പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, June 18, 2011

അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍


കുരീപ്പുഴ ശ്രീകുമാര്‍ -ജനയുഗം ദിനപത്രം- 18-06-2011
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്‌ക്കറിന്റെ വിദ്യാര്‍ഥി ജീവിതം ക്ലേശം നിറഞ്ഞതായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുബാലന്‍ ധാരാളം മാനക്കേടുകള്‍ക്കിരയായി. അതിനെല്ലാം കാരണമായിത്തീര്‍ന്നത്‌ ഹിന്ദുമതം ഇന്ത്യയ്‌ക്കു സമ്മാനിച്ച ജാതി വ്യവസ്ഥ എന്ന മാരകരോഗമായിരുന്നു. അംബേദ്‌ക്കര്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നാല്‍ ക്ലാസ്‌ മുറിയില്‍ എല്ലാ കുട്ടികളുടേയും അടുത്തിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. കുട്ടികള്‍ക്ക്‌ ഉപയോഗിക്കാനായി ക്ലാസ്‌മുറിയില്‍ ഇട്ടിരുന്ന ബഞ്ചും ഡസ്‌ക്കും അംബേദ്‌ക്കര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഒരു ചാക്കുകഷണവുമായാണ്‌ അംബേദ്‌ക്കര്‍ സ്‌കൂളില്‍ പോയിരുന്നത്‌. ഉന്നത ജാതിയില്‍പ്പെട്ട കുട്ടികള്‍ ബഞ്ചിലിരിക്കുമ്പോള്‍ ക്ലാസുമുറിയുടെ ഒരു മൂലയില്‍ ചാക്കുകഷണത്തില്‍ ഇരുന്നാണ്‌ അംബേദ്‌ക്കര്‍ പഠിച്ചത്‌. എത്ര ദാഹിച്ചാലും ക്ലാസിലെ കലത്തില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാന്‍ അംബേദ്‌ക്കറെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ദാഹിച്ചുവലഞ്ഞ്‌ കലത്തിനടുത്തേക്ക്‌ ചെന്ന അംബേദ്‌ക്കറെ വെള്ളത്തില്‍ തൊട്ടുപോകരുത്‌ എന്ന ആജ്ഞയുമായി സ്‌കൂളിലെ ഒരു ജീവനക്കാരന്‍ വിലക്കുകയായിരുന്നു.
ഇത്തരം ബാല്യകാലാനുഭവങ്ങളാണ്‌ ജാതിയുടേയും ആചാരാനുഷ്‌ഠാന വൈകൃതങ്ങളുടേയും ചതുപ്പുനിലമായ ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധദര്‍ശനത്തിന്റെ പ്രകാശവഴിയേ സഞ്ചരിക്കാന്‍ അംബേദ്‌ക്കറെ പ്രേരിപ്പിച്ചത്‌.
ദളിതര്‍ നടക്കുമ്പോള്‍ ഉമിനീര്‍ വഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ പാത്രം കെട്ടിത്തൂക്കണമായിരുന്നു. നടപ്പാതയിലെ കാലടിപ്പാടുകള്‍ ഒഴിവാക്കി ശുദ്ധീകരിക്കാനായി ദളിതന്റെ പിന്നില്‍ ചൂലു കെട്ടിത്തൂക്കണമായിരുന്നു. ഇത്തരം മനുഷ്യവിരുദ്ധതകളില്‍ നിന്നും മുക്തിപ്രാപിച്ചല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ്‌ കേരളത്തില്‍ നിന്നുപോലും കുട്ടികളെ ജാതീയമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്‌.
കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ്‌ ആഗ്നസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ എണ്‍പത്തിരണ്ടു കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരണിയിച്ചതാണ്‌ അപമാനകരമായിട്ടുള്ളത്‌. കേരളം മുഴുവന്‍ പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ഈ സ്‌കൂളില്‍ കീഴാള കുടുംബത്തില്‍ നിന്നും വന്നിട്ടുള്ള കുഞ്ഞുങ്ങളെ ജാതിപ്പേര്‍ കഴുത്തിലണിയിച്ച്‌ അപമാനിക്കുകയാണല്ലോ സ്‌കൂള്‍ അധികൃതര്‍ ചെയ്‌തത്‌.
ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിദ്യാര്‍ഥികളായതിനാല്‍ ജാതിപ്പേരെഴുതുമ്പോഴുണ്ടാകുന്നതിലെ പിശകുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ്‌ കഴുത്തില്‍ ജാതി എഴുതി പ്രദര്‍ശിപ്പിച്ചത്‌ എന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. ഈ സംഭവത്തില്‍ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായപ്പോള്‍ ഖേദം രേഖപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായി എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മാനസിക ഘടന പരിശോധിക്കപ്പെടേണ്ടതാണ്‌. ആനുകൂല്യം കിട്ടേണ്ട വിദ്യാര്‍ഥികളുടെ പേരും ജാതിയും കാര്‍ഡിലെഴുതി കഴുത്തില്‍ കെട്ടിത്തൂക്കണമെന്ന്‌ കേരള വിദ്യാഭ്യാസച്ചട്ടങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കുട്ടികളെ വര്‍ഗീയവല്‍ക്കരിക്കാതെ വളര്‍ത്തണം എന്ന്‌ താല്‍പര്യമുള്ള മാതാപിതാക്കള്‍ക്കുവേണ്ടി സ്‌കൂള്‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ക്കേണ്ടതില്ലെന്ന ഉത്തരവുപോലും നിലവിലുണ്ട്‌. ആ നാട്ടിലാണ്‌ ഇങ്ങനെയൊരു അസാംസ്‌കാരിക പ്രവര്‍ത്തനം അരങ്ങേറിയത്‌.
ജാതി പറയുന്നതില്‍ അഭിമാനിക്കണം എന്നു വീമ്പിളക്കാറുള്ള കേന്ദ്രങ്ങള്‍ പോലും കുഞ്ഞുങ്ങളോടു കാണിച്ച ഈ അപമര്യാദയെ അപലപിക്കുകയാണ്‌. ദളിത്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനാനുകൂല്യങ്ങള്‍ നല്‍കുന്നത്‌ ജാതിപ്പിശാചിനെ ഊട്ടി ഉറപ്പിക്കുവാനല്ല. പ്രോത്സാഹനവും സംരക്ഷണവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ വിവേചനത്തിന്റെ വേര്‍തിരിവുകള്‍ ഇല്ലാതാക്കി സന്ദര്‍ഭ സമത്വമുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്ന മഹത്തായ കാഴ്‌ചപ്പാടാണ്‌ അതിലുള്ളത്‌. അതിനാല്‍ ജാതി പരസ്യമായി രേഖപ്പെടുത്തുന്നത്‌ തെറ്റു തന്നെയാണ്‌. സവര്‍ണസമൂഹവും ജാതിവാലുകള്‍ പേരില്‍ നിന്നും ഒഴിവാക്കി മാതൃക കാട്ടേണ്ടതാണ്‌.
ജാതിപ്പേരുകള്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടിവന്നതുമൂലം ആ കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായ മാനഹാനി വളരെ പ്രധാനപ്പെട്ടതാണ്‌. ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം അപമാനത്തിനെതിരായ പോരാട്ടമായിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഒറ്റ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള അവകാശത്തിനുവേണ്ടിയാണ്‌ ജാതി വിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്‌. വഴിയേ നടക്കുവാനും ഒന്നിച്ചു ആഹാരം കഴിക്കുവാനും വീടുണ്ടാക്കി താമസിക്കുവാനും മാന്യമായി വസ്‌ത്രം ധരിക്കുവാനുമുള്ളതായിരുന്നു ജാതി വിരുദ്ധ പോരാട്ടങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌ എന്നാണ്‌ കടുത്തുരുത്തിയിലെ വര്‍ഗീയ സൂചനകള്‍ തെളിയിക്കുന്നത്‌.
സ്‌കൂളിനെതിരെ ശിക്ഷാ നടപടികള്‍ എടുത്താലും മലയാളിയുടെ മാനസികമായ പിന്‍യാത്രയെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏനാദിമംഗലം, പുല്ലമ്പാറ പഞ്ചായത്തുകളില്‍ നടന്ന സവര്‍ണ ശുദ്ധീകരണക്രിയകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ആ അന്വേഷണം രാഷ്‌ട്രീയ കാലാവസ്ഥ മാറിയതിനാല്‍ ശീതികരിക്കപ്പെടുമോ എന്ന ആശങ്കയിലാണ്‌ സാംസ്‌കാരിക കേരളം.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ചാണകവെള്ളം തളിക്കലും മലയാളി അതിവേഗം ബഹുദൂരം പിന്നോട്ടുപോയതിന്റെ തെളിവാണ്‌. പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിത്യജാഗ്രത വര്‍ഗീയതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്‌. കടുത്തുരുത്തിയിലെ സ്‌കൂള്‍ അധികൃതര്‍ കാണിച്ച വിവേകമില്ലായ്‌മ ആ സ്‌കൂളിലെ ദളിതരല്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന്‌ നമുക്കാശിക്കാം. 

5 comments:

സുശീല്‍ കുമാര്‍ said...

ദളിതര്‍ നടക്കുമ്പോള്‍ ഉമിനീര്‍ വഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ പാത്രം കെട്ടിത്തൂക്കണമായിരുന്നു. നടപ്പാതയിലെ കാലടിപ്പാടുകള്‍ ഒഴിവാക്കി ശുദ്ധീകരിക്കാനായി ദളിതന്റെ പിന്നില്‍ ചൂലു കെട്ടിത്തൂക്കണമായിരുന്നു. ഇത്തരം മനുഷ്യവിരുദ്ധതകളില്‍ നിന്നും മുക്തിപ്രാപിച്ചല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ്‌ കേരളത്തില്‍ നിന്നുപോലും കുട്ടികളെ ജാതീയമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്‌.

nasthikan said...

:))

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കേരളം അന്നും ഇന്നും എന്നും ഭ്രാന്താലയമായി തന്നെ തുടരും...

..naj said...

ഈ ടെക്നോളജി യുഗത്തിലും ജാതീയമായ വേര്‍തിരിവുകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ !
മനുഷ്യന്‍ സ്വയം തിരിച്ചറിഞ്ഞു ചവറ്റു കോട്ടയിലേക്ക് വലിച്ചെറിയേണ്ട നാറുന്ന സാമൂഹിക വിപത്ത് !
വികസനത്തിന്റെ നമ്പര്‍ വണ്‍ ശത്രു !

സുശീല്‍,
ശബ്ദം ഉയരട്ടെ, ജാതീയത അന്യമാകട്ടെ !

ശങ്കരനാരായണന്‍ മലപ്പുറം said...

ശരി തന്നെ.