പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, January 26, 2011

വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമോ?


(ജനയുഗം ദിനപത്രം മുഖപ്രസംഗം 22-01-2011)
മകര വിളക്കു ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പഴയൊരു ചര്‍ച്ചയെയാണ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകര വിളക്ക് മനുഷ്യനിര്‍മിതമാണോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിവിധ കോണുകളില്‍നിന്ന് അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവവിശ്വാസവും മതവിശ്വാസവും തീര്‍ത്തും വൈകാരികമായ സംഗതികളാണ്. അവ ഒരു വിധത്തിലും മുറിവേല്‍പ്പിക്കപ്പെടേണ്ടതല്ല. എന്നാല്‍ വിശ്വാസം പൊതുജീവിതവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യവും തുടരേണ്ടതുമാണ്. ആരാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നതും എന്തായിരിക്കണം അവയുടെ ലക്ഷ്യമെന്നതും പ്രധാനമാണ്. ശബരിമലയില്‍ വീണ്ടുമൊരു ദുരന്തം ഒഴിവാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ സഹായകമാവുമെങ്കില്‍, അതുതന്നെയാണ് ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ന്യായീകരണം.

കാല്‍ നൂറ്റാണ്ടു മുമ്പുള്ള അവസ്ഥയല്ല കേരളീയ സമൂഹത്തില്‍ ഇന്നുള്ളത്. അതു കൂടുതല്‍ മതാത്മകവും വിശ്വാസാധിഷ്ഠിതവുമായിട്ടുണ്ട്. മതങ്ങള്‍ മുമ്പെന്നത്തേക്കാളും സജീവമായും ചിലപ്പോഴെല്ലാം ധാര്‍ഷ്ട്യത്തോടെയും പൊതുജീവിതത്തില്‍ ഇടപെടുന്നതു തന്നെ അതിനു തെളിവ്. ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ ഉദയകാലത്തും തുടര്‍ന്നിങ്ങോട്ടും കേരളീയ സമൂഹത്തിനുണ്ടായ ബൗദ്ധികമായ ഉണര്‍വിന്റെ ഫലമായി ഉണ്ടായ മുന്നേറ്റത്തിന് തിരിച്ചടിയേല്‍പ്പിക്കുവാനാണ് മത-സാമുദായിക ശക്തികള്‍ തങ്ങളുടെ ഇടപെടലുകളിലൂടെയും വിശ്വാസ മുതലെടുപ്പുകളിലൂടെയും ശ്രമിച്ചത്. മകരജ്യോതിയെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ച കള്‍ ഗൗരവമേറിയ സംവാദങ്ങളിലേയ്ക്കാണ്  കേരളീയ സമൂഹത്തെ ക്ഷണിക്കുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പുതന്നെ ജനയുഗം വാരിക മകര ജ്യോതിയെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്ന 'വര്‍ത്തമാനം' എന്ന പംക്തിയില്‍ ഒന്നിലേറെ തവണ മകരജ്യോതി മനുഷ്യ നിര്‍മിതമാണെന്നുള്ള വസ്തുതയും പൊന്നമ്പലമേട്ടില്‍ ആളുകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാണിച്ചിരുന്നു. പുല്‍മേട്ടിലെ ദുരന്തത്തിനുശേഷം ജനുവരി 18 ന് ജനയുഗത്തില്‍ ആര്‍ വി ജി മേനോന്‍ 'ദൃഷ്ടി' എന്ന പംക്തിയില്‍ എഴുതിയ 'ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍' എന്ന ലേഖനത്തിലും മകരജ്യോതിയുടെ കൃത്രിമമായ പരിവേഷത്തെ അനാവരണം ചെയ്തിട്ടുണ്ട്.

ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപക്കാഴ്ച കാണല്‍ മരകവിളക്ക് തീര്‍ഥാടനത്തിലെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായാണ് ഭക്ത ലക്ഷങ്ങള്‍ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേതന്നെ ശബരിമലയില്‍ വന്നു തമ്പടിക്കുന്നത്. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് തീര്‍ഥാടന സംഘാടനത്തിനു പിന്നിലുള്ള ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പൊന്നമ്പലമേട്ടിലെ ദീപക്കാഴ്ച ദൈവികമായുണ്ടാവുന്നതാണെന്നു തന്നെയാണ് ഭക്തരില്‍ നല്ലൊരു പങ്കും കരുതുന്നത്. അത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ദീപക്കാഴ്ച കാണാന്‍ തിരക്കേറുന്നതും. പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ ദീപാരാധനയാണ് മകരവിളക്കായി തെളിഞ്ഞുകാണുന്നതെന്നും ആദിവാസികളല്ല, തീര്‍ഥാടന സംഘാടനം നടത്തുന്നവര്‍ തന്നെ കര്‍പ്പൂരം കത്തിക്കുന്നതാണെന്നും പലവിധ വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡോ ശബരിമലയിലെ ദേവകാര്യങ്ങള്‍ക്കു ചുമതലപ്പെട്ട തന്ത്രികുടുംബമോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല. മറ്റു വാദഗതികളെ നിരാകരിച്ചിട്ടില്ലെങ്കിലും മകരവിളക്ക് ദൈവികമാണെന്ന ധാരണ ശരിവച്ചുകൊണ്ടുപോവുന്നതാണ് തീര്‍ഥാടന സംഘാടനം നടത്തുന്നവരുടെ നിലപാടെന്നതില്‍ തര്‍ക്കമില്ല. ഇതൊരു ശരിയായ നിലപാടാണെന്നു കരുതാനാവില്ല. ലക്ഷങ്ങളുടെ വിശ്വാസം ദുരൂഹതയുടെ അടിസ്ഥാനത്തിലല്ല നിലനിര്‍ത്തിക്കൊണ്ടുപോവേണ്ടത്. മകരവിളക്കുമായി ബന്ധപ്പെട്ട വസ്തുത 

വെളിപ്പെടുത്തുന്നതിലൂടെ ശബരിമല തീര്‍ഥാടനത്തിന് എന്തെങ്കിലും മങ്ങല്‍ വരുമെന്നു കരുതുന്നവര്‍ക്ക് ഭക്തരുടെ വിശ്വാസത്തില്‍ വിശ്വാസക്കുറവുണ്ടെന്നു മാത്രമേ പറയാനാവൂ.
അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും ഒരു ഘട്ടത്തിലും ഏറ്റുമുട്ടേണ്ടവയല്ല. എന്നാല്‍ വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാപട്യം പ്രചരിക്കുന്നത് തുറന്നുകാട്ടപ്പെടുക തന്നെ വേണം. വിശ്വാസത്തിന്റെ പ്രശ്‌നം എന്ന ഉദാസീനതയിലേയ്ക്ക് അതിനെ മാറ്റിനിര്‍ത്തരുത്. ശബരിമലയില്‍ തമിഴരും തെലുങ്കരും കന്നടക്കാരും മറ്റു നാട്ടുകാരുമെല്ലാം എത്തുന്നുണ്ടെങ്കിലും അവിടത്തെ തീര്‍ഥാടനം സുതാര്യമാക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ആതിഥേയരായ നമ്മള്‍ മലയാളികള്‍ക്കാണ്. ശബരിമല തീര്‍ഥാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തര്‍ക്കും ഈ ഉത്തരവാദിത്വത്തില്‍ പങ്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട. ഇത്തരമൊരു സുതാര്യതയിലേയ്ക്ക് ചെന്നെത്തുന്നതാവട്ടെ ഇപ്പോഴത്തെ ചര്‍ച്ചകള്‍

വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമോ?


(ജനയുഗം ദിനപത്രം മുഖപ്രസംഗം 22-01-2011)
മകര വിളക്കു ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പഴയൊരു ചര്‍ച്ചയെയാണ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകര വിളക്ക് മനുഷ്യനിര്‍മിതമാണോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിവിധ കോണുകളില്‍നിന്ന് അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവവിശ്വാസവും മതവിശ്വാസവും തീര്‍ത്തും വൈകാരികമായ സംഗതികളാണ്. അവ ഒരു വിധത്തിലും മുറിവേല്‍പ്പിക്കപ്പെടേണ്ടതല്ല. എന്നാല്‍ വിശ്വാസം പൊതുജീവിതവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യവും തുടരേണ്ടതുമാണ്. ആരാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നതും എന്തായിരിക്കണം അവയുടെ ലക്ഷ്യമെന്നതും പ്രധാനമാണ്. ശബരിമലയില്‍ വീണ്ടുമൊരു ദുരന്തം ഒഴിവാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ സഹായകമാവുമെങ്കില്‍, അതുതന്നെയാണ് ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ന്യായീകരണം.

കാല്‍ നൂറ്റാണ്ടു മുമ്പുള്ള അവസ്ഥയല്ല കേരളീയ സമൂഹത്തില്‍ ഇന്നുള്ളത്. അതു കൂടുതല്‍ മതാത്മകവും വിശ്വാസാധിഷ്ഠിതവുമായിട്ടുണ്ട്. മതങ്ങള്‍ മുമ്പെന്നത്തേക്കാളും സജീവമായും ചിലപ്പോഴെല്ലാം ധാര്‍ഷ്ട്യത്തോടെയും പൊതുജീവിതത്തില്‍ ഇടപെടുന്നതു തന്നെ അതിനു തെളിവ്. ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ ഉദയകാലത്തും തുടര്‍ന്നിങ്ങോട്ടും കേരളീയ സമൂഹത്തിനുണ്ടായ ബൗദ്ധികമായ ഉണര്‍വിന്റെ ഫലമായി ഉണ്ടായ മുന്നേറ്റത്തിന് തിരിച്ചടിയേല്‍പ്പിക്കുവാനാണ് മത-സാമുദായിക ശക്തികള്‍ തങ്ങളുടെ ഇടപെടലുകളിലൂടെയും വിശ്വാസ മുതലെടുപ്പുകളിലൂടെയും ശ്രമിച്ചത്. മകരജ്യോതിയെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ച കള്‍ ഗൗരവമേറിയ സംവാദങ്ങളിലേയ്ക്കാണ്  കേരളീയ സമൂഹത്തെ ക്ഷണിക്കുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പുതന്നെ ജനയുഗം വാരിക മകര ജ്യോതിയെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്ന 'വര്‍ത്തമാനം' എന്ന പംക്തിയില്‍ ഒന്നിലേറെ തവണ മകരജ്യോതി മനുഷ്യ നിര്‍മിതമാണെന്നുള്ള വസ്തുതയും പൊന്നമ്പലമേട്ടില്‍ ആളുകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാണിച്ചിരുന്നു. പുല്‍മേട്ടിലെ ദുരന്തത്തിനുശേഷം ജനുവരി 18 ന് ജനയുഗത്തില്‍ ആര്‍ വി ജി മേനോന്‍ 'ദൃഷ്ടി' എന്ന പംക്തിയില്‍ എഴുതിയ 'ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍' എന്ന ലേഖനത്തിലും മകരജ്യോതിയുടെ കൃത്രിമമായ പരിവേഷത്തെ അനാവരണം ചെയ്തിട്ടുണ്ട്.

ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപക്കാഴ്ച കാണല്‍ മരകവിളക്ക് തീര്‍ഥാടനത്തിലെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായാണ് ഭക്ത ലക്ഷങ്ങള്‍ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേതന്നെ ശബരിമലയില്‍ വന്നു തമ്പടിക്കുന്നത്. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് തീര്‍ഥാടന സംഘാടനത്തിനു പിന്നിലുള്ള ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പൊന്നമ്പലമേട്ടിലെ ദീപക്കാഴ്ച ദൈവികമായുണ്ടാവുന്നതാണെന്നു തന്നെയാണ് ഭക്തരില്‍ നല്ലൊരു പങ്കും കരുതുന്നത്. അത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ദീപക്കാഴ്ച കാണാന്‍ തിരക്കേറുന്നതും. പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ ദീപാരാധനയാണ് മകരവിളക്കായി തെളിഞ്ഞുകാണുന്നതെന്നും ആദിവാസികളല്ല, തീര്‍ഥാടന സംഘാടനം നടത്തുന്നവര്‍ തന്നെ കര്‍പ്പൂരം കത്തിക്കുന്നതാണെന്നും പലവിധ വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡോ ശബരിമലയിലെ ദേവകാര്യങ്ങള്‍ക്കു ചുമതലപ്പെട്ട തന്ത്രികുടുംബമോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല. മറ്റു വാദഗതികളെ നിരാകരിച്ചിട്ടില്ലെങ്കിലും മകരവിളക്ക് ദൈവികമാണെന്ന ധാരണ ശരിവച്ചുകൊണ്ടുപോവുന്നതാണ് തീര്‍ഥാടന സംഘാടനം നടത്തുന്നവരുടെ നിലപാടെന്നതില്‍ തര്‍ക്കമില്ല. ഇതൊരു ശരിയായ നിലപാടാണെന്നു കരുതാനാവില്ല. ലക്ഷങ്ങളുടെ വിശ്വാസം ദുരൂഹതയുടെ അടിസ്ഥാനത്തിലല്ല നിലനിര്‍ത്തിക്കൊണ്ടുപോവേണ്ടത്. മകരവിളക്കുമായി ബന്ധപ്പെട്ട വസ്തുത 

വെളിപ്പെടുത്തുന്നതിലൂടെ ശബരിമല തീര്‍ഥാടനത്തിന് എന്തെങ്കിലും മങ്ങല്‍ വരുമെന്നു കരുതുന്നവര്‍ക്ക് ഭക്തരുടെ വിശ്വാസത്തില്‍ വിശ്വാസക്കുറവുണ്ടെന്നു മാത്രമേ പറയാനാവൂ.
അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും ഒരു ഘട്ടത്തിലും ഏറ്റുമുട്ടേണ്ടവയല്ല. എന്നാല്‍ വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാപട്യം പ്രചരിക്കുന്നത് തുറന്നുകാട്ടപ്പെടുക തന്നെ വേണം. വിശ്വാസത്തിന്റെ പ്രശ്‌നം എന്ന ഉദാസീനതയിലേയ്ക്ക് അതിനെ മാറ്റിനിര്‍ത്തരുത്. ശബരിമലയില്‍ തമിഴരും തെലുങ്കരും കന്നടക്കാരും മറ്റു നാട്ടുകാരുമെല്ലാം എത്തുന്നുണ്ടെങ്കിലും അവിടത്തെ തീര്‍ഥാടനം സുതാര്യമാക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ആതിഥേയരായ നമ്മള്‍ മലയാളികള്‍ക്കാണ്. ശബരിമല തീര്‍ഥാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തര്‍ക്കും ഈ ഉത്തരവാദിത്വത്തില്‍ പങ്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട. ഇത്തരമൊരു സുതാര്യതയിലേയ്ക്ക് ചെന്നെത്തുന്നതാവട്ടെ ഇപ്പോഴത്തെ ചര്‍ച്ചകള്‍

Saturday, January 22, 2011

ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ - ആര്‍ വി ജി മേനോന്‍


ഒരു അപകടമുണ്ടാകാവുന്ന സാഹചര്യങ്ങളൊക്കെ ഒരുക്കിവച്ചിട്ട് അരുതാത്തതു സംഭവിക്കുമ്പോള്‍ മാറത്തടിച്ചു നിലവിളിച്ചിട്ടും അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടും കാര്യമൊന്നുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള സ്ഥലത്തേയ്ക്ക് അപരിമിതമായ ജനപ്രവാഹം അനുവദിച്ചാല്‍ ദുരന്തം താനേ ഉണ്ടായിക്കൊള്ളും. അവസാനത്തെ കച്ചിത്തുരുമ്പ് എന്തായിരുന്നു എന്നന്വേഷിച്ച് അതിനുത്തരവാദിയായവരെ കണ്ടെത്തി കുരിശിലേറ്റുന്നതിനു പകരം ദുരന്തം അനിവാര്യമാക്കുന്ന സാഹചര്യമാണു തിരുത്തപ്പെടേണ്ടത്.

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കാണ് യഥാര്‍ഥ പ്രശ്‌നം. ആ തിരക്കിലാണു ശബരിമലയുടെ മഹത്വം എന്ന മട്ടിലാണ് അതിനെ പെരുപ്പിച്ചുകാണിക്കാനുള്ള പ്രവണത. എങ്ങനെയും ഗിന്നസ് ബുക്കില്‍ കയറിപ്പറ്റലാണ് കേമത്തം എന്നു കരുതുന്ന ചില ശുംഭന്‍മാരുണ്ടല്ലോ; അതുപോലെ ലോകത്തിലെ ഏറ്റവും തിരക്കുള്ള തീര്‍ഥാടനകേന്ദ്രം-ഒരേ മുഹൂര്‍ത്തത്തില്‍ ഏറ്റവും കൂടുതല്‍ (എല്ലാവര്‍ഷവും) തടിച്ചുകൂടുന്ന കേന്ദ്രം- ഇങ്ങനെയൊക്കെ ആകാം അതിനുള്ള ലക്ഷണങ്ങള്‍. ഇങ്ങനെ പോയാല്‍ തിക്കിലും തിരക്കിലും പെട്ട് ഏറ്റവും കൂടുതല്‍ ആളുകളെ കുരുതികൊടുക്കുന്ന സ്ഥലം എന്ന വിശേഷണവും കിട്ടിയേക്കാം.

ഇതെല്ലാമാണോ ശബരിമലയുടെ മാഹാത്മ്യം? ഈ തിരക്കൊന്നുമില്ലാത്ത കാലത്ത് (ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്) മലയ്ക്കുപോയ അനുഭവം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പി ടി ബിയുടെ ജ്യേഷ്ഠ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കര്‍ സാറായിരുന്നു ഞങ്ങളുടെ പെരിയസ്വാമി. അഞ്ചാറു കിലോമീറ്റര്‍ നടന്നു പമ്പയിലെത്തി വിരിവച്ച് രാത്രി കഴിച്ച് വെളുപ്പിനെ ഒറ്റപ്പെട്ട ചെറുസംഘങ്ങളായി ചൂടാറാത്ത ആനപ്പിണ്ടവും കണികണ്ടുമുള്ള മലകയറ്റം ഒരിക്കലും മറക്കാത്ത ഓര്‍മയാണ്. അത്തരമൊരനുഭവം ഇനിയത്തെ തലമുറകള്‍ക്ക് കിട്ടുമോ എന്നറിയില്ല.

ശബരിമലയുടെ വിപണിവത്കരണം ആസൂത്രിതമായ ഒരു പ്രക്രിയയായിരുന്നു. അത്യന്താധുനിക മാര്‍ക്കറ്റിംഗ് വിദഗ്ധരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ് ദേവസ്വം ബോര്‍ഡ് അത് നടത്തിയെടുത്തത്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ തത്പരകക്ഷികള്‍ കൂടിയിട്ടുണ്ടെന്നു മാത്രം. തിരക്കു കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെ ദൈവനിന്ദയും വിശ്വാസവിരുദ്ധവും ആയിട്ടാണ് അവര്‍ ചിത്രീകരിക്കുക. പക്ഷേ ഇനി അതനുവദിച്ചുകൂടാ. ഇതിങ്ങനെ പോയാല്‍ ഇനിയും കൂട്ടക്കുരുതികള്‍ ഉണ്ടാകും.

തിരക്കു കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി ആണ്ടു മുഴുവന്‍ ദര്‍ശനം അനുവദിക്കുക എന്നതു തന്നെയാണ്. അതിന് ആചാരപരമായ എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും ഭക്തജനങ്ങളുടെ സമ്മര്‍ദം ഏറിയാല്‍ സൗകര്യപ്രദമായ ഒരു ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിനൊരു പോംവഴി കണ്ടെത്തിക്കൊള്ളും എന്നുറപ്പാണ്. ഭക്തജനങ്ങളുടെ സമ്മര്‍ദം ശക്തിപ്പെടുത്താനെന്താണു വഴി? മണ്ഡലകാലത്തും മകരസംക്രമസമയത്തും ഉള്ള പ്രവേശനം നിയന്ത്രിക്കുക തന്നെ. ഇതുപോലെ തന്നെ കടുത്ത വിശ്വാസികള്‍ തടിച്ചുകൂടുന്ന തിരുപ്പതിയിലും മെക്കയിലുമൊക്കെ അതാകാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ അതായിക്കൂടാ? ശബരിമലയിലെ 'ക്യാരിയിംഗ് കപ്പാസിറ്റി' (അതാണല്ലോ നടപ്പുപ്രയോഗം!) കണക്കാക്കി അത്രയും പേരേ മാത്രമേ അങ്ങോട്ടു കടത്തിവിടൂ എന്നു നിഷ്‌കര്‍ഷിക്കുക. അത് ദേവസ്വം ബോര്‍ഡല്ല തീരുമാനിക്കേണ്ടത്; സിവില്‍ ഭരണാധികാരികളാണ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഒക്കെയുള്ള ഇക്കാലത്ത് അടുത്ത വര്‍ഷത്തെ ദര്‍ശനത്തിന് ഇപ്പോള്‍ തന്നെ ബുക്കിംഗ് തുറക്കാം. അടുത്ത വര്‍ഷത്തെ ക്വാട്ട തീര്‍ന്നാല്‍ പിന്നെ അതിനടുത്തവര്‍ഷം ...... അങ്ങനെയങ്ങനെ. ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് എത്ര വര്‍ഷത്തേയ്ക്കാണാവോ ബുക്കിംഗ് തീര്‍ന്നിരിക്കുന്നത്!

അതോടൊപ്പം മകരവിളക്കിനു കൃത്രിമമായി നല്‍കിയിരിക്കുന്ന പരിവേഷവും ക്രമമായി ഇല്ലാതാക്കണം. മകരജ്യോതി ദിവ്യാദ്ഭുതമൊന്നുമല്ല എന്ന് എല്ലാ മലയാളികള്‍ക്കും അറിയാമെങ്കിലും അന്യസംസ്ഥാനത്തു നിന്നുള്ള പാവം ഭക്തന്മാര്‍ അങ്ങനെ കരുതുന്നതില്‍ വിരോധമൊന്നുമില്ല എന്ന മട്ടിലാണ് നമ്മുടെ അധികാരികളുടെ പെരുമാറ്റം. ഒന്നുകില്‍ ഈ തട്ടിപ്പ് അവസാനിപ്പിക്കണം. അന്നേ ദിവസം പൊന്നമ്പലമേട്ടിലേയ്ക്കു പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കരുത്. ജ്യോതി താനേ അപ്രത്യക്ഷമായിക്കൊള്ളും. അല്ലെങ്കില്‍ അതു കത്തിക്കുന്നത് പരസ്യമായും സുതാര്യമായും നിര്‍വഹിക്കുക. തിരുവാഭരണഘോഷയാത്ര പോകുന്നതുപോലെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി പോയി ജ്യോതി കത്തിക്കുക! വാസ്തവത്തില്‍ കൃത്യമായി (ഈയിടെയായി മൂന്നു തവണ) ജ്യോതി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ് എന്നു പഴമക്കാര്‍ക്കറിയാം. പരമ്പരയായിട്ട് ശബരിമലയിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ പുജ നടത്തിയിരുന്ന ആദിവാസികളെ കുടിയിറക്കിയപ്പോഴാണ് മറ്റുള്ളവരുടെ നേരിട്ടുള്ള കൈക്രിയ വേണ്ടിവന്നത്. ഏതായാലും ആ പ്രവൃത്തി സുതാര്യമാക്കിയാല്‍ തന്നെ അന്നേ ദിവസമുള്ള അനാവശ്യമായ കൂട്ടംകൂടല്‍ കുറയ്ക്കാന്‍ കഴിയും.

മറ്റൊന്നു ചെയ്യാവുന്നത് മകരസംക്രമം എന്താണെന്നുള്ളതിന്റെ ശാസ്ത്രം പ്രചരിപ്പിക്കലാണ്. അന്നേ ദിവസം വിശേഷിച്ചൊന്നും ആകാശത്തു സംഭവിക്കുന്നില്ല. 'മകരനക്ഷത്രം' എന്നൊരു നക്ഷത്രവും ഇല്ല. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേയ്ക്കു കടക്കുന്നതായി നാം കാണുന്നു എന്നു മാത്രം. ഈ രാശികളെല്ലാം തന്നെ ആകാശത്തുകൂടി സൂര്യന്‍ ചലിക്കുന്നതായി നമുക്കു തോന്നുന്ന ക്രാന്തിവൃത്തത്തിനെ പന്ത്രണ്ടായി ഭാഗിച്ച് നാം തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ള സങ്കല്‍പമാണ്. സൂര്യനെയും ഭൂമിയെയും സര്‍വചരാചരങ്ങളെയും സംബന്ധിച്ചിടത്തോളം ആ വിഭജനത്തിനു വിശേഷിച്ചൊരു പ്രസക്തിയുമില്ല. എന്നാല്‍ ഉത്തരായനത്തിന്റെയും ദക്ഷിണായനത്തിന്റെയും വിഷുദിനങ്ങളുടെയും കാര്യം അങ്ങനെയല്ല. ഭൂമിയുടെ ഭ്രമണപഥത്തിനെ അപേക്ഷിച്ച് അതിന്റെ അച്ചുതണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നതുകൊണ്ട് സൂര്യന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നതായി ശരിക്കും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ആ ചെരിവും നീതവും (അയനം) ആണ് ഋതുക്കള്‍ ഉണ്ടാകാന്‍ കാരണം. അതുകൊണ്ട് അയനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കാര്‍ഷികമായും വലുതായ പ്രാധാന്യം തീര്‍ച്ചയായും ഉണ്ട്.

പക്ഷേ രസകരമായ വസ്തുത സൂര്യന്റെ ഉത്തരായണം തുടങ്ങുന്നത് മകരം ഒന്നിന് അല്ല എന്നുള്ളതാണ്! ആയിരുന്നു, വളരെ പണ്ട്. നമ്മുടെ പൂര്‍വികന്‍മാര്‍ യഥാര്‍ഥത്തില്‍ ആകാശനിരീക്ഷണം നടത്തി പഞ്ചാംഗം രചിച്ചിരുന്ന കാലത്ത്! ഇപ്പോള്‍ നമ്മള്‍, എഴുതിവച്ച (അച്ചടിച്ച) പഞ്ചാംഗം നോക്കിയാണല്ലോ, സൂര്യന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. അതിനുപകരം ഓരോ ദിവസവും സൂര്യോദയസമയത്തെ ആ ദിശ ശ്രദ്ധിച്ചാല്‍ മതി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ അതു കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നട്ടുച്ച സമയത്തെ നിഴലിന്റെ നീളമോ കോണോ അളന്നാലും നമുക്ക് ഇതു കണ്ടുപിടിക്കാം. ഏതു സ്‌കൂളിലും നടത്താവുന്ന ഒരു നിരീക്ഷണമാണിത്. അങ്ങനെ യഥാര്‍ഥ ഉത്തരായനാരംഭം എന്നാണ് എന്ന് നമ്മുടെ കുട്ടികളെയെങ്കിലും മനസ്സിലാക്കിക്കാം. ഡിസംബര്‍ 21-22 തീയതിയിലാണ് അതു സംഭവിക്കുന്നത്-അതായത് ധനു 6-7 തീയതിയില്‍. ഒരുകാലത്ത് അതു മകരം ഒന്നിന് ആയിരുന്നു എന്നു പറഞ്ഞല്ലോ. പിന്നെ ഈ മാറ്റം എങ്ങനെ സംഭവിച്ചു?

വളരെ രസകരം ആണത്. നമ്മുടെ ഭൂമിയുടെ അച്ചുതണ്ടിന് ഒരു ചെറിയ ആട്ടം ഉണ്ട്. അതു ധ്രുവ നക്ഷത്രത്തിനുനേരേ ചൂണ്ടിയിരിക്കുന്നതായാണല്ലോ നമുക്കു തോന്നുന്നത്. പക്ഷേ കറങ്ങിത്തീരാറായ പമ്പരം ആടുന്നതു പോലെ ഭൂമിയുടെ അച്ചുതണ്ടും ചെറുതായി ആടുന്നതുകൊണ്ട് അതു കുറേശ്ശെ കുറേശ്ശെയായി ധ്രുവനക്ഷത്രത്തില്‍ നിന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരമോ പതിനായിരമോ വര്‍ഷം കഴിഞ്ഞാല്‍ മറ്റേതെങ്കിലും നക്ഷത്രമായിരിക്കും ഉത്തരധ്രുവത്തിനു നേരെ വരുക! ഏതാണ്ട് 27000 വര്‍ഷം കഴിയുമ്പോള്‍ ഈ ആട്ടം ഒരു വൃത്തം പൂര്‍ത്തിയാക്കി അച്ചുതണ്ട് വീണ്ടും നമ്മുടെ ധ്രുവനക്ഷത്രത്തിന്റെ നേര്‍ക്കു വരും.

അതിരിക്കട്ടെ; എന്താണിതിന്റെ പരിണിതഫലം? ഒന്ന്, വിഷുദിനങ്ങളും ഉത്തരായന-ദക്ഷിണായന ആരംഭദിനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും എന്നതാണ്. ഇതു നമ്മുടെ പൂര്‍വികര്‍ക്കും അറിയാമായിരുന്നു. അങ്ങനെയാണ് പരഹിത ഗണിതത്തില്‍ നിന്ന് ദൃഗ്ഗണിതത്തിലേയ്ക്കു മാറിയത്. പക്ഷേ പരിഹരിക്കാനാകാത്ത ഒരു വൈരുധ്യമുണ്ട്. വിഷു-അയന ദിനങ്ങളെ ആസ്പദമാക്കി പഞ്ചാംഗം പരിഷ്‌കരിച്ചാല്‍ സംക്രമദിനങ്ങള്‍ മാറ്റണം. രാശികളുടെ അതിര്‍ത്തികള്‍ റീസര്‍വേ ചെയ്യണം. (ഇംഗ്ലീഷ് ജ്യോതിഷികള്‍ സൗരരാശികള്‍ നിര്‍ണയിക്കുന്നതിന്റെ തീയതികള്‍ വ്യത്യസ്തമാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അവരുടെ 'ഏറിസ്' മണ്ഡലവും നമ്മുടെ മേട മാസവും ഒന്നല്ല!) അത്തരമൊരു മാറ്റം നമ്മുടെ ജ്യോതിഷികള്‍ക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവര്‍ സംക്രമദിനങ്ങള്‍ മാറ്റിയില്ല. പകരം വിഷുവും അയനവും ഇന്ന ദിവസമാണെന്ന് പശ്ചാംഗം നോക്കി ഗണിച്ചു പറയും. ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണം. സ്വയം മാനത്തുനോക്കി ''ഹേ! പഞ്ചാംഗത്തില്‍ വിഷു എന്നു പറയുന്ന ദിവസം പകലും രാത്രിയും തുല്യമല്ലല്ലോ, ഇതെന്താ ഇങ്ങനെ?'' എന്നു ചോദിക്കരുത്!

ഇതാണു മാറേണ്ടത്; മാറ്റേണ്ടത്. അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും.

യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 18 ജനുവരി 2011