പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, May 18, 2011

റഹ്മത്തുള്ള സഖാവിന്‌ ഒരു 'പച്ച' ലാല്‍സലാം.


സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്-ദേശീയ കൗൺസിൽ അംഗം എം റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. സി പി ഐ മതന്യൂനപഷങ്ങളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ്‌ താൻ മുസ്ലിം ലീഗിൽ ചേർന്നതെന്നാണ്‌ റഹ്മത്തുള്ളയുടെ അവകാശവാദം.

മൂപ്പര്‌ പോകുമെന്ന് പണ്ടേ തോന്നിയതാണ്‌. പോകുന്നെങ്കിൽ അത് എങ്ങോട്ടായിരിക്കുമെന്ന കാര്യത്തിലും സംശയമൊട്ടുമില്ലാതിരുന്നു. പോകാനെന്തേ ഇത്ര താമസിച്ചതെന്ന കാര്യത്തിൽ മാത്രമാണല്‍ഭുതം.

മുസ്ലിം ലീഗിൽ ചേരാനുള്ള തീരുമാനം പെട്ടെന്നാണ്‌ എടുത്തതെന്ന് റഹ്മത്തുള്ള പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുകേൾക്കുമ്പോൾ വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ആ പ്രസിദ്ധ ഡയലോഗാണ്‌ ഓർമ്മ വരുന്നത്:-

"എല്ലാം വളരെ പെട്ടെന്നായിരുന്നു."

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർടിയിലെത്തി ദേശീയ കൗൺസിൽ അംഗത്വം വരെ വഹിച്ചിരുന്നയാളാണ്‌ റഹ്മത്തുള്ള. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗം. ഇതൊക്കെയാണെങ്കിലും സി പി ഐ യെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയാനും മുസ്ലിം ലീഗാണ്‌ നല്ല പാർടിയെന്ന് ബോധ്യപ്പെട്ടുവെങ്കിൽ അങ്ങോട്ട് പോകാനും അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പാർടി മാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് താനും.


പക്ഷേ, 38 വർഷം പ്രവര്‍ത്തിച്ച്‌ തനിക്ക് സ്ഥാനമാനങ്ങൾ നല്കി വളർത്തി വലുതാക്കിയ പാർടി ന്യൂനപക്ഷ വിരുദ്ധമാണെന്ന വെളിപാട് അദ്ദേഹത്തിന്‌  കഴിഞ്ഞ തിങ്കളാഴ്ചയാണുണ്ടായതെന്നാണ്‌ വളരെ രസകരമായ കാര്യം. പാർടി സംസ്ഥാന എക്സിക്ക്യൂട്ടീവ് യോഗത്തിലും, ഹൗസിങ്ങ് ബോർഡ് യോഗത്തിലും പങ്കെടുക്കാൻ പോകുമ്പോഴും ഈ മഹാസത്യം അദ്ദേഹത്തിന്‌ മനസ്സിലായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ: അഷ്റഫലി കാളിയത്തിന്‌ 2700 വോട്ട് മാത്രം കിട്ട് 4-ആം സ്ഥാനത്തെത്തിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ നിമിഷം അദ്ദേഹം ആ മഹാസത്യം കണ്ടെത്തി. തന്റെ ഭാര്യയ്ക്ക് പി എസ് സി അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായപ്പോഴേ അദ്ദേഹം ആ സത്യം കണ്ടേത്തിയിരുന്നെന്ന് പ്രചരിപ്പിക്കുന്ന അസൂയാലുക്കളുമുണ്ട്. സി പി ഐ മത ന്യൂനപക്ഷത്തെ, പ്രത്യേകിച്ചും മുസ്ലിംകളെ അവഗണിച്ചിരിക്കുന്നു. അതുകൊണ്ട് ഇനിയൊരുനിമിഷം വൈകിച്ചുകൂടാ. നേരെ പാണക്കാട്ടേക്ക് വെച്ചുപിടിക്കുകതന്നെ.

അഷറഫലി കാളിയത്ത് ഒരു മൂരാച്ചി മത ഭൂരിപക്ഷക്കാരനും ന്യൂനപക്ഷവിരോധിയുമാണ്‌. അതുകൊണ്ടാണല്ലോ നമ്മൾ ഒരു മത-സാമ്പത്തിക ന്യൂനപക്ഷക്കാരെനെ പകരം കണ്ടെത്തിയതും, കടുത്ത ന്യൂനപക്ഷ വിരുദ്ധരായ മുസ്ലിം ലീഗിനെ എതിർക്കാൻ ഏര്‍പ്പാടാക്കിയതും. മൂപ്പര്‌ കൊലക്കേസിൽ പ്രതിയാണെന്നും അത്തരക്കാരെ സിപി ഐ ക്ക് വേണ്ടെന്നും സി കെ ചന്ദ്രപ്പൻ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? കടുത്ത ന്യൂനപക്ഷ വിരുദ്ധം, അല്ലാതെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിന്‌ സ. റഹ്മത്തുള്ള കൊണ്ടോട്ടി മണ്ഡലത്തിലും തിരൂരങ്ങാടിയിലും നടത്തിയ ഉശിരൻ പ്രസംഗങ്ങൾ നേരിൽ കേട്ടിട്ടുള്ളവനാണ്‌ ഈയുള്ളവൻ. അത് നടന്നത് ഒരു മാസം മുമ്പ് മാത്രമാണല്ലോ. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ 5 വർഷം നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി ഞങ്ങൾക്ക് മുന്നണിയുടെ പ്രചരണത്തിനെന്നും, റഊഫ് കെട്ടഴിച്ചുവെച്ച കെട്ടുകളൊന്നും ഞങ്ങളായിട്ടെടുത്ത് കെട്ടഴിക്കുന്നില്ലെന്നും അതെല്ലാം നട്ടുകാർക്കറിവുതാണല്ലോ എന്നൊക്കെയാണ്‌ അന്നദ്ദേഹം പ്രസംഗിച്ചിരുന്നത്. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്ക് രക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം ആവേശ പൂർവ്വം പല വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച (മിനിഞ്ഞാന്ന്) വരെ അദ്ദേഹത്തിന്‌ ഇക്കാര്യത്തിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ല താനും. 

എന്നാൽ സംഗതി മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് ഉചിതമല്ലല്ലോ. അതുകൊണ്ട് സി പി ഐയിൽ നിന്ന് ലഭിച്ച വിശദീകരണക്കത്തിന്‌ മറുപടി കൊടുക്കാനും തീരുമാനം വരാനുമൊന്നും കാത്തുനിന്നില്ല. ന്യൂനപക്ഷ സംരക്ഷണം ഉടൻ തന്നെ തുടങ്ങാമെന്ന് വെച്ചു.

വെറും രണ്ട് ദിവസം മുമ്പ് വരെ ഇത്രയേറെ വിമർശിച്ചിരുന്ന ഒരു രാഷ്ട്രീയ പാർടിയിലേക്ക് കയറിച്ചെല്ലുന്നതു പോകട്ടെ, ഇനി എന്തൊക്കെ പ്രസംഗിക്കാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മിനിഞ്ഞാന്ന് പ്രസംഗിച്ചതെല്ലാം വിഴുങ്ങി പുതിയത് പറയണ്ടേ? 

ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന്‌ അതെങ്ങനെ കഴിയും!! 

38 വർഷം കമ്മ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവായി പാര്‍ട്ടിയെ നയിച്ചിട്ടും ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ ബോധം പോലും ആർജിക്കുവാൻ റഹ്മത്തുള്ളയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ നാണം കെട്ട പ്രവൃത്തി വ്യക്തമാക്കുന്നു. ഇത്തരക്കാരെ പൊക്കിയെടുത്ത് നേതാവായി വാഴിച്ചാൽ ഇനിയും ഇതാവർത്തിക്കുകതന്നെ ചെയ്യും എന്ന പാഠമാണ്‌ ഈ നാണക്കെട് വിളിച്ചുപറയുന്നത്. സി പി ഐയിൽ കുറച്ചുകാലം കൂടി കഴിഞ്ഞുകൂടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് റഹ്മത്തുള്ളക്കറിയാം, അതും മലപ്പുറം ജില്ലയിൽ. എം എൽ എ, എം പി, മന്ത്രി, പിന്നെ എന്തൊക്കെ വരാനിരിക്കുന്നു!! അതുവരെ വലിയ ചെലവില്ലാതെ ന്യൂനപക്ഷത്തെ സേവിച്ച് കഴിഞ്ഞുകൂടുകയുമാകാം. 

സൂപ്പര്‍ ഡയലോഗ്:

സി പി ഐ യിലായിരുന്നപ്പോഴും താന്‍ മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ഇതുവരെ പറഞ്ഞിരുന്നില്ലെന്ന് റഹ്മത്തുള്ള.

പോക്ക് അങ്ങോട്ടുതന്നെയെന്ന് മൂപ്പരും എന്നേ ഉറപ്പിച്ചിരുന്നു എന്നു തോന്നുന്നു.


21 comments:

സുശീല്‍ കുമാര്‍ said...

മൂപ്പര്‌ പോകുമെന്ന് പണ്ടേ തോന്നിയതാണ്‌. പോകുന്നെങ്കിൽ അത് എങ്ങോട്ടായിരിക്കുമെന്ന കാര്യത്തിലും സംശയമൊട്ടുമില്ലാതിരുന്നു. പോകാനെന്തേ ഇത്ര താമസിച്ചതെന്ന കാര്യത്തിൽ മാത്രമാണല്‍ഭുതം.


>>>> ഉണ്ണിയെകണ്ടാലറിയില്ലേ ഊരിലെ പഞ്ഞം!!

സുശീല്‍ കുമാര്‍ said...

ഹൈദരലി ശിഹാബ്തങ്ങള്‍ വഴികാട്ടി - അഡ്വ. എം. റഹ്മത്തുള്ള
Mathrubhumi Daily: 18 May 2011


കൊണ്ടോട്ടി: സി.പി.ഐയില്‍നിന്ന് രാജിവെച്ച തനിക്ക് ഇനി പാണക്കാട് ശിഹാബ്തങ്ങളാണ് വഴികാട്ടിയെന്ന് അഡ്വ. എം. റഹ്മത്തുള്ള പറഞ്ഞു. കൊണ്ടോട്ടി അങ്ങാടിയില്‍ കെ. മുഹമ്മദുണ്ണി ഹാജിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംലീഗ് അംഗത്വത്തോടൊപ്പം തങ്ങള്‍ തന്ന ബിസ്‌കറ്റ് അമൂല്യനിധിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി 38 വര്‍ഷം മുസ്‌ലിംലീഗിനോട് എതിരിടേണ്ടിവന്നതില്‍ ഖേദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

>>>> വൈകി വന്ന അവിവേകം..
ആദ്യം ബിസ്കറ്റ്... ഇനിയെന്തെല്ലാം കിട്ടാനിരിക്കുന്നു!!!

Sameer Thikkodi said...

തികഞ്ഞ അസഹിഷ്ണുത... അല്ലാതെന്താ ഈ പ്രതികരണങ്ങളോട് 'പ്രതികരിക്കേണ്ടത്'??

ഉണ്ണിയും ഊരിലെ പഞ്ഞവും !!!!! ഗൊള്ളാം.....

സുശീല്‍ കുമാര്‍ said...

1. ഇതൊക്കെയാണെങ്കിലും സി പി ഐ യെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയാനും മുസ്ലിം ലീഗാണ്‌ നല്ല പാർടിയെന്ന് ബോധ്യപ്പെട്ടുവെങ്കിൽ അങ്ങോട്ട് പോകാനും അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പാർടി മാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് താനും.

2. ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന്‌ അതെങ്ങനെ കഴിയും!!

>>>>അസഹിഷ്ണുത എവിടെയാണ്‌ സര്‍?

സുശീല്‍ കുമാര്‍ said...

മുസ്ലിം ലീഗിനെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ടിയെയോ കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നേയില്ല, അവസരവാദ കാലുമാറ്റത്തെയാണ്‌ ഇവിടെ ചര്‍ച്ചചെയ്യുന്നത്.

സുശീല്‍ കുമാര്‍ said...

സിന്ദുജോയി കാലുമാറിയ കാര്യം ജബ്ബാര്‍ മാഷ് പറഞ്ഞപ്പോള്‍ അത് സ്ത്രീകളോടുള്ള അവഹേളനമായി ചിലര്‍ വിലയിരുത്തി. ഇതോ?

അനില്‍@ബ്ലോഗ് // anil said...

കാര്യ പ്രസക്തമായ കുറിപ്പ്.
ഇന്നലെ വാര്‍ത്ത കണ്ടതുമുതല്‍ ഞാനിത് ആലോചിക്കുക ആയിരുന്നു. ഒറ്റ ദിവസം കൊണ്ടു വെളിപാട് ഉണ്ടായതാവാന്‍ വഴിയില്ല, സി പി ഐ ക്ക് അവിടെ കിട്ടിയ വോട്ടു മാത്രം എടുത്താല്‍ മനസ്സിലാവുന്ന കാര്യമേ ഉള്ളൂ അത്. പക്ഷെ ചതി മോശം സ്വഭാവമാണ്, അതിനെ ന്യായീകരിക്കാന്‍ പറയുന്ന കാരണം അതി വിചിത്രവും

ഇ.എ.സജിം തട്ടത്തുമല said...

പോകേണ്ടവർ പോകും. വരേണ്ടവർ വരും. അത്രതന്നെ. എന്നുവച്ച് നമുക്ക് ഇവ്ടെ നിന്ന് അങ്ങോട്ട് പോകുന്നവരെ ഒന്നും പറയാതെ അയച്ചുകൂടല്ലോ. പ്രത്യേകിച്ചും ഒരുപാട് അവസരങ്ങൾ കിട്ടിയ ഒരു വ്യക്തിയെ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ പാർട്ടിപ്രവർത്തനം നടത്തി ജീവിതം നയിക്കുന്ന ലക്ഷങ്ങളെ ഇവറ്റകൾ ഒക്കെ ഓർക്കാത്തതു തന്നെ കാരണം!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നാണവും മാനവും ഇല്ലാത്തവര്‍ പോട്ടെ...
ഒരു പോസ്റ്റ് ഇവിടെയും ഉണ്ട്...
http://rkdrtirur.blogspot.com/

Anonymous said...

ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ പാർട്ടിപ്രവർത്തനം നടത്തി ജീവിതം നയിക്കുന്ന ലക്ഷങ്ങളെ ഇവറ്റകൾ ഒക്കെ ഓർക്കാത്തതു തന്നെ കാരണം!

സജീമിനെ, ഫൈസല്‍ കൊണ്ടോട്ടിയെ പോലെ ഒക്കെ ഉള്ള മണ്ടന്‍മാര്‍ ഉള്ളതുകൊണ്ടല്ലേ സീ പീ എം നില നില്‍ക്കുന്നത്‌, നിങ്ങള്‍ പാര്‍ട്ടിയെ തിരിച്ചറിയുമ്പോഴേക്കും വേറെ ഒരു സജീമും ഫൈസലും അവിടെ വരും, നിങ്ങള്‍ടെ കുതികാല്‍ വെട്ടാന്‍

പണ്ടു പ്രീ ഡിഗ്രീ കോളേജില്‍ ഉള്ളപ്പോള്‍ ഇതു തന്നെ ആയിരുന്നു സംഭവം സ്കൂളില്‍ നിന്നു വരുന്ന നമ്മള്‍ എസ്‌ എഫ്‌ ഐ എന്തോ മഹാ സംഭവം എന്നു കരുതി മുദ്രാവാക്യം വിളിക്കും എതിരാളികളെ അടിച്ചും കൂവിയും ഒതുക്കും , ഗ്രാഡുവേഷന്‍ ആകുമ്പോഴേക്കും നമ്മള്‍ തിരിച്ചറിയും ഇതു വെറും ഒരു ഗുണ്ടപ്പട ആണെന്നു

പക്ഷെ അപ്പോള്‍ പുതിയ ഒരു തലമുറ പ്രീ ഡിഗ്രീക്കു വരും അവര്‍ നമ്മളെ തല്ലി ഒതുക്കും അപ്പോള്‍ നമ്മള്‍ പറ്റിയ അബധം ആരും അറിയണ്ട എന്നു കരുതി പുറമേ പാര്‍ട്ടി അനുയായിയും അകത്തു വിരുധനും ആയി ബാക്കി കാലം പഠിക്കും, ജീവിക്കണ്ടെ?

നിങ്ങള്‍ക്കെല്ലാം ഒരു സന്തോഷ വാറ്‍ത്ത കൂടി ഉണ്ട്‌ എല്‍ ഡീ എഫിലെ രണ്ട്‌ എം എല്‍ എമാറ്‍ (എന്‍ സീെ പി) വൈകാതെ യു ഡീ എഫില്‍ വരുന്നതാണു

അപ്പോല്‍ ഞങ്ങള്‍ക്ക്‌ സമാധാനമായി ഭരിക്കാന്‍ ഭൂരിപക്ഷം ആയി

ചരിത്റപരമായ വിഡ്ഡിത്തം നിങ്ങള്‍ ഇടക്കിടെ ആവറ്‍ത്തിക്കുന്നത്‌ കൊണ്ട്‌ അടുത്ത അഞ്ചു വറ്‍ഷം സുഖമായി യു ഡീ എഫ്‌ ഭരിക്കും,

അഞ്ചു വറ്‍ഷം കഴിഞ്ഞുള്ള കാര്യം അപ്പോള്‍ പാറ്‍ക്കലാം,

അപ്പോള്‍ ഒരു പക്ഷെ സജീം ഇരവി പുരത്തെ മുസ്ളീം ലീഗ്‌ സ്ഥാനാറ്‍ഥി ആയിരിക്കും ഹ ഹഹഹഹ്‌ അഹ്ഹഹ്ഹഹഹ്‌

kaalidaasan said...

>>>>ചരിത്റപരമായ വിഡ്ഡിത്തം നിങ്ങള്‍ ഇടക്കിടെ ആവറ്‍ത്തിക്കുന്നത്‌ കൊണ്ട്‌ അടുത്ത അഞ്ചു വറ്‍ഷം സുഖമായി യു ഡീ എഫ്‌ ഭരിക്കും,<<<<

റഹമത്തുള്ള ചെയ്തത് ബുദ്ധിപരമായ കാര്യമാണ്. തുടര്‍ച്ചയായ ഭരണമെന്നൊക്കെ പറയുന്നത് ഇതാണ്.

മലപ്പുറത്ത് മുസ്ലിങ്ങള്‍ ഉത്സാഹിച്ച് കൂട്ടിയ നാലു സീറ്റിന്റെ പിന്‍ബലത്തില്‍ യു ഡിഎഫിനു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. അല്ലെങ്കില്‍  5 വര്‍ഷത്തിന്റെ മേനി പറയേണ്ടി വരില്ലായിരുനു. അതിനു സുശീലനൊക്കെ നന്ദിപറയേണ്ടത് മലപ്പുറത്തെ മുസ്ലിങ്ങളോടാണ്.അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഒരു സീറ്റു കൂടി കൂട്ടിയെടുത്താല്‍ റഹമത്തുള്ളക്കും സീറ്റായി.

സുശീല്‍ കുമാര്‍ said...

ജനയുഗം ദിനപത്രം.

ലേഖനം
DATE : 2011-05-19
'ഞമ്മളായിട്ട് അത് പറയിണില്യ'
കെ ശ്രീനിവാസന്‍

എന്നാലും റഹ്മത്തുള്ള, താങ്കള്‍ ഇപ്പോള്‍ ചെയ്തത് വന്‍ ചതിയായിപ്പോയി എന്ന് പറഞ്ഞാല്‍ മതിയോ? 38 വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഒരു പ്രസ്ഥാനത്തില്‍ നിന്ന് ആരോടും ഒന്നും പറയാതെ വിട്ടുപോന്ന് മറ്റൊരു സംഘടനയില്‍ ചേര്‍ന്ന വിധം തീരെ ശരിയായില്ല എന്ന് എന്നെപ്പോലെ പലരും വിശ്വസിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊന്ന് കുത്തിക്കുറിക്കാന്‍ തോന്നിയത്. രാജിക്കത്ത് പാര്‍ട്ടിക്കു ലഭിക്കുമ്പോഴേക്കും റഹ്മത്തുള്ള ലീഗിന്റെ പച്ചപ്പില്‍ എന്ന തലക്കെട്ടില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത കണ്ടതോടെ സംഗതി ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്കെല്ലാം ശരിക്കും പിടികിട്ടി. സി പി ഐക്ക് അനുകൂലമായി വാര്‍ത്ത അവതരിപ്പിക്കാന്‍ മനോരമ പത്രം യാതൊരു താല്‍പര്യവും കാണിക്കില്ല എന്നതിനാല്‍ അവരുടെ വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ക്ക് ഇവിടെ പ്രത്യേക പ്രാധാന്യമുണ്ട്. '' സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം റഹ്മത്തുള്ളയുടെ നാടകീയ രാജി പ്രഖ്യാപനം തലേന്ന് ഉച്ച വരെ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും ഉച്ചയ്ക്കു ശേഷം ഭവനനിര്‍മാണ ബോര്‍ഡ് യോഗത്തിലും പങ്കെടുത്ത ശേഷം. രാജി അറിയിച്ചുകൊണ്ടുള്ള ഫാക്‌സ് പാര്‍ട്ടി നേതൃത്വത്തിനു ലഭിക്കുമ്പോഴേക്കും പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കലും ആഘോഷമായി നടന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പൊട്ടിത്തെറികള്‍ക്ക് വേദിയായ ഏറനാട് മണ്ഡലത്തിലെ വിവാദങ്ങളുടെ മറ പിടിച്ചാണ് റഹ്മത്തുള്ളയുടെ ലീഗ് പ്രവേശം. സി പി ഐയില്‍ ജില്ലയുടെ ചുമതലയുള്ള നേതാവായിരുന്ന റഹ്മത്തുള്ളയുടെ സ്വന്തം മണ്ഡലമായ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് 2700 വോട്ട് മാത്രമാണ് ലഭിച്ചത്. സി പി എം ജില്ലാ നേതൃത്വവും സി പി ഐയിലെ പ്രാദേശിക നേതൃത്വവും ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ സഹായിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു............ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ പരിഗണിക്കാന്‍ കഴിയില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഉറച്ച നിലപാടില്‍ റഹ്മത്തുള്ള ഉള്‍െപ്പടെയുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു..... നേരത്തെ പി എസ് സിയില്‍ സി പി ഐക്കു ലഭിച്ച സ്ഥാനങ്ങളില്‍ ഒന്നിലേക്ക് തന്റെ ഭാര്യയെ നിര്‍ദേശിക്കുന്നതിനായി റഹ്മത്തുല്ല ശ്രമിച്ചുവെന്ന ആരോപണം കടുത്ത വിവാദമുയര്‍ത്തിയിരുന്നു.''--- സി പി ഐ യുടെ പത്രമായ ജനയുഗത്തിലല്ല മലയാള മനോരമയില്‍ വന്ന ഈ വാര്‍ത്ത വരികള്‍ക്കിടയിലും അക്ഷരങ്ങള്‍ക്കിടയിലും വായിക്കാതെ തന്നെ കാര്യങ്ങള്‍ മണി മണിയായി വ്യക്തമാക്കുന്നതാണ്. ഇതൊക്കെ കണ്ടപ്പോള്‍ ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ പോലും വല്ലാത്ത നാണക്കേടിലായിപ്പോയി.
താങ്കള്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം എന്നതിനു പുറമെ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ. എന്തൊക്കെപ്പറഞ്ഞാലും അത് ഒരു മിനിമന്ത്രി പദവിയാണെന്നാണ് സാധാരണക്കാരായ ഞങ്ങളൊക്കെ മനസിലാക്കിയിട്ടുള്ളത്. താങ്കളെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിപ്പിച്ചിട്ടുണ്ട്. (ജയിക്കാന്‍ കഴിഞ്ഞില്ലെന്നത് വേറെക്കാര്യം). സി പി ഐയോട് ആഭിമുഖ്യമുള്ള അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവ്, പാര്‍ട്ടി പത്രമായ ജനയുഗത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ പദവികളും താങ്കള്‍ക്കുണ്ടായിരുന്നുവെന്ന് താങ്കള്‍ നടത്തിയ പത്രസമ്മേളനം ടെലിവിഷന്‍ ചാനലുകളില്‍ കണ്ടപ്പോള്‍ മനസ്സിലായി. ഇതൊക്കെ പരിഗണനയോ അവഗണനയോ എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇപ്പോള്‍ പിടികിട്ടാത്തത്.

Contd...

സുശീല്‍ കുമാര്‍ said...

ഇനി അതൊക്കെ പോകട്ടേ, ഒരാള്‍ക്ക് പാര്‍ട്ടിയോ സംഘടനയോ പ്രസ്ഥാനമോ വിട്ടുപോകുന്നതിന് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞങ്ങളൊക്കെ. അതിനൊക്കെ ഒരു സാമാന്യ മര്യാദ കൂടി കാണിച്ചുകൂടേ. പെട്ടിക്കടയില്‍ (പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും പരാധീനതകളും കാരണം വ്യവസ്ഥാപിത ചിട്ടകളെല്ലാം പാലിച്ച് നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളത് എന്ന നിലയില്‍ മാത്രമാണ് ഈ ഉദാഹരണം. പെട്ടിക്കടക്കാരെ മോശക്കാരക്കാന്‍ യാതോരു ഉദ്ദേശ്യവുമില്ല) നില്‍ക്കുന്ന ആളാണെങ്കില്‍ പോലും ഏര്‍പ്പാട് മതിയാക്കുകയാണെങ്കില്‍ ' ദാ അടുത്ത ആഴ്ച തൊട്ട് (അതല്ലെങ്കില്‍ നാളെത്തൊട്ട്) ഞാന്‍ ഈ പണിക്കില്ല. എന്നെ ഒഴിവാക്കിയേക്കൂ.' എന്ന് പറഞ്ഞാണ് പിരിയുക. അതിലൊരു അന്തസ്സും സുഖവും ഉണ്ട്. എന്തിന് പെട്ടിക്കടയിലേക്ക് പോകണം. ട്രെയിനിലും മറ്റും ഏതാനും മണിക്കൂര്‍ ഒന്നിച്ചു യാത്ര ചെയ്ത് നമുക്ക് ഇറങ്ങേണ്ടിടത്ത് ഇറങ്ങുമ്പോള്‍ നമ്മളൊക്കെ ''എന്നാല്‍ ശരി. ഞങ്ങള്‍ ഇവിടെ ഇറങ്ങട്ടേ'' എന്ന് പറയുന്ന രീതി പോലും 38 കൊല്ലം പ്രവര്‍ത്തിച്ച സംഘടനയില്‍ നിന്ന് പടിയിറങ്ങിപ്പോരുമ്പോള്‍ താങ്കള്‍ കാണിച്ചില്ല എന്നറിയുമ്പോള്‍ വല്ലാത്ത അവജ്ഞ തോന്നി. ഒരു പ്രസ്ഥാനത്തിന്റെ ദേശീയ കൗണ്‍സില്‍ അംഗമായും സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ചെയര്‍മാനായും മറ്റും പ്രവര്‍ത്തിച്ച താങ്കള്‍ക്ക് ഇത്തരം സമാന്യമര്യാദയുടെയും ഔചിത്യബോധത്തിന്റെയും കാര്യം ആരും പറഞ്ഞു തരേണ്ടതായി വരില്ലെന്നുറപ്പ്. ഇവിടെയാണ് നേരത്തേ ഉദ്ധരിച്ച പത്രവാര്‍ത്തയിലെ വരികളിലെ പരിഹാസത്തിന്റെ രൂക്ഷത കൂരമ്പ് പോലെ വായനക്കാരിലേക്ക് എത്തുന്നത്. ''റഹ്മത്തുല്ലയുടെ നാടകീയ രാജി പ്രഖ്യാപനം തലേന്ന് ഉച്ച വരെ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും ഉച്ചയ്ക്കു ശേഷം ഭവനനിര്‍മാണ ബോര്‍ഡ് യോഗത്തിലും പങ്കെടുത്ത ശേഷം.'' -- അയ്യയ്യേ നാണക്കേട് എന്നല്ലാതെ എന്തു പറയുവാന്‍. ഇതെല്ലാം കണ്ട ഒരു സാദാ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ പ്രതികരണം ഏറെ രസകരം മാത്രമല്ല ന്യായയുക്തവുമായിത്തോന്നി. ''റഹ്മത്ത്ക്ക ഞമ്മള്‍ടെ പാര്‍ട്ടീലേക്കാണ് വന്നിട്ടുള്ളത് എന്നതൊക്കെ ശരി തന്നെ. മൂപ്പര് വന്ന രീതി ശരിയായീന്ന് തോന്ന്ണില്ല. ഞമ്മള് നാടന്‍ ഭാഷയില് ഇമ്മാതിരി പണിക്ക് വേറെയാണ് പറയുക. സി പി ഐയ്ക്ക് മാന്യതയുള്ളതുകൊണ്ട് അതിന്റെ സെക്രട്ടറി വലിയ വഞ്ചനയായിപ്പോയി എന്ന് പറഞ്ഞ് നിര്‍ത്തിക്കളഞ്ഞു. ഇനിയിപ്പോ ഏതായാലും ഞമ്മളായിട്ട് അത് പറയിണില്യ. ഞമ്മളെ പാര്‍ട്ടീല് ഉള്ള ഒരാള്‍ക്ക് സ്ഥാനം കിട്ടുന്നതിന് മൂപ്പര് ഇടങ്ങേറാകും എന്ന് ഒറപ്പല്ലേ. അല്ലെങ്കില്‍ ഈ ഭരണക്കാലത്ത് എനിക്ക് ഒരു അധികാരസ്ഥാനവും വേണ്ടാ എന്ന് പറയാന്‍ മൂപ്പര് ഉശിര് കാണിക്കണം. ഈ വരുത്തം കണ്ടിട്ട് അങ്ങനെ തോന്ന്ണില്യ കുട്ട്യേ.''

സുരേഷ് ബാബു വവ്വാക്കാവ് said...

അബ്ദുള്ളക്കുട്ടി എം.എല്‍.എ, മഞ്ഞളാംകുഴി എം.എല്‍.എ. പിന്നെന്താ റഹ്മത്തുള്ള എം.എല്‍.എ എന്ന് പറഞ്ഞാല്‍ പുളിക്കുമോ

Faizal Kondotty said...

സുശീല്‍ കുമാര്‍ ,കാര്യങ്ങള്‍ നന്നായി പറഞ്ഞു ..
=========
ഇങ്ങിനെ പറഞ്ഞതെല്ലാം വിഴുങ്ങി മറുകണ്ടം ചാടുന്നവരെ കാണുമ്പോള്‍ ഒരു തരം അറപ്പാണ് ഇപ്പോള്‍ തോന്നുന്നത് . പ്രത്യേകിച്ച് എല്ലാ പ്രത്യയ ശാസ്ത്രങ്ങളും മൂല്യങ്ങളും അടിയറവു വച്ച് പെട്ടെന്നൊരു നാള്‍ ഇത് വരെ ശക്തമായി എതിര്‍ത്ത് പോന്ന ആശയങ്ങളെ പുല്കുന്നത് കാണുമ്പോള്‍ ... മറു പക്ഷത് ചെല്ലുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത് വരെ വിശ്വസിച്ചു കൂടെനിന്നവരെ അപകീര്ത്തിപ്പെടുത്തുന്നത് ...എളുപ്പത്തില്‍ ചിലവാക്കാവുന്ന മത വിശ്വാസം , സാമുദായിക അനീതി എന്നൊക്കെ തട്ടി വിടുന്നത് ..! ഇത്തരം കള്ള നാണയങ്ങളെ തുടക്കത്തിലെ തിരിച്ചറിയാന്‍ എന്തെങ്കിലും സംവിധാനം കൊണ്ട് വരേണ്ടിയിരിക്കുന്നു ..

ശ്രീജിത് കൊണ്ടോട്ടി. said...

"ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന്‌ അതെങ്ങനെ കഴിയും"

അബ്ദുള്ളക്കുട്ടി, മനോജ്‌ കുരിശിങ്കല്‍, സിന്ധു ജോയ്‌ ഇപ്പോള്‍ റഹ്മത്തുള്ളയും. നാണം കേട്ട വര്‍ത്തമാനം പറയാന്‍ ഒരു നാണവും ഇല്ലാത്ത വര്‍ഗങ്ങള്‍.. :(

kaalidaasan said...

സി പി ഐയില്‍  ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നു എന്നതാണ്, റഹ്മത്തുള്ളയുടെ സങ്കടം. അദ്ദേഹത്തോടൊപ്പം ലീഗിനും മറ്റ് മുതലളിത്ത യജമാനന്‍മാര്‍ക്കും വിടുപണിചെയ്യുന്ന ഇസ്ല്മായില്‍ എന്ന മുസ്ലിമിനു നല്‍കിയ സ്ഥാനങ്ങളൊക്കെ ഇദ്ദേഹത്തിന്റെ അരോപണങ്ങളുടെ മുന ഒടിക്കുന്നു.

ഇനി ഇസ്മായില്‍ എന്നാണു മുസ്ലിം ലീഗിലേക്ക് പോകുന്നതെന്ന് കാത്തിരുന്നു കാണാം.

kaalidaasan said...

നേതാക്കള്‍ മറുകണ്ടം ചടിയാല്‍ അറപ്പു തോന്നുന്നവര്‍ക്ക് അനുഭാവികള്‍ മറുകണ്ടം ചാടുമ്പോള്‍ തോന്നുന്ന വികാരം എന്താണാവോ?

സുശീല്‍ കുമാര്‍ said...

ജനയുഗം ദിനപത്രം

ലേഖനം
DATE : 2011-05-18

അധികാരക്കൊതി മൂത്ത 'വഞ്ചകന്റെ' കപട ന്യൂനപക്ഷ പ്രേമം

വി പി ഉണ്ണികൃഷ്ണന്‍

അധികാരക്കൊതി ചില മനുഷ്യരെ അതികഠിനമായ ലഹരിപോലെ വേട്ടയാടും. ആ ലഹരിയില്‍ ചിലര്‍ ഉന്മാദാവസ്ഥയിലെത്തും. മറ്റുചിലര്‍ അന്നേവരെ പറഞ്ഞും പാടിയും നടന്നത് പാടേ തള്ളിക്കളഞ്ഞ്, അതുവരെയുണ്ടായിരുന്ന തന്നെ തന്നെ മറന്ന്, പാമ്പ് തൊലിയുരിയുന്നതുപോലെ വ്യക്തിത്വം ഉപേക്ഷിച്ച് സ്വയം അവഹേളിതനായി അന്നേവരെ എതിര്‍ത്തിരുന്നവരുടെ തിണ്ണ നിരങ്ങാന്‍ തുടങ്ങും. അത്തരത്തില്‍പെട്ട ഒരാളായി തീര്‍ന്നിരിക്കുന്നു ഇന്നലെ മുസ്‌ലീം ലീഗില്‍ അംഗത്വം സ്വീകരിച്ച എം റഹ്മത്തുള്ള. അധികാര മോഹത്താല്‍ ഉന്മാദാവസ്ഥയില്‍ എത്തിപ്പെടുന്നവര്‍ ഒരിക്കലും ജനങ്ങള്‍ എന്തു ചിന്തിക്കും എങ്ങനെ പ്രതികരിക്കും എന്നൊന്നും ആലോചിക്കുകയില്ലെന്ന് തീര്‍ച്ചയാണല്ലോ?
സി പി ഐ വിട്ട് മുസ്‌ലീം ലീഗില്‍ ചേരാന്‍ തീരുമാനിച്ചതിന് കാരണമായി പത്രസമ്മേളനത്തില്‍ റഹ്മത്തുള്ള പറഞ്ഞ കാര്യങ്ങള്‍ ആരെയും കുലുങ്ങികുലുങ്ങി ചിരിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന വമ്പന്‍ ഫലിതങ്ങളാണ്. വര്‍ഗ്ഗ സമരംപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണ് സാമൂഹ്യസമത്വമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതു ചെയ്യുന്നില്ലെന്നും മതന്യൂനപക്ഷത്തെ-പ്രത്യേകിച്ച് മുസ്‌ലീം സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നും ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ റഹ്മത്തുള്ളയ്ക്ക് ബോധ്യമായിപോല്‍. പി എസ് സി അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ സി പി ഐ മുസ്‌ലീങ്ങളെ പരിഗണിക്കാത്തതിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാത്തതിലും കനത്ത കുണ്ഠിതമുണ്ടായതുകൊണ്ട് സി പി ഐയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്നാണ് ഈ 'റെഡിമെയ്ഡ് സമുദായ സ്‌നേഹി'യുടെ വെളിപ്പെടുത്തല്‍.
സി പി ഐ മതന്യൂനപക്ഷങ്ങളെ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അദ്ദേഹം തന്നെ പറഞ്ഞതുപോലെ 38 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം റഹ്മത്തുള്ളയ്ക്ക് വേണ്ടി വന്നത് തീര്‍ത്തും കഷ്ടം തന്നെ. ഇത്രയും വലിയ സമുദായ സ്‌നേഹി, മതന്യൂനപക്ഷ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുവാന്‍ വെമ്പുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കൊടിയ സത്യം പിടികിട്ടുവാന്‍ ഇത്ര ദീര്‍ഘകാലം വേണ്ടി വന്നത് ആശ്ചര്യകരമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചവര്‍ക്കെല്ലാം പറഞ്ഞതെല്ലാം കല്ലുവെച്ച നുണയാണെന്നും അധികാരക്കൊതിയാണ് ഈ അഞ്ചാം പത്തി പണിയ്ക്ക് പ്രേരിപ്പിച്ചതെന്നും ബോധ്യപ്പെടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും വിട്ടുവീഴ്ചയില്ലാതെ തുടരുന്ന നിലപാടുകളും അറിയുന്നവരാകെ ഈ രാഷ്ട്രീയ വഞ്ചകന്റെ വാചാടോപ കസര്‍ത്തിനെ പുച്ഛിച്ചു തള്ളുകയും ചെയ്യും.

സുശീല്‍ കുമാര്‍ said...

കമ്മ്യൂണിസ്റ്റുകാരനാവുക എന്നതിന്റെ അര്‍ഥം നല്ല മനുഷ്യനാവുക എന്നതുകൂടിയാണ്. കമ്മ്യൂണസ്റ്റുകാരനും നല്ല മനുഷ്യനുമായാല്‍ പിന്നെ സദാസമയം തന്റെ സമുദായത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിച്ചു നടക്കാന്‍ കഴിയില്ല. എല്ലാ മനുഷ്യരും മനുഷ്യരാണെന്ന ചിന്തയായിരിക്കും കമ്മ്യൂണിസ്റ്റുകാരെ നയിക്കുക. എന്നാല്‍ റഹ്മത്തുള്ളയുടെ ഇപ്പോഴത്തെ വാക്കുകള്‍ വ്യക്തമാക്കുന്നത് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായി രൂപപ്പെടാതെ കമ്മ്യൂണിസ്റ്റാണെന്ന് നടിച്ചു കഴിയുകയായിരുന്നുവെന്നാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലീം മതന്യൂനപക്ഷത്തെ വിശേഷിച്ചും ന്യൂനപക്ഷങ്ങളെ പൊതുവിലും അവഗണിക്കുന്നുവെന്ന റഹ്മത്തുള്ളയുടെ പ്രസ്താവന സ്വന്തം അനുഭവങ്ങളെയും തനിക്കു കിട്ടിയ അവസരങ്ങളെയും മനപൂര്‍വം മറന്നുകൊണ്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവിലും ദേശീയ കൗണ്‍സിലിലും പ്രവര്‍ത്തിക്കുവാന്‍ അവസരം കൈവന്ന റഹ്മത്തുള്ള ന്യൂനപക്ഷ അവഗണനയെക്കുറിച്ച് പറയുന്നത് ആത്മവഞ്ചന കൂടിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി പി ഐ പ്രതിനിധിയായി ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചതും നിയമസഭയിലും ലോക്‌സഭയിലും മത്സരിക്കാന്‍ പലവട്ടം പാര്‍ട്ടി അവസരം നല്‍കിയതും സി പി ഐയുടെ മുസ്‌ലീം അവഗണനകൊണ്ടായിരുന്നുവോ?
പി എസ് സി അംഗത്വം മുസ്‌ലീങ്ങള്‍ക്ക് നല്‍കാതെ സി പി ഐ അവഹേളിച്ചു എന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ പി എസ് സി അംഗത്വം ലഭിച്ചില്ലെങ്കില്‍ അതാണ് അദ്ദേഹത്തിന്റെ ഭാഷയില്‍ മുസ്‌ലീം അവഗണന.
ഇ പി മുഹമ്മദലി, എം നസീര്‍, അയിഷാ ബീവി എന്നിവരെല്ലാം സി പി ഐ പ്രതിനിധികളായി പി എസ് സി അംഗങ്ങളായിരുന്നത് ഏറെ മുമ്പായിരുന്നില്ല. അവരാരും അവരുടെ മതത്തിന്റെ പേരില്‍ നിയോഗിക്കപ്പെട്ടവരല്ല. പാരമ്പര്യത്തിന്റെയും സംശുദ്ധ ജീവിതത്തിന്റെയും പ്രവര്‍ത്തന വൈഭവത്തിന്റയും അടിസ്ഥാനത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ ഘട്ടത്തിലും ഓരോരോ തലങ്ങളിലേക്ക് വ്യക്തികളെ പരിഗണിക്കുന്നതിന്റെ മുഖ്യമാനദണ്ഡം മതവും ജാതിയുമാണെന്ന് വിവേകമുള്ളവരാരും കരുതുകയില്ല.
മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതും പോരാടുന്നതും കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങള്‍ക്ക് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. വര്‍ഗീയ ഫാസിസ്റ്റുകളുടെ ന്യൂനപക്ഷ പീഡനത്തിനും ഭീകരതയ്ക്കുമെതിരെ അടിയുറച്ച സമീപനമാണ് എക്കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഗുജറാത്തിലെ വംശഹത്യാ പരീക്ഷണ കാലത്തും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറിയപ്പോഴും കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും മിഷണറി ചുട്ടുകൊല്ലപ്പെട്ടപ്പോഴും മാറാടുകള്‍ ഉണ്ടാവുകയും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ അഭയാര്‍ഥികളായി മാറ്റപ്പെട്ടപ്പോഴും മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിലും ആശയ സമരം നയിക്കുന്നതിലും മുന്നില്‍ നിന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങള്‍ക്കറിയാം. അധികാര രാഷ്ട്രീയം സംരക്ഷിക്കുന്നതിനായി നിസംഗ സമീപനം പുലര്‍ത്തുകയും ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന ശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി സഖ്യത്തില്‍ മുഖ്യ പങ്കാളിയാവുകയും ചെയ്തവരുടെ കൂടാരമാണ് ന്യൂനപക്ഷ സംരക്ഷകരുടെ ഏകതാവളം എന്ന റഹ്മത്തുള്ളയുടെ മൗഢ്യം വിവേകമുള്ളവര്‍ പുച്ഛിച്ചു തള്ളും.
പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ നിലപാട് സ്വീകരിച്ചതിന് കടുത്ത ശിക്ഷണ നടപടികള്‍ക്ക് വിധേയനാകേണ്ടിവരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ഇന്നലെ വരെ താന്‍ പരസ്യമായി എതിര്‍ത്തു പോന്നിരുന്നവരുടെ പടിക്കല്‍ ചെന്ന് അഭയാര്‍ഥിയെപോലെ നില്‍ക്കുന്ന ഒരാള്‍ ന്യൂനപക്ഷ പ്രേമം വിളമ്പുമ്പോള്‍ രാഷ്ട്രീയ സത്യസന്ധതയില്ലായ്മയും നിലവാരമില്ലായ്മയുമാണ് വെളിപ്പെടുന്നത്.
റഹ്മത്തുള്ളയെ പോലുള്ള രാഷ്ട്രീയ വഞ്ചകര്‍ സ്ഥാപിത താല്‍പര്യ സംരക്ഷണത്തിനും അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി വിട്ടുപോകുന്നതുകൊണ്ട് പ്രസ്ഥാനത്തിന് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. ഇത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരിയ ഒരു പോറല്‍പോലും ഏല്‍പ്പിക്കുകയില്ലെന്ന് പാര്‍ട്ടി കടന്നുവന്ന വഴികളെയും കാലത്തെയും കുറിച്ചറിയുന്ന ആര്‍ക്കും മനസ്സിലാവുന്നതേയുള്ളു.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഇടതുപക്ഷം വിട്ട് പോകുന്നതില്‍ ഇപ്പോള്‍ ഏറെയും ന്യുനപക്ഷ വിഭാഗത്തില്‍ പ്പെട്ടവരാണ്.
ന്യൂനപക്ഷ വര്‍ഗ്ഗിയതയുടെ വളര്‍ച്ച ഇവരെ പ്രലോഭിപിക്കുന്നുണ്ടാവാം.ഭൂരിപക്ഷ വര്‍ഗ്ഗീയത്ക്ക്
മറ്റു ഇന്ധ്യന്‍ സംസ്ഥാനങ്ങളിലെ സ്വാധീനം കേരളത്തിലും ഉണ്ടാക്കികൊടുത്ത് “വേണ്ടത് “വാങ്ങിയെ ഇവര്‍ പത്തി താഴ്ത്തുകയുള്ളൂ.
അപ്പോഴും റഹ്മത്തുള്ളയ്ക്ക് ഒരു ‘റഹ് മത്തും’നഷടപ്പെടില്ല.പാവം മത മത്ത് തലയ്ക്കു പിടിച്ച് കണ്ണടച്ചു ഓട്ടും കൂട്ടും നല്‍കിയ തെരുവുതെണ്ടികള്‍ അതു അനുഭവിച്ച് കൊള്ളും.മതമെ നിനക്കു വന്ദനം-നീ ചിലര്‍ക്കെങ്കിലും വേണ്ടുവോളം “റഹ് മത്ത്”
നല്‍കുമല്ലോ.