരീരികമായ ആക്രമണമാണെങ്കില്‍ ബഷീറിന് അതിജീവിക്കേണ്ടി വന്നത് തല്‍പരകക്ഷികള്‍ വെച്ചുനീട്ടിയ പ്രലോഭനങ്ങളെയാണ്.  ബഷീറും ദീപയും അവരുടെ കൂടെ നിലയുറപ്പിച്ച ചില മാധ്യമപ്രവര്‍ത്തകരും മാധ്യമമേധാവികളും ആണ് തീരെ കെട്ടുപോയി എന്നു നമ്മള്‍ കരുതുന്ന മൂല്യങ്ങളുടെ പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
മാധ്യമങ്ങളില്‍ എം. പി. ബഷീര്‍ നിറഞ്ഞുനിന്ന ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. പ്രധാനപ്പെട്ട പല ആനുകാലികങ്ങളിലും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളും അദ്ദേഹവുമായുള്ള സംഭാഷണങ്ങളും വന്നു.  അതില്‍ ഏറ്റവും പ്രധാനമായത് 'സമകാലികം മലയാളം വാരിക'യില്‍ വന്നതാണ്.  വളരെ പക്വത വന്ന ഒരു മാധ്യമപ്രവര്‍ത്തകനെ നമുക്കതില്‍ കാണാന്‍ കഴിയും.  അനാവശ്യമായ ആവേശത്തിന് അടിമപ്പെടാത്ത വ്യക്തി.  അതേസമയം അന്വേഷണങ്ങളില്‍ കണിശത പുലര്‍ത്തുന്ന ആള്‍.  മലയാള ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് എം. പി. ബഷീറിലൂടെ വളര്‍ച്ചയെത്തിയിരിക്കുന്നു. 
മുനീര്‍ ഇടപെട്ടിട്ടാണോ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ ബാക്കിയുള്ള രേഖകള്‍ പുറത്തുവിടാതിരുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറയുന്നു: ''ഇല്ല. ആരും ഇടപെട്ടിട്ടില്ല. ചില പ്രത്യേക കാരണങ്ങള്‍ അതിനുണ്ട്.  ഞങ്ങള്‍ 2004-ല്‍ റജീനയുടെ വെളിപ്പെടുത്തല്‍ നല്‍കുമ്പോള്‍ അവരുടെ മുഖവും അവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ മുഖവും ദൃശ്യങ്ങളില്‍ വന്നു.  അന്ന് അത് (കുഞ്ഞിന്റെ മുഖം) മറച്ചുവെച്ചു കാണിക്കാന്‍ സാധിച്ചില്ല.  പിന്നീട് മറ്റൊരു സംഭവം കിളിരൂര്‍ കേസില്‍ ശാരിയുടെ കുട്ടി വി. എസ്. അച്യുതാനന്ദന് പരാതി നല്‍കുന്ന ദൃശ്യങ്ങളും എല്ലായിടത്തും വന്നു.  ഇനി എക്കാലത്തും പെണ്‍വാണിഭവുമായോ സ്ത്രീപീഡനവുമായോ എന്തെങ്കിലും അന്വേഷിച്ചാല്‍ ഉടന്‍ വരുന്ന ദൃശ്യങ്ങള്‍ ഈ കുഞ്ഞുങ്ങളുടേതുള്‍പ്പെടെ ആയിരിക്കും.  അത് വ്യക്തിപരമായി എന്നെ വിഷമിപ്പിക്കുന്ന വസ്തുതയാണ്.''
വാര്‍ത്തകള്‍ക്കു പിന്നാലെ പായുമ്പോള്‍ ഇന്നത്തെ പല മാധ്യമപ്രവര്‍ത്തകരും മറക്കുന്ന ധര്‍മ്മമാണത്. ഇത്തരത്തില്‍ ചിന്തിക്കാനെങ്കിലും ഒരാളുണ്ടായല്ലോ! എനിക്ക് സന്തോഷം തോന്നി.
മലയാളം വാരികയുടെ ഈ ലക്കത്തില്‍ത്തന്നെ വി എം  ദീപയുടെ ലേഖനവുമുണ്ട്.  ഐസ്‌ക്രീം കേസില്‍ ബഷീറിനേക്കാളും തീ തിന്നത് ദീപയാണ്.  രാഷ്ട്രീയക്കാരില്‍നിന്നു  ശാരീരികമായും പലവട്ടം നിലപാടു മാറ്റിയ സ്വന്തം സ്ഥാപനത്തില്‍നിന്നും മാനസികമായും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അവര്‍ വളരെ മിതമായ ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. നിരവധി തവണ മൊഴി മാറ്റിപ്പറഞ്ഞ റജീനയും  കുറച്ചൊന്നുമല്ല അവരെ കുഴക്കിയത്. അത്തരമൊരു മൊഴിമാറ്റത്തിന്റെ കഥ പറയുന്നതിനിടയില്‍ ഒരു വാചകം വീണ്ടും എന്റെ വായനയെ തടഞ്ഞു: ''ആളുകളെ കണ്ടു ഭയന്ന് കുഞ്ഞു കരയുമ്പോള്‍ മാത്രം ആ പെണ്‍കുട്ടി ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിക്കാനായി മാറിനില്‍ക്കും.''  
റജീന കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ സ്റ്റുഡിയോവിലേയ്ക്ക് നാടകീയമായി കടന്നുവന്ന ആ ദൃശ്യം ഞാന്‍ ഓര്‍മ്മിച്ചെടുത്തു. നിലവിളിച്ചുകൊണ്ടാണ് അവര്‍ സ്റ്റൂഡിയോവിലേയ്ക്ക് കയറിവന്നത്. പക്ഷേ മടിയിലിരിക്കുന്ന കുട്ടിയുടെ മുഖം ഒട്ടും ഓര്‍മ്മ വന്നില്ല.  ശ്രദ്ധ മുഴുവന്‍ റജീനയിലായിരുന്നു. പക്ഷേ അതുപോലെയായിരുന്നില്ല മാധ്യമങ്ങള്‍ നമുക്കു കാണിച്ചുതന്ന രണ്ടാമത്തെ കുട്ടി.  അമ്മയുടെ മടിയില്‍ ഇരിക്കാനുള്ള യോഗമുണ്ടായിട്ടില്ല അവള്‍ക്ക്. മകളുടെ ജനനത്തോടെ ശാരി മരിച്ചുപോയിരുന്നു. ശാരിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഇരിക്കുന്ന ആ സുന്ദരിക്കുട്ടിയുടെ മുഖം എനിക്കിപ്പോഴും കാണാനാവുന്നുണ്ട്.  മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ഒപ്പം തനിക്ക് എന്തിനെന്നു തിട്ടമില്ലാത്ത ഒരു സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ആ നാലുവയസ്സുകാരി.  നിഷ്‌കളങ്കതയുടെ പുഞ്ചിരിയ്ക്കുന്ന ഒരു രൂപം.
ആലോചിച്ചിരുന്നുപോയി.  റജീനയുടെ മകനേപ്പോലെയല്ല അവള്‍.  കേരളം മുഴുവന്‍ നോക്കിനിന്ന ഒരു ജനനം.  ഇപ്പോഴും മാധ്യമങ്ങളുടെ കണ്ണില്‍ സജീവമായ മുഖം.  ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചോദ്യങ്ങള്‍ അവള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും?  പൂര്‍വകഥകളും വാര്‍ത്തകളും കുശുകുശുപ്പുകളും ജീവിതകാലം മുഴുക്കെ അവളെ പിന്‍തുടരുമെന്നു തീര്‍ച്ചയാണ്.      
ലേഖനത്തിന്റെ അവസാനഭാഗത്ത് വി എം ദീപ കുറേ ആധികള്‍ നമുക്കു പകര്‍ന്നു തരുന്നുണ്ട്. സത്യം എക്കാലത്തും മൂടിവെയ്ക്കാന്‍ പ്രയാസമാണ് എന്നതു ശരിതന്നെ.  എങ്കിലും മാധ്യമച്ചര്‍ച്ച തീരുമ്പോള്‍ എന്തു സംഭവിക്കും? കുറ്റം തെളിയിക്കപ്പെടുമോ?  കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ?  ''കേരളം കണ്ട ഏത് സ്ത്രീപീഡനക്കേസിലെ ഇരയേക്കാളും ശക്തയാണ്  റജീന. ......കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനത്തിലേയ്ക്ക് ഇതുപോലെ സ്വന്തം ജീവിതം കൊണ്ടെരിഞ്ഞ് സ്ഫുടം വന്ന ഒരാള്‍ വരേണ്ടതല്ലേ.  പക്ഷേ കേരളം പോലൊരു സ്ഥലത്ത് അത് സാധ്യമാവുമെന്ന് കരുതുക വയ്യ. പുറമേ വലിയ സദാചാരക്കാരാണല്ലോ നമ്മള്‍.  റജീനയുടെ കുഞ്ഞ് വലുതാകുകയാണ്.  അമ്മയോട് അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.  നാട്ടുകാരുടെ പരിഹാസം എവിടെച്ചെന്നാലും അവനെ വേട്ടയാടും.  അവന്‍ ആരായി വളരും?''
ബഷീറും ദീപയും ഒരേ ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. റജീനയുടെ മകനാണെങ്കിലും ശാരിയുടെ മകളാണെങ്കിലും ഒരേ ആപത്തുകളാണ് അവരെ പിന്‍തുടരുന്നത്.
കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ച സംഭവമായിരുന്നു കിളിരൂര്‍. പക്ഷേ കോടതിയില്‍ ഒന്നിനും തെളിവുണ്ടായിരുന്നില്ല. ആരുടെ കയ്യിലും ആമം വീണില്ല. കാലം കടന്നു പോയപ്പോള്‍ നമ്മളും എല്ലാം മറന്നു. പക്ഷേ ശാരിയുടെ അച്ഛനും അമ്മയും ഒന്നും മറക്കില്ല. അത് അവരുടെ ജീവിതമാണല്ലോ! തങ്ങളുടെ കാലശേഷമുള്ള പേരക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള ആധി ഇപ്പൊഴെ അവരെ വേട്ടയാടുന്നുണ്ടാവണം.
കുട്ടികള്‍ അനാഥരാവുന്നത് ഇത്തരം കഥകളില്‍ മാത്രമല്ല.  ജീവിതത്തിന്റെ ഏതേതു ഘട്ടങ്ങളിലാണ് അവര്‍ അനാഥത്വത്തിലേയ്ക്കു പതിക്കുന്നത് എന്നു പറയാന്‍ വയ്യ. കേരളത്തില്‍ വിവാഹമോചനങ്ങള്‍ കൂടിക്കൂടിവരികയാണല്ലോ.  പരസ്പരം ഒത്തുപോവാതെ വരുമ്പോള്‍ മക്കളുടെ കാര്യം പോലും ഓര്‍ക്കാതെയാണ് പല അച്ഛനമ്മമാരും വേര്‍പിരിയുന്നത്. അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക്  ബുദ്ധിമുട്ടാണ്.  അവര്‍ രണ്ടുപേരെയും ഒരുപോലെ സ്‌നേഹിക്കുന്നു.  പക്ഷേ കോടതിവിധികള്‍ പലപ്പോഴും മണിക്കൂറുകള്‍ വെച്ചുള്ള ബന്ധത്തിലേയ്ക്ക് അവരെ തള്ളിവിടുന്നു.   
അബ്ബാസ് കിയരൊസ്താമിയുടെ 'ടെന്‍' എന്ന ചലച്ചിത്രം  ഓര്‍മ വരുന്നു.  കഥാനായിക ജോലിക്കു പോവുന്നത് സ്വയം കാറോടിച്ചാണ്. അവള്‍ ലിഫ്റ്റ് കൊടുക്കുന്നവരില്‍ ഒരു വേശ്യയും ഒരു ഭഗ്‌നകാമുകിയും ഒരു ഭക്തയുമൊക്കെയുണ്ട്.  പക്ഷേ അവരില്‍ പ്രധാനി അവളുടെ മകന്‍ തന്നെയാണ്.  പിരിഞ്ഞുപോയ ഭര്‍ത്താവില്‍നിന്നുണ്ടായ മകനും അവളും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ ചിത്രത്തെ ഒരനുഭവമാക്കുന്നത്. അമ്മയുടെ പുതിയ ഭര്‍ത്താവുമായി അവന് ഒത്തുപോവാനാവുന്നില്ല.  അതേസമയം സ്വന്തം അച്ഛന്റെ കൂടെയുള്ള താമസവും അവന് അത്ര ഇഷ്ടമല്ല.  അച്ഛന്‍ രാത്രി അശ്‌ളീലസിനിമകള്‍ കാണുന്നതിനേക്കുറിച്ച് അവന്‍ അമ്മയോടു പറയുന്നുണ്ട്.  സ്‌കൂളിലേയ്ക്കും അവിടെനിന്ന് മുത്തശ്ശിയുടെ അടുത്തേയ്ക്കുമുള്ള അവന്റെ യാത്രയ്ക്ക് പലപ്പോഴും ലിഫ്റ്റ് കൊടുക്കുന്നത് അമ്മയാണ്. പക്ഷേ അവന് അമ്മയുമായും അടുപ്പമില്ല.  കാര്‍യാത്രയിലുടനീളം തന്നെ ഉപദേശിക്കുകയും അച്ഛനെ ഭര്‍ത്സിക്കുകയും ചെയ്യുന്ന അമ്മയെ അവനു സഹിയ്ക്കാനാവുന്നില്ല.  ഇടയ്ക്കിടെ ഉറക്കെ ശബ്ദിച്ചും ചെവി പൊത്തിപ്പിടിച്ചും അവന്‍ അമ്മയുടെ വാക്കുകളെ തടസ്സപ്പെടുത്തുന്നു.
സ്വന്തം അമ്മ അച്ഛനോടു പിരിയുന്നതും മറ്റൊരാളുമായി അടുക്കുന്നതും ഏതു കുട്ടിക്കാണ് ഇഷ്ടമാവുക?  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.  സംസ്‌കൃതം ക്ലാസ്സാവുമ്പോള്‍ മലയാളമെടുത്ത കുട്ടികള്‍ മറ്റൊരു ക്ലാസ്സിലേയ്ക്കു പോവുകയും മറ്റു ഡിവിഷനുകളിലെ സംസ്‌കൃതം കുട്ടികള്‍ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വരികയുമാണ് പതിവ്. അക്കൂട്ടത്തില്‍ ഒരു രാമദാസ് ഉണ്ടായിരുന്നു.  സംസ്‌കൃതം പണ്ഡിറ്റ്  ക്ലാസ്സില്‍ വന്ന് അധികം താമസിയാതെ മൂന്നാം ക്ലാസ്സിലെ ടീച്ചര്‍ തങ്കമ്മ ജനലരികില്‍ വരും. അവര്‍ പരിസരം മറന്ന് കുറേനേരം സല്ലപിച്ചുകൊണ്ടു നില്‍ക്കും. എന്തോ ശരിയല്ലാത്ത ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നു. തലയും താഴ്ത്തി ഇരിയ്ക്കുന്ന രാമദാസിനെ നോക്കി ചില കുട്ടികള്‍ ചിരിയ്ക്കും. അവന്‍ തങ്കമ്മട്ടീച്ചറുടെ മകനാണ് എന്ന് പിന്നീടാണ് ഞാനറിഞ്ഞത്.   
ഒ വി വിജയന്റെ 'പ്രേമകഥ'യിലെ വിശാലാക്ഷി ഒപ്പം പഠിക്കുന്ന ചന്ദ്രനെ  വീട്ടിലേയ്ക്കു ക്ഷണിച്ചു. അപ്പോഴാണ് ഉമ്മറത്തിരിക്കുന്ന രാമന്‍ നായരല്ല വിശാലാക്ഷിയുടെ അച്ഛന്‍ എന്ന് ചന്ദ്രന്‍ അറിയുന്നത്.   വിശാലാക്ഷിയുടെ അച്ഛന്‍ മഞ്ചേരിയിലാണ്. അച്ഛനെ അവള്‍ സ്‌നേഹിച്ചിരുന്നു.  അമ്മയുടെ നായരില്ലാത്ത ഒരു ദിവസം അച്ഛന്‍ വന്ന കഥ അവള്‍ പറഞ്ഞു. ''നിയ്ക്ക് പടിയ്ക്കാന്‍ അച്ഛന്‍ കിട്ട്ണ കൂലീന്ന് പണെട്ത്ത് വെയ്ക്ക്ണ്ണ്ട്,'' വിശാലാക്ഷി പറഞ്ഞു. ''ഉച്ചയ്ക്കുണ്ണാണ്ടെ, ഉണ്ണാണ്ടുണ്ണാണ്ടെ അച്ഛന് വയറ്റ് ദെണ്ണാ.'' സുന്ദരിയായ അമ്മയെ അവള്‍ ആരാധിച്ചിരുന്നു.  ''ചന്തല്യേ?'' അവള്‍ ചന്ദ്രനോടു ചോദിച്ചു. ''അമ്മേടെ തൊട നന്നേ വെള്ത്ത്ട്ടാ.'' ബാല്യത്തിന്റെ നൈര്‍മല്യം വളര്‍ച്ചയ്‌ക്കൊപ്പം നിലയ്ക്കുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ അടുത്തുള്ള മുസാവരി ബംഗളാവില്‍ താമസിയ്ക്കാനെത്തിയ ചന്ദ്രനോട് സൂക്ഷിപ്പുകാരന്‍ പറയുന്നു: ''രാമന്നായര് പണ്ടേ ചത്ത്. പിന്നെ ആ ജാന്വമ്മ ചത്ത്. ഇപ്പൊ ഓളെ മോളെ കാലാ.  ബിശാലാച്യമ്മ പത്തര മാറ്റാ.''
'പ്രേമകഥ'യിലെ ജാനകിയമ്മ ഭര്‍ത്താവിനേയും സ്‌നേഹിച്ചിരുന്നു. കുറേക്കാലം കൂടി വീട്ടില്‍ വന്നപ്പോള്‍ അവര്‍ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞ് അകായിലിരുന്നു.  ''വൈന്നേരായീപ്പോ അച്ഛന്‍ അവസാനത്തെ ബസ്സിന് പുവ്വ്ാന്ന് പറഞ്ഞു,'' വിശാലാക്ഷി ചന്ദ്രനോടു പറഞ്ഞു.  ''പാടില്യാ, അയ്യൂ, ന്നെ സ്‌നേഹല്യാലോ ന്നൊക്കെ പറഞ്ഞ് അമ്മ അച്ഛനെ അന്ന് വടെ താമസിപ്പിച്ചു.'' അത്തരമൊരു പരസ്പരധാരണ ഒരുപക്ഷേ  വിജയന്റെ കഥയില്‍ മാത്രമാവാം.  ഭര്‍ത്താവിനോടുള്ള പകവീട്ടാന്‍ ഒന്നുമറിയാത്ത കുട്ടികളെ കൊന്നു കളഞ്ഞതിനു ശേഷം സ്വയം മരിയ്ക്കുന്ന പെണ്ണുങ്ങള്‍; തിരിച്ചും. ഇത്തരം വാര്‍ത്തകള്‍ ഇന്ന് സുലഭമാണ്. ചരമപ്പുറത്തിലെ പെട്ടിക്കോളവാര്‍ത്തയില്‍ മരിച്ച അച്ഛനമ്മമാരോടൊപ്പം നമ്മളെ നോക്കിച്ചിരിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും. എന്തെല്ലാം സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് അവര്‍ ഈ ലോകം വിട്ടുപോവുന്നത്! 
ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകളുമുണ്ട്. സ്‌നേഹക്കുറവല്ല പ്രശ്്‌നം. കുട്ടികളെ പോറ്റാനാവാത്ത സ്വന്തം കുറ്റത്തിന് അവര്‍ക്കു വിഷം കൊടുക്കുന്നത് സ്‌നേഹക്കൂടുതല്‍ കൊണ്ടുതന്നെയാവാം. പക്ഷേ ആ അച്ഛനമ്മമാരറിയുന്നുണ്ടോ അത് ചെയ്യാത്ത തെറ്റിന് കുട്ടികള്‍ക്ക് അവര്‍ വിധിയ്ക്കുന്ന ശിക്ഷയാണെന്ന്?  
റജീനയുടേയും ശാരിയുടേയും കുട്ടികളേപ്പോലെ വിവാദത്തിലേക്ക് പിറന്നുവീണവര്‍. അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കിന് കുരുതിയായവര്‍.  കുടുംബത്തിലെ ദാരിദ്ര്യത്തിന്റെ ഫലമായി ജീവിതം നിഷേധിയ്ക്കപ്പെട്ടവര്‍. ഒരു തരത്തില്‍ ഈ കുട്ടികള്‍ക്കൊക്കെ ഒരേ മുഖമല്ലേ? അപമാനത്തിനു വിധിയ്ക്കപ്പെട്ടവര്‍. അച്ഛനുമമ്മയും ജീവിച്ചിരിയ്‌ക്കേത്തന്നെ അനാഥരായവര്‍.  തങ്ങളുടേതല്ലാത്ത കുറ്റത്തിന് വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട നിരപരാധികള്‍. ഈ കുട്ടികളൊക്കെ ഒരേ ഗണത്തില്‍പ്പെട്ടവരല്ലേ?
ആയിരിക്കാം.  എന്നാലും ഇത്തരം വാര്‍ത്തകള്‍ ഒരു ദിവസത്തിനപ്പുറം നിലനില്‍ക്കുന്നില്ല എന്നതല്ലേ നേര്?  വായിച്ചുകഴിഞ്ഞാല്‍ ഒരു ദീര്‍ഘനിശ്വാസം. ഏറിയാല്‍ ഒരു നെടുവീര്‍പ്പ്. പിന്നെ പത്രം മടക്കിവെയ്ക്കുന്നു. നമ്മുടെ കുട്ടികളല്ലല്ലോ എന്ന് സമാധാനിച്ച് തോര്‍ത്തും സോപ്പുമെടുത്ത് കുളിമുറിയിലേയ്ക്കു നടക്കുന്നു.  
കുറ്റം നമ്മുടേതാണോ? നിരന്തരമായി ആവര്‍ത്തിയ്ക്കപ്പെടുന്നതുകൊണ്ടുകൂടിയല്ലേ ഇത്തരം സംഭവങ്ങള്‍ നമ്മളെ സ്പര്‍ശിയ്ക്കാതായത്?  ആയിരിയ്ക്കണം. പിന്നെ ഇത്തരം ദുരന്തങ്ങള്‍ക്ക് ഒരു പരിഹാരം  എളുപ്പമല്ലല്ലോ എന്ന മുന്‍വിധിയുമാവാം.  
ഇപ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു: കുറേ കൊല്ലങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ സകുടുംബജീവിതഹത്യകള്‍ പെരുകിയ കാലത്ത് ഇത്തരം ആത്മഹത്യകളേപ്പറ്റി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമായി തൃശ്ശൂര്‍ കലക്റ്റര്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി.  രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരികനായകരുമൊക്കെയുണ്ടായിരുന്നു ക്ഷണിയ്ക്കപ്പെട്ടവരില്‍. ചായയും ബിസ്‌കറ്റും കഴിച്ച് ഞങ്ങള്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ കലക്റ്റര്‍ക്കു ചുറ്റും വട്ടമിട്ടിരുന്നു.
കലക്റ്ററുടെ ആമുഖത്തിനു ശേഷം ഓരോരുത്തരായി സംസാരിച്ചുതുടങ്ങി. പരിഹാരനിര്‍ദ്ദേശങ്ങള്‍ പ്രവഹിച്ചു. ആത്മഹത്യ ചെയ്യാന്‍ പോവുന്നവരെ അതില്‍നിന്നു പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കണമെന്ന് ചിലര്‍. നിയമം മൂലം നിരോധിയ്ക്കണമെന്ന് വേറെച്ചിലര്‍.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കുടുംബത്തിന് രാവും പകലും കാവല്‍ നില്‍ക്കണമെന്ന് മറ്റൊരു കൂട്ടര്‍. എനിയ്ക്ക് എല്ലാം ഒരു തമാശയായി തോന്നിത്തുടങ്ങി.   
തന്റെ ഊഴം വന്നപ്പോള്‍ വി. ബി. ജ്യോതിരാജ് വികാരഭരിതനായി. അയാള്‍ കലക്റ്ററോടു പറഞ്ഞു. ''സര്‍, വലിയവര്‍ ആത്മഹത്യ ചെയ്‌തോട്ടെ. അതവരുടെ ഇഷ്ടം. പക്ഷേ ആ കുട്ടികളെ കൊല്ലാന്‍ നമ്മള്‍ വിട്ടുകൊടുക്കരുത്.  അവരെ നമുക്കുവേണം.''
ജ്യോതിരാജ് എന്താണ് പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലായില്ല. ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് സ്ഥലത്തെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോരണോ? പക്ഷേ അതിന് ആരൊക്കെയാണ് എവിടെയൊക്കെയാണ് എപ്പോഴൊക്കെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്ന് നമുക്ക് കൃത്യമായ വിവരം കിട്ടണം.  ഒന്നും എളുപ്പമല്ലല്ലോ. കഥയെഴുത്തുകാര്‍ തീരെ പ്രായോഗികമതികളല്ല എന്ന് എനിക്കതോടെ ഉറപ്പായി. 
''അല്ലെങ്കിലും ആ കുട്ടികളെ കിട്ടിയിട്ട് നമ്മളെന്തു ചെയ്യാനാണ്?'' എന്റെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി എന്നു തോന്നുന്നു.  അടുത്തിരുന്ന കെ ജി ശങ്കരപ്പിള്ള എന്റെ മുഖത്തു നോക്കി ചിരിച്ചു. 
''ബാലവേല എടുപ്പിയ്ക്കാന്‍ കൊള്ളാം,'' കെ ജി എസ് പറഞ്ഞു.

(കടപ്പാട്: ജനയുഗം ദിനപത്രം- 18/02/2011)

Tuesday, February 22, 2011

അധര്‍മ്മം ശരണം ഗച്ഛാമി -കുരീപ്പുഴ ശ്രീകുമാര്‍


രാജകൊട്ടാരമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച് ലോകമുക്തിക്കായി യാത്രതിരിച്ച സിദ്ധാര്‍ഥ രാജകുമാരന്റെ ബുദ്ധിസം സംരക്ഷിക്കുവാന്‍ സ്വത്തുസമാഹരിക്കുന്ന യത്‌നത്തിലാണ് ലോകത്തിലെ ബുദ്ധമത ആത്മീയ വ്യവസായികള്‍. ത്യാഗത്തിന്റെ തത്വശാസ്ത്രം അവരുപേക്ഷിക്കുകയും മോഹത്തിന്റെ ബുദ്ധരാഹിത്യത്തില്‍പെടുകയും ചെയ്തിരിക്കുന്നു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹിമാചല്‍പ്രദേശിലെ കര്‍മാല്‍. ഇരുപത്തിയാറ്വയസ്സുമാത്രം പ്രായമുള്ള ഒജീന്‍ ട്രിന്‍ലെദോര്‍ജി എന്ന യഥാര്‍ഥപേരുള്ള ഈ ആത്മീയനേതാവിന്റെ ആവാസസ്ഥലത്തു നിന്നും ഏഴുകോടി രൂപയുടെ വിദേശ കറന്‍സിയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് യുവാന്‍ മാത്രം പതിനൊന്നു ലക്ഷം. ഇന്ത്യന്‍ നാണയമൂല്യമനുസരച്ച് എഴുപതു ലക്ഷം രൂപ.
ഈ രൂപയത്രയും ഭക്തന്‍മാര്‍ കാണിക്കയിട്ടതാണെന്നു കര്‍മാല്‍ പറയുന്നു. അതു ശരിയെന്നു സമ്മതിച്ചാല്‍ത്തന്നെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ബുദ്ധന്‍മാര്‍ക്ക് എന്തിനാണിത്രയും പണം? അതറിയണമെങ്കില്‍ ധര്‍മ്മശാലയിലേയ്‌ക്കോ ബൈലക്കുപ്പയിലേയ്‌ക്കോ ഒരു യാത്ര നടത്തേണ്ടതുണ്ട്.
മതത്തിന്റെ മറവില്‍, ദൈവത്തിന്റെ പടം പരിചയായി പിടിച്ചുകൊണ്ട് എല്ലാമതത്തിലെയും ഛോട്ടാബഡാ ആത്മീയ നേതാക്കള്‍ പണക്കൊയ്ത്തു നടത്തുന്നുണ്ട്. ഹിന്ദു മതക്കാരോട് ഇത് സനാതന ധര്‍മ്മങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്നു ചോദിച്ചാല്‍ ഇസ്‌ലാം മതക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ക്കു പ്രതിഷേധമില്ലേ എന്ന മറു ചോദ്യമാണുണ്ടാവുക. 
രണ്ടാമതൊരു ചോദ്യം ഉന്നയിക്കുന്നതിനു മുന്‍പ് മതനിന്ദ ദൈവനിന്ദ തുടങ്ങിയ അശ്ലീലപദങ്ങള്‍ ഉദ്ധരിച്ച് ആക്രമിച്ചിരിക്കും. സ്വാര്‍ഥതയില്‍ നിന്നോ അതിമോഹത്തില്‍ നിന്നോ ഒരു മതവും മുക്തമല്ലെന്നര്‍ഥം.
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈയ്‌ലാമയുടെ പിന്നില്‍ത്തന്നെയാണ് കര്‍മാപയുടെയും സ്ഥാനം. ജാതീയമായ വേര്‍തിരിവുകളെയും ഹിംസയെയും തള്ളിക്കളഞ്ഞ് ദൈവരഹിതമായ മണ്ണില്‍ യുക്തിബോധത്തോടെ വളര്‍ന്നു പന്തലിച്ച ബുദ്ധമതം മറ്റു മതങ്ങളെപോലെ അധപ്പതിച്ചുകഴിഞ്ഞു. ശ്രീബുദ്ധനടക്കം നൂറു നൂറ് ബിംബങ്ങളാണ് അവരുടെ ആരാധനാലയങ്ങളിലുള്ളത്. അന്ധവിശ്വാസത്തിന്റെ കൊടികളാണ് ബുദ്ധമത കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്നത്.
ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ബുദ്ധമതക്കാരില്‍ പ്രമുഖരാണ് ദലൈയ്‌ലാമയും കര്‍മാപയും. ടിബത്തിനോട് ലോകം കാരുണ്യത്തോടെ പെരുമാറിയിട്ടില്ല. അധിനിവേശം എന്ന വാക്ക് അമേരിക്കക്കാര്‍ക്കും ഇസ്രായേലികള്‍ക്കും വേണ്ടി മാത്രം സംവരണം ചെയ്തിട്ടുള്ളതല്ല. ടിബത്തില്‍ നമ്മള്‍ കണ്ടതും അധിനിവേശമാണ്. നേപ്പാളിലെപ്പോലെ അടിസ്ഥാന വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരാനുളള സന്ദര്‍ഭം ടിബറ്റിനു ലഭിച്ചില്ല. കമ്മ്യൂണിസ്റ്റ് ചൈനയുടെ പട്ടാള ഓഫീസര്‍ നൃത്തം കാണാന്‍ തന്ത്രപൂര്‍വം ക്ഷണിച്ചതു നിരസിച്ചാണല്ലോ ദലൈയ്‌ലാമ ഇന്ത്യയിലെത്തിയത്. കര്‍മാപയ്ക്കും ദലൈയ്‌ലാമയ്ക്കും രണ്ടു കാലങ്ങളില്‍ ഇന്ത്യ അഭയം നല്‍കുകയായിരുന്നു.
അഹിംസയിലധിഷ്ഠിതമായ ബുദ്ധ ദര്‍ശനത്തില്‍ നിന്നും ബുദ്ധമതക്കാര്‍ ഹിംസാധിഷ്ഠിത മതബോധത്തിലേയ്ക്ക് യാത്രചെയ്തതിന്റെ വലിയ ഉദാഹരണങ്ങളാണ് രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈനികരില്‍ നിന്നുണ്ടായത്. കമ്പൂച്ചിയയിലും ചീനയിലും ഹിംസ അതിന്റെ ഉച്ചസ്ഥായിയിലായതും ലോകം കണ്ടതാണ്. ഒടുവിലത്തെ ഉദാഹരണമാണ് ശ്രീലങ്ക. ധനസമ്പാദനത്തിനുള്ള മോഹമുദിക്കുന്നത് ഹിംസാധിഷ്ഠിത ബുദ്ധമതത്തിന്റെ രക്തലക്ഷണമാണ്.
ഇസ്‌ലാമിക ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കു മുന്‍പേ ലോകം വിസ്മയിച്ചുനിന്നത് ബുദ്ധ സൂര്യന്റെ മുന്നിലാണ്. ബുദ്ധ ദര്‍ശനം ഒരു വെറും മതം നിലയില്‍നിന്ന് ഡോ. അംബേദ്കറെ പോലെയുള്ളവരെ ആകര്‍ഷിച്ച മോചന സംസ്‌കാരമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മലിനമായതും ബുദ്ധമതമാണ്.
ഹിമാചല്‍പ്രദേശിലെ കര്‍മാപയുടെ ആത്മീയ കേന്ദ്രത്തില്‍ നിന്നും വമ്പന്‍ധനശേഖരം കണ്ടെത്തിയതോടെ ഈ ആത്മീയ വ്യവസായശാല പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദുമതമോ ഇസ്‌ലാം മതമോ ക്രിസ്തുമതമോ സിഖുമതമോ അല്ലാത്തതിനാല്‍ ഇന്ത്യന്‍ തെരുവുകളില്‍ ആള്‍കൂട്ടത്തിന്റെ അക്രമം ഉണ്ടാവുകയില്ലെന്നുറപ്പ്.
ബുദ്ധന്‍ യാതൊന്നും സമ്പാദിച്ചില്ല. ഉണ്ടായിരുന്നത് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. എന്നാല്‍ അനുയായികളോ ധ്യാനവും മോക്ഷവുമെല്ലാം പണച്ചാക്കുകള്‍ നിറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാക്കി. ഫൈവ് സ്റ്റാര്‍ ഭിക്ഷാടനത്തിന്റെ പുതിയ ലോകമാതൃകകളാക്കി. പുതിയ കാലം ബുദ്ധിസത്തിന്റെ അപചയം പൂര്‍ണതയിലെത്തിയ കാലമാണ്. അധര്‍മ്മത്തിന്റെ സംഘബോധം യുദ്ധത്തിനു പച്ചക്കൊടി കാട്ടുന്നകാലം.
ഒരു നഗ്‌ന കവിത ചൊല്ലി ഇന്നത്തെ വര്‍ത്തമാനം ഉപസംഹരിക്കാം.
ശ്രീലങ്ക,
ഇന്ത്യയിട്ട മുട്ട
ജാഫ്‌ന,
സിംഹളന്റെ പുകയില
ബുദ്ധന്റെ പല്ലുനോക്കി
ഭിക്ഷുക്കള്‍ മന്ത്രിച്ചു
യുദ്ധം ശരണം ഗച്ഛാമി
(കടപ്പാട്- ജനയുഗം ദിനപത്രം- 12-02-2011)

Saturday, January 22, 2011

ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ - ആര്‍ വി ജി മേനോന്‍


ഒരു അപകടമുണ്ടാകാവുന്ന സാഹചര്യങ്ങളൊക്കെ ഒരുക്കിവച്ചിട്ട് അരുതാത്തതു സംഭവിക്കുമ്പോള്‍ മാറത്തടിച്ചു നിലവിളിച്ചിട്ടും അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടും കാര്യമൊന്നുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള സ്ഥലത്തേയ്ക്ക് അപരിമിതമായ ജനപ്രവാഹം അനുവദിച്ചാല്‍ ദുരന്തം താനേ ഉണ്ടായിക്കൊള്ളും. അവസാനത്തെ കച്ചിത്തുരുമ്പ് എന്തായിരുന്നു എന്നന്വേഷിച്ച് അതിനുത്തരവാദിയായവരെ കണ്ടെത്തി കുരിശിലേറ്റുന്നതിനു പകരം ദുരന്തം അനിവാര്യമാക്കുന്ന സാഹചര്യമാണു തിരുത്തപ്പെടേണ്ടത്.

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കാണ് യഥാര്‍ഥ പ്രശ്‌നം. ആ തിരക്കിലാണു ശബരിമലയുടെ മഹത്വം എന്ന മട്ടിലാണ് അതിനെ പെരുപ്പിച്ചുകാണിക്കാനുള്ള പ്രവണത. എങ്ങനെയും ഗിന്നസ് ബുക്കില്‍ കയറിപ്പറ്റലാണ് കേമത്തം എന്നു കരുതുന്ന ചില ശുംഭന്‍മാരുണ്ടല്ലോ; അതുപോലെ ലോകത്തിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടനകേന്ദ്രം-ഒരേ മുഹൂര്‍ത്തത്തില്‍ ഏറ്റവും കൂടുതല്‍ (എല്ലാവര്‍ഷവും) തടിച്ചുകൂടുന്ന കേന്ദ്രം- ഇങ്ങനെയൊക്കെ ആകാം അതിനുള്ള ലക്ഷണങ്ങള്‍. ഇങ്ങനെ പോയാല്‍ തിക്കിലും തിരക്കിലും പെട്ട് ഏറ്റവും കൂടുതല്‍ ആളുകളെ കുരുതികൊടുക്കുന്ന സ്ഥലം എന്ന വിശേഷണവും കിട്ടിയേക്കാം.

ഇതെല്ലാമാണോ ശബരിമലയുടെ മാഹാത്മ്യം? ഈ തിരക്കൊന്നുമില്ലാത്ത കാലത്ത് (ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്) മലയ്ക്കുപോയ അനുഭവം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പി ടി ബിയുടെ ജ്യേഷ്ഠ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കര്‍ സാറായിരുന്നു ഞങ്ങളുടെ പെരിയസ്വാമി. അഞ്ചാറു കിലോമീറ്റര്‍ നടന്നു പമ്പയിലെത്തി വിരിവച്ച് രാത്രി കഴിച്ച് വെളുപ്പിനെ ഒറ്റപ്പെട്ട ചെറുസംഘങ്ങളായി ചൂടാറാത്ത ആനപ്പിണ്ടവും കണികണ്ടുമുള്ള മലകയറ്റം ഒരിക്കലും മറക്കാത്ത ഓര്‍മയാണ്. അത്തരമൊരനുഭവം ഇനിയത്തെ തലമുറകള്‍ക്ക് കിട്ടുമോ എന്നറിയില്ല.

ശബരിമലയുടെ വിപണിവത്കരണം ആസൂത്രിതമായ ഒരു പ്രക്രിയയായിരുന്നു. അത്യന്താധുനിക മാര്‍ക്കറ്റിംഗ് വിദഗ്ധരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ് ദേവസ്വം ബോര്‍ഡ് അത് നടത്തിയെടുത്തത്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ തത്പരകക്ഷികള്‍ കൂടിയിട്ടുണ്ടെന്നു മാത്രം. തിരക്കു കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെ ദൈവനിന്ദയും വിശ്വാസവിരുദ്ധവും ആയിട്ടാണ് അവര്‍ ചിത്രീകരിക്കുക. പക്ഷേ ഇനി അതനുവദിച്ചുകൂടാ. ഇതിങ്ങനെ പോയാല്‍ ഇനിയും കൂട്ടക്കുരുതികള്‍ ഉണ്ടാകും.

തിരക്കു കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി ആണ്ടു മുഴുവന്‍ ദര്‍ശനം അനുവദിക്കുക എന്നതു തന്നെയാണ്. അതിന് ആചാരപരമായ എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും ഭക്തജനങ്ങളുടെ സമ്മര്‍ദം ഏറിയാല്‍ സൗകര്യപ്രദമായ ഒരു ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിനൊരു പോംവഴി കണ്ടെത്തിക്കൊള്ളും എന്നുറപ്പാണ്. ഭക്തജനങ്ങളുടെ സമ്മര്‍ദം ശക്തിപ്പെടുത്താനെന്താണു വഴി? മണ്ഡലകാലത്തും മകരസംക്രമസമയത്തും ഉള്ള പ്രവേശനം നിയന്ത്രിക്കുക തന്നെ. ഇതുപോലെ തന്നെ കടുത്ത വിശ്വാസികള്‍ തടിച്ചുകൂടുന്ന തിരുപ്പതിയിലും മെക്കയിലുമൊക്കെ അതാകാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ അതായിക്കൂടാ? ശബരിമലയിലെ 'ക്യാരിയിംഗ് കപ്പാസിറ്റി' (അതാണല്ലോ നടപ്പുപ്രയോഗം!) കണക്കാക്കി അത്രയും പേരേ മാത്രമേ അങ്ങോട്ടു കടത്തിവിടൂ എന്നു നിഷ്‌കര്‍ഷിക്കുക. അത് ദേവസ്വം ബോര്‍ഡല്ല തീരുമാനിക്കേണ്ടത്; സിവില്‍ ഭരണാധികാരികളാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഒക്കെയുള്ള ഇക്കാലത്ത് അടുത്ത വര്‍ഷത്തെ ദര്‍ശനത്തിന് ഇപ്പോള്‍ തന്നെ ബുക്കിംഗ് തുറക്കാം. അടുത്ത വര്‍ഷത്തെ ക്വാട്ട തീര്‍ന്നാല്‍ പിന്നെ അതിനടുത്തവര്‍ഷം ...... അങ്ങനെയങ്ങനെ. ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് എത്ര വര്‍ഷത്തേയ്ക്കാണാവോ ബുക്കിംഗ് തീര്‍ന്നിരിക്കുന്നത്!

അതോടൊപ്പം മകരവിളക്കിനു കൃത്രിമമായി നല്‍കിയിരിക്കുന്ന പരിവേഷവും ക്രമമായി ഇല്ലാതാക്കണം. മകരജ്യോതി ദിവ്യാദ്ഭുതമൊന്നുമല്ല എന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെങ്കിലും അന്യസംസ്ഥാനത്തു നിന്നുള്ള പാവം ഭക്തന്മാര്‍ അങ്ങനെ കരുതുന്നതില്‍ വിരോധമൊന്നുമില്ല എന്ന മട്ടിലാണ് നമ്മുടെ അധികാരികളുടെ പെരുമാറ്റം. ഒന്നുകില്‍ ഈ തട്ടിപ്പ് അവസാനിപ്പിക്കണം. അന്നേ ദിവസം പൊന്നമ്പലമേട്ടിലേയ്ക്കു പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത്. ജ്യോതി താനേ അപ്രത്യക്ഷമായിക്കൊള്ളും. അല്ലെങ്കില്‍ അതു കത്തിക്കുന്നത് പരസ്യമായും സുതാര്യമായും നിര്‍വഹിക്കുക. തിരുവാഭരണഘോഷയാത്ര പോകുന്നതുപോലെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി പോയി ജ്യോതി കത്തിക്കുക! വാസ്തവത്തില്‍ കൃത്യമായി (ഈയിടെയായി മൂന്നു തവണ) ജ്യോതി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ് എന്നു പഴമക്കാര്‍ക്കറിയാം. പരമ്പരയായിട്ട് ശബരിമലയിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ പുജ നടത്തിയിരുന്ന ആദിവാസികളെ കുടിയിറക്കിയപ്പോഴാണ് മറ്റുള്ളവരുടെ നേരിട്ടുള്ള കൈക്രിയ വേണ്ടിവന്നത്. ഏതായാലും ആ പ്രവൃത്തി സുതാര്യമാക്കിയാല്‍ തന്നെ അന്നേ ദിവസമുള്ള അനാവശ്യമായ കൂട്ടംകൂടല്‍ കുറയ്ക്കാന്‍ കഴിയും.

മറ്റൊന്നു ചെയ്യാവുന്നത് മകരസംക്രമം എന്താണെന്നുള്ളതിന്റെ ശാസ്ത്രം പ്രചരിപ്പിക്കലാണ്. അന്നേ ദിവസം വിശേഷിച്ചൊന്നും ആകാശത്തു സംഭവിക്കുന്നില്ല. 'മകരനക്ഷത്രം' എന്നൊരു നക്ഷത്രവും ഇല്ല. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേയ്ക്കു കടക്കുന്നതായി നാം കാണുന്നു എന്നു മാത്രം. ഈ രാശികളെല്ലാം തന്നെ ആകാശത്തുകൂടി സൂര്യന്‍ ചലിക്കുന്നതായി നമുക്കു തോന്നുന്ന ക്രാന്തിവൃത്തത്തിനെ പന്ത്രണ്ടായി ഭാഗിച്ച് നാം തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ള സങ്കല്‍പമാണ്. സൂര്യനെയും ഭൂമിയെയും സര്‍വചരാചരങ്ങളെയും സംബന്ധിച്ചിടത്തോളം ആ വിഭജനത്തിനു വിശേഷിച്ചൊരു പ്രസക്തിയുമില്ല. എന്നാല്‍ ഉത്തരായനത്തിന്റെയും ദക്ഷിണായനത്തിന്റെയും വിഷുദിനങ്ങളുടെയും കാര്യം അങ്ങനെയല്ല. ഭൂമിയുടെ ഭ്രമണപഥത്തിനെ അപേക്ഷിച്ച് അതിന്റെ അച്ചുതണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നതുകൊണ്ട് സൂര്യന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നതായി ശരിക്കും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ആ ചെരിവും നീതവും (അയനം) ആണ് ഋതുക്കള്‍ ഉണ്ടാകാന്‍ കാരണം. അതുകൊണ്ട് അയനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കാര്‍ഷികമായും വലുതായ പ്രാധാന്യം തീര്‍ച്ചയായും ഉണ്ട്.

പക്ഷേ രസകരമായ വസ്തുത സൂര്യന്റെ ഉത്തരായണം തുടങ്ങുന്നത് മകരം ഒന്നിന് അല്ല എന്നുള്ളതാണ്! ആയിരുന്നു, വളരെ പണ്ട്. നമ്മുടെ പൂര്‍വികന്‍മാര്‍ യഥാര്‍ഥത്തില്‍ ആകാശനിരീക്ഷണം നടത്തി പഞ്ചാംഗം രചിച്ചിരുന്ന കാലത്ത്! ഇപ്പോള്‍ നമ്മള്‍, എഴുതിവച്ച (അച്ചടിച്ച) പഞ്ചാംഗം നോക്കിയാണല്ലോ, സൂര്യന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. അതിനുപകരം ഓരോ ദിവസവും സൂര്യോദയസമയത്തെ ആ ദിശ ശ്രദ്ധിച്ചാല്‍ മതി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ അതു കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നട്ടുച്ച സമയത്തെ നിഴലിന്റെ നീളമോ കോണോ അളന്നാലും നമുക്ക് ഇതു കണ്ടുപിടിക്കാം. ഏതു സ്‌കൂളിലും നടത്താവുന്ന ഒരു നിരീക്ഷണമാണിത്. അങ്ങനെ യഥാര്‍ഥ ഉത്തരായനാരംഭം എന്നാണ് എന്ന് നമ്മുടെ കുട്ടികളെയെങ്കിലും മനസ്സിലാക്കിക്കാം. ഡിസംബര്‍ 21-22 തീയതിയിലാണ് അതു സംഭവിക്കുന്നത്-അതായത് ധനു 6-7 തീയതിയില്‍. ഒരുകാലത്ത് അതു മകരം ഒന്നിന് ആയിരുന്നു എന്നു പറഞ്ഞല്ലോ. പിന്നെ ഈ മാറ്റം എങ്ങനെ സംഭവിച്ചു?

വളരെ രസകരം ആണത്. നമ്മുടെ ഭൂമിയുടെ അച്ചുതണ്ടിന് ഒരു ചെറിയ ആട്ടം ഉണ്ട്. അതു ധ്രുവ നക്ഷത്രത്തിനുനേരേ ചൂണ്ടിയിരിക്കുന്നതായാണല്ലോ നമുക്കു തോന്നുന്നത്. പക്ഷേ കറങ്ങിത്തീരാറായ പമ്പരം ആടുന്നതു പോലെ ഭൂമിയുടെ അച്ചുതണ്ടും ചെറുതായി ആടുന്നതുകൊണ്ട് അതു കുറേശ്ശെ കുറേശ്ശെയായി ധ്രുവനക്ഷത്രത്തില്‍ നിന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരമോ പതിനായിരമോ വര്‍ഷം കഴിഞ്ഞാല്‍ മറ്റേതെങ്കിലും നക്ഷത്രമായിരിക്കും ഉത്തരധ്രുവത്തിനു നേരെ വരുക! ഏതാണ്ട് 27000 വര്‍ഷം കഴിയുമ്പോള്‍ ഈ ആട്ടം ഒരു വൃത്തം പൂര്‍ത്തിയാക്കി അച്ചുതണ്ട് വീണ്ടും നമ്മുടെ ധ്രുവനക്ഷത്രത്തിന്റെ നേര്‍ക്കു വരും.

അതിരിക്കട്ടെ; എന്താണിതിന്റെ പരിണിതഫലം? ഒന്ന്, വിഷുദിനങ്ങളും ഉത്തരായന-ദക്ഷിണായന ആരംഭദിനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും എന്നതാണ്. ഇതു നമ്മുടെ പൂര്‍വികര്‍ക്കും അറിയാമായിരുന്നു. അങ്ങനെയാണ് പരഹിത ഗണിതത്തില്‍ നിന്ന് ദൃഗ്ഗണിതത്തിലേയ്ക്കു മാറിയത്. പക്ഷേ പരിഹരിക്കാനാകാത്ത ഒരു വൈരുധ്യമുണ്ട്. വിഷു-അയന ദിനങ്ങളെ ആസ്പദമാക്കി പഞ്ചാംഗം പരിഷ്‌കരിച്ചാല്‍ സംക്രമദിനങ്ങള്‍ മാറ്റണം. രാശികളുടെ അതിര്‍ത്തികള്‍ റീസര്‍വേ ചെയ്യണം. (ഇംഗ്ലീഷ് ജ്യോതിഷികള്‍ സൗരരാശികള്‍ നിര്‍ണയിക്കുന്നതിന്റെ തീയതികള്‍ വ്യത്യസ്തമാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അവരുടെ 'ഏറിസ്' മണ്ഡലവും നമ്മുടെ മേട മാസവും ഒന്നല്ല!) അത്തരമൊരു മാറ്റം നമ്മുടെ ജ്യോതിഷികള്‍ക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവര്‍ സംക്രമദിനങ്ങള്‍ മാറ്റിയില്ല. പകരം വിഷുവും അയനവും ഇന്ന ദിവസമാണെന്ന് പശ്ചാംഗം നോക്കി ഗണിച്ചു പറയും. ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണം. സ്വയം മാനത്തുനോക്കി ''ഹേ! പഞ്ചാംഗത്തില്‍ വിഷു എന്നു പറയുന്ന ദിവസം പകലും രാത്രിയും തുല്യമല്ലല്ലോ, ഇതെന്താ ഇങ്ങനെ?'' എന്നു ചോദിക്കരുത്!

ഇതാണു മാറേണ്ടത്; മാറ്റേണ്ടത്. അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും.

യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 18 ജനുവരി 2011